Thursday Mirror

മഹത്തായ പിതൃത്വ മാതൃക ലോകത്തിന് പകര്‍ന്നു നല്‍കിയ 8 വിശുദ്ധര്‍

സ്വന്തം ലേഖകന്‍ 24-01-2023 - Tuesday

ഓരോ കുഞ്ഞിന്റെയും മാനസികവും ശാരീരികവും ആത്മീയവുമായ വളര്‍ച്ചയില്‍ നിര്‍ണ്ണായക പങ്ക് വഹിക്കുന്നവരാണ് മാതാപിതാക്കള്‍. കുട്ടികളുടെ സ്വഭാവ രൂപീകരണത്തില്‍ പിതാക്കന്‍മാര്‍ക്ക് വളരെയേറെ സ്വാധീനമുണ്ടെന്നു പഠനങ്ങള്‍ വ്യക്തമാക്കുന്നു. പിതൃത്വം എന്ന് പറയുന്നത് ഒരു വലിയ ഉത്തരവാദിത്വമാണ്. പിതൃത്വത്തിലെ ത്യാഗമനോഭാവമാണ് മക്കളെ വിശുദ്ധരാക്കി തീര്‍ക്കുവാന്‍ സഹായിക്കുന്ന ഒരു പ്രധാന ഘടകം. എന്നാല്‍ മക്കളെ കുറിച്ച് ഓര്‍ത്ത് നീറി കഴിയുന്ന നിരവധി അപ്പന്‍മാര്‍ നമ്മുടെ ഇടയില്‍ ഉണ്ട്. അവരില്‍ ഒരാളാണോ നിങ്ങള്‍, എങ്കില്‍ നിങ്ങളെ സഹായിക്കുവാന്‍ ഒരു കൂട്ടം ധീരന്‍മാരായ വിശുദ്ധന്‍മാരുണ്ട്. അവരെ നമ്മുക്ക് പരിചയപ്പെടാം.

1. വിശുദ്ധ ഫിലിപ്പ് ഹോവാര്‍ഡ്

1557-ല്‍ ഇംഗ്ലണ്ടിലാണ് ഫിലിപ്പ് ഹോവാര്‍ഡ് ജനിച്ചത്. ഒരു മതവിശ്വാസിയായി കഴിയുക എന്നത് വളരെയേറെ കുഴപ്പങ്ങള്‍ ക്ഷണിച്ചുവരുത്തുന്ന ഒരു കാലഘട്ടമായിരുന്നു അത്. അതിനാല്‍ തന്നെ ഫിലിപ്പ് തന്റെ വിശ്വാസത്തെക്കുറിച്ച് ചിന്തിച്ചിട്ട് പോലുമില്ലായിരുന്നു. തന്റെ സുസ്ഥിരമായ ഭാവിക്കാവശ്യമായ ജോലിയെക്കുറിച്ച് മാത്രമായിരുന്നു അവന്റെ ചിന്ത. മുഴുവന്‍ സമയവും അവന്‍ രാജധാനിയിലായിരുന്നു ചിലവഴിച്ചത്. ചുരുക്കത്തില്‍ തന്റെ ഭാര്യക്കും മകനുമൊപ്പം വളരെ കുറച്ചു സമയം മാത്രമാണ് അവന്‍ കണ്ടെത്തിയത്.

