News - 2024

പാക്കിസ്ഥാൻ തിരഞ്ഞെടുപ്പ്: പ്രാര്‍ത്ഥനയോടെ ക്രൈസ്തവ സമൂഹം

സ്വന്തം ലേഖകന്‍ 25-07-2018 - Wednesday

ഇസ്ലാമാബാദ്: പാക്കിസ്ഥാനിൽ പാർലമെന്റ്, പ്രവിശ്യാ അസംബ്ലി തിരഞ്ഞെടുപ്പുകൾ ഇന്ന് നടക്കുമ്പോള്‍ പ്രാര്‍ത്ഥനയോടെ ക്രൈസ്തവ സമൂഹം. ന്യൂനപക്ഷമായ ക്രൈസ്തവ സമൂഹം കടുത്ത വിവേചനം നേരിടുന്ന രാജ്യത്തു തിരഞ്ഞെടുപ്പ് ഫലങ്ങള്‍ വലിയ രീതിയില്‍ സ്വാധീനിക്കുമെന്നാണ് വിലയിരുത്തപ്പെടുന്നത്. പ്രധാനമന്ത്രി സ്ഥാനാർത്ഥിയായ ഇമ്രാൻ ഖാന്റെ നീക്കങ്ങൾ മത ന്യൂനപക്ഷങ്ങൾക്കെതിരെയാണെന്ന് റിപ്പോര്‍ട്ടുണ്ട്. മതനിന്ദ നിയമത്തെ പ്രോത്സാഹിപ്പിക്കുന്ന ഇമ്രാൻ ഖാന്റെ നയമാണ് ക്രൈസ്തവർക്ക് ഭീഷണിയാകുന്നത്. തെളിവുകളുടെ അഭാവത്തിലും ദൈവനിന്ദയ്ക്ക് വധശിക്ഷ നല്‍കാമെന്ന അദ്ദേഹത്തിന്റെ നയം വോട്ടെടുപ്പിൽ ഭൂരിപക്ഷം ഉറപ്പുവരുത്താനാണെന്ന് പാക്കിസ്ഥാൻ വൃത്തങ്ങൾ സൂചിപ്പിക്കുന്നു.

ക്രൈസ്തവർ തങ്ങളുടെ പ്രാർത്ഥനയിൽ, വിശ്വാസികളുടെ പ്രതിസന്ധി അനുസ്മരിക്കണമെന്നും സമാധാനപരവും സത്യസന്ധവുമായ വോട്ടെടുപ്പിലൂടെ നേതാക്കന്മാർ തിരഞ്ഞെടുക്കപ്പെടട്ടെയെന്നും എഫ്.എം.ഐ സംഘടന വക്താവ് ബ്രൂസ് അലൻ പ്രതികരിച്ചു. ക്രൈസ്തവ പീഡനം നടക്കുന്ന രാഷ്ട്രങ്ങളിൽ നാലാം സ്ഥാനത്തായിരുന്ന പാക്കിസ്ഥാൻ അഞ്ചാം സ്ഥാനത്തേയ്ക്ക് മാറിയെങ്കിലും ക്രൈസ്തവർ നേരിടുന്ന പീഡനങ്ങൾ അനവധിയാണ്. കഴിഞ്ഞ ആറ് മാസത്തിനിടയിൽ നിർബന്ധിത ഇസ്ളാം പരിവർത്തനം, മതനിന്ദാരോപണം, തട്ടികൊണ്ട് പോകൽ തുടങ്ങി നിരവധി അതിക്രമങ്ങൾക്ക് വിശ്വാസികൾ ഇരയായതായി ബ്രൂസ് അലൻ വ്യക്തമാക്കി.

ക്രൈസ്തവ വിശ്വാസികൾ എന്ന കാരണത്താൽ ദേവാലയങ്ങളിലും തെരുവീഥികളിലും ജയിലുകളിലും വധിക്കപ്പെടുന്നവർ അനവധിയാണ്. രാജ്യത്തെ രണ്ടാം തരം പൗരന്മാരായി ക്രൈസ്തവർ വ്യാഖ്യാനിക്കപ്പെടുകയും അവർക്ക് നേരെ സംഘടിത തീവ്രവാദ ആക്രമണം നടക്കുന്നതും പാക്കിസ്ഥാനിൽ പതിവാണ്. ജൂലൈ പതിനെട്ടിന് ഫൈസലാബാദിൽ നടന്ന ദേവാലയ ആക്രമണത്തിൽ ക്രൈസ്തവർക്ക് പ്രദേശത്ത് നിന്നും ഒഴിഞ്ഞു പോകാൻ താക്കീത് നല്കിയതും ഭരണകൂടത്തിന്റെ ക്രൈസ്തവ വിവേചനം വ്യക്തമാക്കുന്നു. നല്ല ഭരണാധികാരികളെ ലഭിക്കുവാന്‍ തിരഞ്ഞെടുപ്പിന് വേണ്ടി പ്രത്യേകം പ്രാര്‍ത്ഥിക്കണമെന്ന് കത്തോലിക്ക സഭാനേതൃത്വം നേരത്തെ വിശ്വാസികളോട് ആഹ്വാനം ചെയ്തിരിന്നു.


Related Articles »