India - 2024

വീഴ്ചകള്‍ ഉണ്ടാകാതിരിക്കാന്‍ വൈദികരും സന്യസ്തരും വിശ്വാസികളും ജാഗ്രത പുലര്‍ത്തണം: ആര്‍ച്ച് ബിഷപ്പ് സൂസപാക്യം

സ്വന്തം ലേഖകന്‍ 12-08-2018 - Sunday

കൊച്ചി: വീഴ്ചകളും ഇടര്‍ച്ചകളും ഉണ്ടാകാതിരിക്കാന്‍ വൈദികരും സന്യസ്തരും വിശ്വാസിസമൂഹവും കൂടുതല്‍ ജാഗ്രത പുലര്‍ത്തണമെന്നും ദൈവികമായ പ്രത്യാശയില്‍ ജീവിതം നയിക്കാന്‍ കൂടുതല്‍ ആഴമായ പ്രാര്‍ത്ഥനയും വിശ്വാസതീക്ഷ്ണതയും സഭയിലുണ്ടാകണമെന്നും കെസിബിസി പ്രസിഡന്റ് ആര്‍ച്ച് ബിഷപ്പ് ഡോ. എം. സൂസപാക്യം. ജീവിതത്തിന്റെ ഏതു സാഹചര്യത്തിലും സ്‌നേഹത്തില്‍ ആഴപ്പെടാനും മറ്റുള്ളവര്‍ക്കു നന്മചെയ്യാനും വിശുദ്ധിയില്‍ വളരാനും വൈദികരും സന്യസ്തരും വിശ്വാസികളും ദൈവത്തിലാശ്രയിച്ചു പരിശ്രമിക്കണമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ലോകത്തിന്റെ വെല്ലുവിളികളെ അഭിമുഖീകരിക്കാന്‍ ആഴമായ വിശ്വാസവും പ്രാര്‍ത്ഥനയും ആവശ്യമാണ്. സഭാംഗങ്ങളുടെ തെറ്റുകളെയും കുറ്റങ്ങളെയും ബലഹീനതകളെയും അതര്‍ഹിക്കുന്ന ഗൗരവത്തോടുകൂടിത്തന്നെയാണു സഭ എന്നും കാണുന്നത്. വിശുദ്ധി എന്ന പ്രക്രിയയിലൂടെ കടന്നുപോകുന്ന ഒരു സമൂഹമാണു സഭ. സ്വാഭാവികമായി അതില്‍ വിശുദ്ധരും ബലഹീനരുമുണ്ടാകും. തെറ്റുകള്‍ സഭ ഒരിക്കലും മൂടിവയ്ക്കാറില്ല. ഉചിതമായ അന്വേഷണങ്ങളും തിരുത്തലുകളും ശിക്ഷണനടപടികളും ഉണ്ടാകും. സത്യത്തിനും നീതിക്കുംവേണ്ടിയുള്ള ഉത്തരവാദിത്തപ്പെട്ടവരുടെ നിയമാനുസൃതമായ എല്ലാ സംരംഭങ്ങളുമായി സഭ അങ്ങേയറ്റം സഹകരിക്കും.

ഇനിയും തെളിയിക്കപ്പെടാത്ത ആരോപണങ്ങളുടെയും പേരില്‍ സഭയുടെ വിശുദ്ധസങ്കല്പങ്ങളെ അവഹേളിക്കുകയും മതജീവിതത്തിന്റെ പ്രതീകങ്ങളെ വികലമായി ചിത്രീകരിക്കുകയും ചെയ്യുന്ന പ്രവണതകള്‍ വര്‍ധിച്ചുവരുന്നത് തികച്ചും നിര്‍ഭാഗ്യകരമാണ്. സഭയുടെ സല്‍പേരിനെ കളങ്കപ്പെടുത്താനും സഭാവിശ്വാസങ്ങളെയും പുരോഹിതരെയും അധിക്ഷേപിക്കാനും സമൂഹത്തില്‍ തെറ്റിദ്ധാരണയും സ്പര്‍ധയും കലഹവും വളര്‍ത്തി നേട്ടങ്ങളുണ്ടാക്കാനും കേരളത്തിലെ ചില മാധ്യമങ്ങള്‍ നടത്തുന്ന വിദ്വേഷ പ്രചാരണ പരിപാടികള്‍ അപലപനീയമാണെന്നും അദ്ദേഹം പറഞ്ഞു. മാധ്യമ ദുരുപയോഗത്തിനെതിരേ പ്രാദേശിക ജാഗ്രതാ സമിതികളുമായി സഹകരിച്ചു നിയമനടപടികളുള്‍പ്പെടെ പ്രതിഷേധനടപടികള്‍ സ്വീകരിക്കാനും പ്രാദേശികതലത്തില്‍ ലീഗല്‍ സെല്ലുകള്‍ രൂപീകരിക്കാനും കെസിബിസി യോഗത്തില്‍ ധാരണയായി.


Related Articles »