ഒരു ദിവസം രാജധാനിയില്‍ വെച്ച് എഡ്മണ്ട് ചാമ്പ്യന്‍ എന്ന ഒരു വൈദികന്‍ ക്രൈസ്തവ വിശ്വാസത്തെക്കുറിച്ച് സംസാരിക്കുന്നത് ഫിലിപ്പ് കേട്ടു. അദ്ദേഹത്തിന്റെ പ്രഭാഷണം ഫിലിപ്പിനെ ആഴത്തില്‍ സ്വാധീനിച്ചു. പതിയെ പതിയെ ഫിലിപ്പ് തന്റെ ജീവിതം ക്രമീകരിക്കുവാന്‍ ആരംഭിക്കുകയായിരിന്നു. അവന്‍ തന്റെ ഭാര്യക്കും മകനുമൊപ്പം കൂടുതല്‍ സമയം ചിലവഴിക്കുവാന്‍ തുടങ്ങി, കൂടുതല്‍ പ്രാര്‍ത്ഥിക്കുവാന്‍ ആരംഭിച്ചു. ഒരു കത്തോലിക്ക വിശ്വാസിയായിരിക്കുക എന്നത് അക്കാലത്ത് ഇംഗ്ലണ്ടില്‍ നിയമവിരുദ്ധമായിരിന്നു. കാലക്രമേണ ഫിലിപ്പിന്റെ വിശ്വാസം തീക്ഷ്ണമായി. വിശ്വാസത്തിന്നു വേണ്ടി അവന്‍ മരണശിക്ഷ ഏറ്റുവാങ്ങി. 1970-ല്‍ പോള്‍ ആറാമന്‍ പാപ്പയാണ് ഫിലിപ്പിനെ വിശുദ്ധനായി പ്രഖ്യാപിച്ചത്.

പിതാക്കന്‍മാര്‍ക്കായി വിശുദ്ധ ഫിലിപ്പിന് നല്‍കുവാനുള്ള സന്ദേശം: ജോലിയേക്കാള്‍ കുട്ടികള്‍ വിലകല്‍പ്പിക്കുന്നത് നമ്മള്‍ അവരോടൊപ്പം ചിലവഴിക്കുന്ന സമയത്തിനാണ്.

2. ഹംഗറിയിലെ വിശുദ്ധ സ്റ്റീഫന്‍ ‍

ഹംഗറിയിലെ സ്റ്റീഫന്‍റെ മകനായിരിന്നു എമറിക്ക്. തന്റെ പിതാവിന്റെ ആത്മീയ മൂല്യങ്ങള്‍ കണ്ടുവളര്‍ന്ന അവനും വിശുദ്ധ പദവിയിലെത്തി. ഹംഗറിയുടെ രാജാവെന്ന നിലയില്‍ വിശുദ്ധ സ്റ്റീഫന്‍ നിരവധി ദേവാലയങ്ങളും ആശ്രമങ്ങളും പണികഴിപ്പിച്ചു, തന്റെ പ്രജകളെ ക്രൈസ്തവ വിശ്വാസവുമായി ബന്ധപ്പെടുത്തി. തന്റെ മരണശയ്യയില്‍ വെച്ച് വിശുദ്ധ സ്റ്റീഫന്‍ പരിശുദ്ധ കന്യകാമാതാവിനോട് ഇപ്രകാരം പ്രാര്‍ത്ഥിച്ചു, “അല്ലയോ സ്വര്‍ഗ്ഗീയ രാജ്ഞി, നിനക്കും അങ്ങയുടെ സംരക്ഷണത്തിനുമായി ഞാന്‍ എന്റെ രാജ്യത്തെ സമര്‍പ്പിക്കുന്നു, തിരുസഭയേയും, സകല മെത്രാന്‍മാരേയും, പുരോഹിതന്‍മാരേയും, സകല രാജ്യങ്ങളേയും അവയുടെ ഭരണാധികാരികളേയും, പ്രജകളേയും അങ്ങേക്കായി സമര്‍പ്പിക്കുന്നു.”

വിശുദ്ധ സ്റ്റീഫന് നല്‍കുവാനുള്ള സന്ദേശം: ഒരു പിതാവ്‌ തന്റെ വിശ്വാസത്തെ ഗൗരവമായി കാണുകയാണെങ്കില്‍, മക്കളും അങ്ങനെ തന്നെയായിരിക്കും.

