News - 2024

ഇന്‍ഡോര്‍ റാണിയുടെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം

സ്വന്തം ലേഖകന്‍ 04-11-2017 - Saturday

ഇന്‍ഡോര്‍: പ്രാര്‍ത്ഥനയോടെ ഭാരതസഭ കാത്തിരിന്ന ആ പ്രഖ്യാപനത്തിന് ഇനി മണിക്കൂറുകള്‍ മാത്രം. ഇന്‍ഡോര്‍ സെന്റ് പോള്‍ ഹയര്‍ സെക്കന്‍ഡറി സ്‌കൂള്‍ ഗ്രൗണ്ടിലൊരുക്കുന്ന വേദിയില്‍ രാവിലെ പത്തിനാണു സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷി പദവിയിലേക്ക് ഉയര്‍ത്തികൊണ്ടുള്ള പ്രഖ്യാപനം നടക്കുക. വത്തിക്കാനിലെ നാമകരണ നടപടികള്‍ക്കായുള്ള തിരുസംഘത്തിന്റെ തലവന്‍ കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ തിരുകര്‍മ്മങ്ങള്‍ക്ക് മുഖ്യകാര്‍മികത്വം വഹിക്കും.

ദിവ്യബലിയില്‍ ഗ്ലോറിയയ്ക്കു മുമ്പായാണു പ്രഖ്യാപനശുശ്രൂഷ നടക്കുക. സിസ്റ്റര്‍ റാണി മരിയയെ വാഴ്ത്തപ്പെട്ട രക്തസാക്ഷിയാക്കി ഉയര്‍ത്തിക്കൊണ്ടുള്ള ഫ്രാന്‍സിസ് മാര്‍പാപ്പയുടെ കല്പന, കര്‍ദ്ദിനാള്‍ ആഞ്ചലോ അമാത്തോ ലത്തീനിലും സീറോ മലബാര്‍ സഭാ മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി ഇംഗ്ലീഷിലും മാര്‍പാപ്പയുടെ പ്രഖ്യാപനം റാഞ്ചി ആര്‍ച്ച്ബിഷപ് ഡോ. ടെലസ്‌ഫോര്‍ ടോപ്പോ ഹിന്ദിയില്‍ പരിഭാഷപ്പെടുത്തും.

തുടര്‍ന്നു വാഴ്ത്തപ്പെട്ട രക്തസാക്ഷിയുടെ ശില്പം, തിരുശേഷിപ്പ്, ഛായാചിത്രം എന്നിവയേന്തി അള്‍ത്താരയിലേക്കു പ്രദക്ഷിണം എന്നിവ നടക്കും. ഇന്ത്യയിലെ വത്തിക്കാന്‍ സ്ഥാനപതി ആര്‍ച്ച്ബിഷപ് ഡോ. ജാംബത്തി സ്ത ദിക്കാത്രോ, സിബിസിഐ പ്രസിഡന്റ് മേജര്‍ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ മാര്‍ ബസേലിയോസ് ക്ലീമിസ് കാതോലിക്കാബാവ, ബോംബെ ആര്‍ച്ച് ബിഷപ്പ് കര്‍ദ്ദിനാള്‍ ഡോ. ഓസ്വാള്‍ഡ് ഗ്രേഷ്യസ്, ഇന്‍ഡോര്‍ ബിഷപ്പ് ഡോ. ചാക്കോ തോട്ടുമാരിക്കല്‍, സിബിസിഐ സെക്രട്ടറി ജനറല്‍ ബിഷപ്പ് ഡോ. തിയോഡര്‍ മസ്‌കരനാസ് എന്നിവര്‍ ശുശ്രൂഷയില്‍ ഭാഗഭാക്കാകും. രാജ്യത്തു അകത്തും നിന്നും പുറത്തും നിന്നുമായി അന്‍പതോളം മെത്രാന്മാരും നൂറുകണക്കിനു വൈദികരും സന്യസ്ഥരും ശുശ്രൂഷകളില്‍ പങ്കെടുക്കും.