3. ടൂര്‍സിലെ വിശുദ്ധ മാര്‍ട്ടിന്‍ ‍

ഒരു യുവാവായിരിക്കുമ്പോള്‍ തന്നെ തന്റെ പിതാവിന്റെ കാലടികളെ പിന്തുടര്‍ന്ന്‍ മാര്‍ട്ടിന്‍ റോമന്‍ സൈന്യത്തിലെ ഒരു സൈനികനായി. ഒരു സൈനികനായിരുന്നിട്ട് പോലും മാര്‍ട്ടിന്‍ തന്റെ ഒഴിവ് സമയം ദുര്‍ബ്ബലരേയും പാവപ്പെട്ടവരേയും സഹായിക്കുവാന്‍ വിനിയോഗിക്കുന്നതില്‍ ഒരു മടിയും കാണിച്ചിരുന്നില്ല. അദ്ദേഹം തന്റെ ഒഴിവു സമയം കാരുണ്യത്തിന്റെ മണിക്കൂറുകളാക്കി മാറ്റി.

വിശുദ്ധ മാര്‍ട്ടിന് നല്‍കുവാനുള്ള സന്ദേശം: പിതാക്കന്‍മാര്‍ ശക്തരായിരുന്നാല്‍ മാത്രം പോരാ, മറ്റുള്ളവരോട് അനുകമ്പയുള്ളവരും കൂടിയായിരിക്കണം.

4. വിശുദ്ധ ലൂയിസ് IX ‍

തന്റെ ദയയാലും നീതിനിറഞ്ഞ ഭരണത്താലും പ്രസിദ്ധനായ ഒരാളായിരിന്നു ഫ്രാന്‍സിലെ ലൂയിസ് ഒമ്പതാമന്‍ രാജാവ്‌. ഒരു പിതാവിന് തന്റെ മകന് നല്‍കാവുന്നതിലും വെച്ച് ഏറ്റവും നല്ല ഉപദേശം നല്‍കിയതിനാലാണ് അദ്ദേഹം ഈ പട്ടികയില്‍ ഇടംപിടിച്ചിരിക്കുന്നത്. “നിന്റെ ഓരോ അവയവും വെട്ടിയെറിഞ്ഞാലും, ഏതുവിധത്തിലുള്ള പീഡനങ്ങള്‍ സഹിക്കേണ്ടി വന്നാലും, അറിഞ്ഞുവെച്ചുകൊണ്ട് മാരകപാപങ്ങള്‍ക്ക് അടിമയാകരുത്‌” എന്നാണ്‌ അദ്ദേഹം തന്റെ മകന് നല്‍കിയ ഉപദേശം. തന്റെ തത്വങ്ങളെക്കാളും, വിശ്വാസത്തേക്കാളും വലുതായി മറ്റൊന്നുമില്ലെന്ന് ലൂയിസിനറിയാമായിരുന്നു. ഭൗതീകവിജയങ്ങളുടെ പിറകെ പായാതെ എന്ത് വിലകൊടുത്തും തന്റെ മൂല്യങ്ങള്‍ക്കനുസൃതമായി ജീവിക്കുവാന്‍ അദ്ദേഹം തന്റെ മകനെ പഠിപ്പിച്ചു.

വിശുദ്ധ ലൂയിസ് ഒമ്പതാമന് നല്‍കുവാനുള്ള സന്ദേശം: സ്വന്തം മക്കള്‍ക്ക്‌ മഹത്തായ ഉപദേശങ്ങള്‍ നല്‍കുവാന്‍ തീക്ഷ്ണതയുള്ളവരായിരിക്കണം. പ്രത്യേകിച്ചു മക്കള്‍ക്ക് പാപത്തില്‍ നിന്നു അകന്ന്‍ കഴിയുവാനുള്ള മാര്‍ഗ്ഗ നിര്‍ദേശം എപ്പോഴും നല്‍കണം.

5. കെവുറീനിലെ വിശുദ്ധ ശിമയോന്‍ ‍

ഒന്നാം നൂറ്റാണ്ടില്‍ തന്റെ ജീവിതമാര്‍ഗ്ഗവുമായി ബന്ധപ്പെട്ട് ജെറുസലേമിലേക്ക് പോകുന്നവഴിക്ക് തെരുവില്‍ ജനം തടിച്ചുകൂടി നില്‍ക്കുന്നത്‌ കണ്ട് യാത്ര നിര്‍ത്തുമ്പോള്‍ ശിമയോനു അറിയില്ലായിരുന്നു തന്നെ കാത്തിരിക്കുന്ന ദൗത്യം. യേശു കുരിശും വഹിച്ചു കൊണ്ട് വരുന്നതാണ് ശിമയോന്‍ കാണുന്നത്. കുരിശു വഹിക്കുവാന്‍ കഴിയാതെ യേശു തളര്‍ന്നു വീഴുമ്പോള്‍ ആ കുരിശു ചുമക്കുന്നതിനുള്ള ഭാഗ്യം ലഭിച്ചത് ശിമയോനാണ്. ഇക്കാര്യം നമ്മള്‍ കുരിശിന്റെ വഴിയില്‍ സ്മരിക്കുന്നുണ്ടല്ലോ. ആ അനുഭവം ശിമയോന്റെ ജീവിതത്തെയാകെ മാറ്റിമറിച്ചു. ശിമയോന്‍ യേശുവിന്റെ അനുയായിയായി മാറി. ശിമയോന്‍ തന്റെ മകനായ റൂഫസിനോട് സംഭവിച്ചതെല്ലാം വിവരിക്കുകയും അവനെ ഒരു നല്ല ക്രൈസ്തവ വിശ്വാസിയാക്കി വളര്‍ത്തുകയും ചെയ്തു. വര്‍ഷങ്ങള്‍ക്ക് ശേഷം റൂഫസ്സും തന്റെ പിതാവിനൊപ്പം വിശുദ്ധ പദവിയിലേക്കുയര്‍ന്നു.

വിശുദ്ധ ശിമയോന് നല്‍കുവാനുള്ള സന്ദേശം: നമ്മുടെ വിശ്വാസം നമുക്കെത്രമാത്രം പ്രധാനപ്പെട്ടതാണെന്ന് കുട്ടികള്‍ക്ക്‌ പറഞ്ഞു കൊടുക്കുക.

6. വിശുദ്ധ തോമസ്‌ മൂര്‍ ‍

പതിനാറാം നൂറ്റാണ്ടില്‍ ജീവിച്ചിരുന്ന വിശുദ്ധ തോമസ്‌ മൂര്‍ നാല് കുട്ടികളുടെ പിതാവായിരുന്നു. ഹെന്‍റി എട്ടാമന്റെ ഭരണകാലത്ത്‌ ഇംഗ്ലണ്ടിന്റെ ചാന്‍സിലര്‍ ആയിട്ടായിരുന്നു അദ്ദേഹം സേവനം ചെയ്തിരുന്നത്. ഹെന്‍റി തന്റെ ഭാര്യയെ ഉപേക്ഷിച്ച് കാമുകിയായ ആനി ബോളിനെ വിവാഹം ചെയ്യുവാന്‍ തീരുമാനിച്ചപ്പോള്‍ സര്‍ക്കാര്‍ ഉദ്യോഗസ്ഥരില്‍ തോമസ്‌ മൂര്‍ മാത്രമായിരുന്നു അതിന് തന്റെ അംഗീകാരം നല്‍കാതിരുന്നത്. അദ്ദേഹം സത്യവിശ്വാസത്തിന് വേണ്ടി നിലക്കൊണ്ടു. ഒരു ഭര്‍ത്താവും, പിതാവുമെന്ന നിലയില്‍ അദ്ദേഹം വിവാഹത്തിന്റെ പവിത്രതക്കും, കുടുംബബന്ധത്തിനും വേണ്ടി തന്റെ അവസാന ശ്വാസം വരെ പൊരുതി. ഇക്കാരണത്താല്‍ തന്നെ അദ്ദേഹം രക്തസാക്ഷിത്വം വരിക്കുകയാണ് ചെയ്തത്.