പ്രദക്ഷിണം, വിശുദ്ധ ഗ്രന്ഥ വായനകള്‍, കാഴ്ചസമര്‍പ്പണം, പ്രാര്‍ത്ഥനകള്‍ എന്നിവയില്‍ കേരളത്തിലെയും രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിലെയും പ്രതിനിധികള്‍ പങ്കെടുക്കും. തുടര്‍ന്നു നടക്കുന്ന പൊതുസമ്മേളനത്തില്‍ മധ്യപ്രദേശ് മുഖ്യമന്ത്രി ശിവരാജ് സിംഗ് ചൗഹാന്‍, ലോക്‌സഭാ സ്പീക്കറും ഇന്‍ഡോര്‍ എംപിയുമായ സുമിത്ര മഹാജന്‍ തുടങ്ങി രാഷ്ട്രീയ, സാമൂഹ്യ, മതരംഗങ്ങളിലെ പ്രമുഖര്‍ പ്രസംഗിക്കും. തിരുകര്‍മ്മങ്ങളിലും പൊതുസമ്മേളനത്തിലും പന്ത്രണ്ടായിരത്തിലധികം ആളുകള്‍ പങ്കെടുക്കുമെന്നാണ് കരുതപ്പെടുന്നത്.

ഫ്രാന്‍സിസ്‌കന്‍ ക്ലാരിസ്റ്റ് കോണ്‍ഗ്രിഗേഷന്‍ (എഫ്‌സിസി) സന്യാസിനീ സമൂഹാംഗമായ സിസ്റ്റര്‍ റാണി മരിയ മധ്യപ്രദേശിലെ ഇന്‍ഡോര്‍ ഉദയ്‌നഗര്‍ കേന്ദ്രീകരിച്ചാണു സേവനം ചെയ്തിരുന്നത്. എറണാകുളം-അങ്കമാലി അതിരൂപതയിലെ പുല്ലുവഴി ഇടവകാംഗമായ റാണി മരിയ 1954 ജനുവരി 29നാണ് ജനിച്ചത്. വട്ടാലിൽ പരേതരായ പൈലി-ഏലീശ്വയുമാണു മാതാപിതാക്കൾ. ഫ്രാൻസിസ്‌കൻ ക്ലാരിസ്റ്റ് കോൺഗ്രിഗേഷൻ (എഫ്‌സിസി) സമർപ്പിതസമൂഹാംഗമായി ബിജ്‌നോർ, സത്‌ന, ഇൻഡോർ രൂപതകളിൽ ശുശ്രൂഷ ചെയ്ത സിസ്റ്റര്‍ ശക്തമായ സാമൂഹ്യ ഇടപെടലാണ് നടത്തിയത്.

സാധാരണക്കാർക്ക് അറിവും തൊഴിലും വരുമാനവും ലഭ്യമാക്കുന്നതിനു അഹോരാത്രം സിസ്റ്റർ റാണി മരിയ പ്രയത്നിച്ചു. സിസ്റ്ററിന്റെ പ്രവര്‍ത്തനങ്ങളില്‍ അസൂയപൂണ്ട ജന്മിമാര്‍ റാണിയെ കൊല്ലുവാന്‍ വാടകകൊലയാളിയെ തരപ്പെടുത്തുകയായിരിന്നു. 1995 ഫെബ്രുവരി 25നു ഉദയ്‌നഗറിൽ നിന്ന്‍ ഇന്‍ഡോറിലേക്ക് ഉള്ള യാത്ര മദ്ധ്യേ സിസ്റ്റര്‍ റാണി മരിയയെ സമന്ദർസിംഗ് എന്ന വാടകക്കൊലയാളി കുത്തിക്കൊല്ലപ്പെടുത്തുകയായിരിന്നു. 54 കുത്തുകളാണ് സിസ്റ്റര്‍ക്ക് അന്ന്‍ എറ്റത്. ഏറെക്കാലത്തെ ജയിൽവാസത്തിനുശേഷം മാനസാന്തരപ്പെട്ട സമന്ദർസിംഗ് സിസ്റ്റർ റാണി മരിയയുടെ വീട്ടിലെത്തി മാതാപിതാക്കളോടു മാപ്പുചോദിച്ചിരുന്നു.


Related Articles »