വിശുദ്ധ തോമസ്‌ മൂറിന് നല്‍കുവാനുള്ള സന്ദേശം: സ്വന്തം കുടുംബത്തിന്റെ സംരക്ഷണാര്‍ത്ഥം ഒരു പിതാവിന് പലപ്പോഴും തന്റെ വിശ്വാസത്തിലൂന്നിയ ഒരു നിലപാടെടുക്കേണ്ടി വരും. പതറാതെ സത്യ വിശ്വാസത്തിനു വേണ്ടി നിലകൊള്ളുക എന്നതാണ് പരമ കര്‍ത്തവ്യം എന്നു തിരിച്ചറിയുക.

7. ഫ്രാന്‍സ്‌ ജാജെര്‍ സ്റ്റാട്ടര്‍ ‍

1907-ല്‍ ഓസ്ട്രിയയില്‍ ജനിച്ച ഫ്രാന്‍സിന് തന്റെ യഥാര്‍ത്ഥ പിതാവാരെന്നറിയില്ലായിരുന്നു. ഇക്കാരണത്താല്‍ അദ്ദേഹം മറ്റുള്ളവരുടെ മുന്നില്‍ ഏറെ തഴയപ്പെട്ടിരിന്നു. അദ്ദേഹത്തിന് നാല് പെണ്‍മക്കള്‍ ഉണ്ടായി. 1938-ല്‍ ജര്‍മ്മന്‍ നാസികള്‍ ഓസ്ട്രിയയിലെ അദ്ദേഹത്തിന്റെ പട്ടണം ജര്‍മ്മന്‍ അധീശത്വവുമായി കൂട്ടിച്ചേര്‍ത്തപ്പോള്‍ നാസികള്‍ക്കെതിരായി വോട്ട് ചെയ്തത് അദ്ദേഹം മാത്രമാണ്.

നിര്‍ബന്ധിത പട്ടാളസേവനത്തിനായി ജര്‍മ്മന്‍ ആര്‍മിയില്‍ ചേര്‍ത്തപ്പോള്‍ അദ്ദേഹം യുദ്ധം ചെയ്യുവാന്‍ വിസമ്മതിച്ചുകൊണ്ട് തന്റെ ചെറുത്തുനില്പ് തുടര്‍ന്നു. ഇക്കാരണത്താല്‍ നാസികള്‍ അദ്ദേഹത്തെ വധിച്ചു. ഫ്രാന്‍സിന്റെ പിതൃത്വവും ജീവിതാനുഭവവുമായിരിക്കണം തന്റെ വിശ്വാസങ്ങള്‍ക്കും നിലപാടുകള്‍ക്കും വേണ്ടി മരണം വരിക്കുവാന്‍ പോലും അദ്ദേഹത്തെ പ്രേരിപ്പിച്ചതെന്ന്‍ പറയപ്പെടുന്നു. തന്റെ പെണ്‍മക്കള്‍ക്ക്‌ ഒരു പിതാവിന് നല്‍കുവാന്‍ പറ്റിയ ഇതിലും നല്ല ഉദാഹരണം മറ്റെന്താണുള്ളത് ?

വിശുദ്ധ ഫ്രാന്‍സിന് നല്‍കുവാനുള്ള സന്ദേശം: നമ്മള്‍ മക്കള്‍ക്ക് നല്‍കുന്ന ഉപദേശങ്ങള്‍ക്കും നിര്‍ദ്ദേശങ്ങള്‍ക്കും അനുസരിച്ചുള്ള നീതിപുലര്‍ത്തുന്ന ജീവിതമാണോ നാം നയിക്കുന്നത്, അതോ കേവലം ഉപദേശം കൊടുത്ത് നമ്മള്‍ വിപരീത പ്രവര്‍ത്തിയാണോ ചെയ്യുന്നത്? നമ്മുടെ മക്കള്‍ നമ്മള്‍ ചെയ്യുന്നത് നിരീക്ഷിച്ചുകൊണ്ടിരിക്കുകയാണ്. അതിനോടു നീതി പുലര്‍ത്തുക.

8. തൊഴിലാളിയായ വിശുദ്ധ യൗസേപ്പ് ‍

വിശുദ്ധ യൗസേപ്പിതാവ് ഈശോമിശിഹായുടെ ജനനദാതാവല്ലായിരിന്നെങ്കിലും പിതാവിനു തുല്യമായ ഒരു സ്ഥാനം അദ്ദേഹം വഹിച്ചിരുന്നു. ദൈവീക പദ്ധതിയനുസരിച്ച് തിരുകുമാരന്‍റെ ശാരീരികമായ സംരക്ഷണത്തിലും, ശിക്ഷണത്തിലും പരിലാളനയിലും വിശുദ്ധ യൗസേപ്പ് പ്രത്യേകമായ പങ്കാണ് വഹിച്ചത്. ഈശോമിശിഹായുടെ ബാല്യകൗമാര്യ ദശകളിലെല്ലാം വി. യൗസേപ്പ് ഒരു മാതൃകാ പിതാവിന്‍റെ വാത്സല്യത്തോടും ശ്രദ്ധയോടും കൂടി അവിടുത്തെ പരിരക്ഷിച്ചു. ദൈവപിതാവിന്റെ ഇഷ്ട്ടത്തിന് വഴങ്ങി തന്നെ തന്നെ എളിമപ്പെടുത്തിക്കൊണ്ടാണ് അവിടുന്ന് തിരുകുടുംബത്തോടൊപ്പമുള്ള ജീവിതം മുന്നോട്ട് നയിച്ചത്.

പിതാക്കന്‍മാര്‍ക്കായി വിശുദ്ധ യൗസേപ്പിതാവിന് നല്‍കുവാനുള്ള സന്ദേശം: എന്തൊക്കെ വിഷമതകളുണ്ടെങ്കിലും നമ്മുടെ കുടുംബത്തോടൊപ്പം നില്‍ക്കണമെന്ന് വിശുദ്ധ യൗസേപ്പിതാവു നമ്മെ ഓര്‍മ്മപ്പെടുത്തുന്നു. ഒപ്പം ക്രിസ്ത്യാനിയുടെ അടിസ്ഥാനപരമായ മനോഭാവം എളിമ സത്യവും നീതിയുമാണെന്നും വന്ദ്യപിതാവ് നമ്മേ പഠിപ്പിക്കുന്നു.

_ഓരോ വിശുദ്ധരുടെയും ജീവിതത്തിലൂടെ കടന്നു പോകുകയായിരിന്നു നാം. ഓരോരുത്തരും നല്‍കുന്ന സന്ദേശം ഒന്ന്‍ ഒന്നിനോട് ബന്ധപ്പെട്ടിരിക്കുന്നു. ഇവര്‍ ചെയ്തത് ഏറെ കഷ്ട്ടപ്പാട് നിറഞ്ഞ പ്രവര്‍ത്തിയല്ല, തികച്ചും ലളിതമായ പ്രവര്‍ത്തിയാണ്. പക്ഷേ നാം അനുവര്‍ത്തിക്കണം എന്നു മാത്രം. നമ്മുടെ മക്കളെ വിശുദ്ധിയിലും വിജ്ഞാനത്തിലും വളര്‍ത്തുവാന്‍ ഈ വിശുദ്ധര്‍ നല്‍കിയ മാതൃകയെ നമ്മുക്ക് പിഞ്ചെല്ലാം. ഒപ്പം നമ്മുടെ മക്കളുടെ വിശുദ്ധമായ ഭാവിക്കായി ഈ വിശുദ്ധരുടെ മാദ്ധ്യസ്ഥം യാചിക്കുകയും ചെയ്യാം.


Related Articles »