News - 2024

ഭ്രൂണഹത്യ നിയമം നിലനിർത്താൻ ബൈഡന്‍ ഇറക്കിയ ഉത്തരവിനെ വിമര്‍ശിച്ച് അമേരിക്കൻ മെത്രാൻ സമിതി

പ്രവാചകശബ്ദം 11-07-2022 - Monday

വാഷിംഗ്ടണ്‍ ഡി‌സി: അമേരിക്കയിൽ ഭ്രൂണഹത്യയ്ക്ക് ഭരണഘടനാപരമായ അവകാശമില്ലെന്നുള്ള സുപ്രീംകോടതി വിധി പ്രഖ്യാപനത്തിന് പിന്നാലെ ഭ്രൂണഹത്യ നിലനിർത്താൻ പ്രസിഡന്റ് ജോ ബൈഡൻ ഇറക്കിയ എക്സിക്യൂട്ടീവ് ഉത്തരവിനെ ശക്തമായ ഭാഷയിൽ വിമർശിച്ച് അമേരിക്കൻ മെത്രാൻ സമിതി. ഗർഭസ്ഥശിശുക്കളുടെ ഏറ്റവും പ്രധാനപ്പെട്ട മാനുഷിക, സിവിൽ അവകാശമായ ജീവിക്കാൻ വേണ്ടിയുള്ള അവകാശത്തെ നിഷേധിക്കാനുളള എല്ലാവിധ സാധ്യതകളും തേടാൻ അമേരിക്കൻ പ്രസിഡന്റ് ജോ ബൈഡൻ തന്റെ സ്ഥാനം ഉപയോഗിക്കുന്നത് ദുരിതപൂർണ്ണവും, അസ്വസ്ഥത ഉളവാക്കുന്നതുമായ കാര്യമാണെന്ന് മെത്രാൻ സമിതിയുടെ പ്രോലൈഫ് കമ്മറ്റി അധ്യക്ഷനും ബാൾട്ടിമോർ ആർച്ച് ബിഷപ്പുമായ വില്യം ലോറി ജൂലൈ ഒന്‍പതാം തീയതി പുറത്തുവിട്ട പ്രസ്താവനയിൽ പറഞ്ഞു.

അമ്മമാർക്കും, കുഞ്ഞുങ്ങൾക്കും പിന്തുണയും കരുതലും നൽകാൻ എക്സിക്യൂട്ടീവ് അധികാരം ഉപയോഗിക്കുന്നതിന് പകരം പ്രതിരോധിക്കാൻ ശേഷിയില്ലാത്ത, ശബ്ദമില്ലാത്ത കുരുന്നു ജീവനുകളെ നശിപ്പിക്കാനാണ് പുതിയ എക്സിക്യൂട്ടീവ് ഉത്തരവ് ശ്രമിക്കുന്നത്. മരണത്തിലേക്കും, നാശത്തിലേക്കും നയിക്കുന്ന പാത ഉപേക്ഷിച്ച് ജീവൻ തെരഞ്ഞെടുക്കാൻ ആർച്ച് ബിഷപ്പ് ലോറി അമേരിക്കൻ പ്രസിഡന്റിനോട് ആഹ്വാനം ചെയ്തു. എല്ലാ മനുഷ്യരുടെയും ജീവിക്കാനുള്ള അവകാശത്തെ സംരക്ഷിക്കാനും, പ്രസവത്തിന് മുന്‍പും, പ്രസവത്തിനു ശേഷവും കുഞ്ഞുങ്ങളുടെ പരിചരണത്തിൽ അമ്മമാർക്ക് വേണ്ടവിധത്തിലുള്ള പിന്തുണ ലഭ്യമാകുമെന്ന് ഉറപ്പുവരുത്താനും ശ്രമിക്കേണ്ടതുണ്ട്. ഇതിനായി ഭരണകൂടത്തോടും, തെരഞ്ഞെടുക്കപ്പെട്ട മറ്റുള്ള അധികാരികളോടും ചേർന്ന് പ്രവർത്തിക്കാൻ കത്തോലിക്ക സഭ തയാറായി നിൽക്കുകയാണെന്ന് ആർച്ച് ബിഷപ്പ് കൂട്ടിച്ചേർത്തു. അമ്മയുടെ ഉദരത്തിൽ ഉരുവാകുന്ന നിമിഷം മുതൽ മനുഷ്യജീവൻ സംരക്ഷിക്കപ്പെടണമെന്ന കത്തോലിക്ക സഭയുടെ പ്രബോധനം നിലനിൽക്കുമ്പോൾ തന്നെ, കത്തോലിക്കാ വിശ്വാസിയെന്ന് അവകാശപ്പെടുന്ന പ്രസിഡന്റ് ജോ ബൈഡൻ ഭ്രൂണഹത്യയെ പിന്തുണയ്ക്കുന്ന നിലപാടാണ് തുടർച്ചയായി സ്വീകരിച്ചു വരുന്നത്. ഇതിനെതിരെ കനത്ത വിമര്‍ശനവുമായി അമേരിക്കന്‍ മെത്രാന്‍ സമിതി മുന്‍പും രംഗത്തുവന്നിട്ടുണ്ട്.

ഇക്കഴിഞ്ഞ ജൂണ്‍ 24 തിരുഹൃദയ തിരുനാള്‍ ദിനത്തിലാണ് ഭ്രൂണഹത്യ നിയമവിധേയമാക്കിയ വിധി അമേരിക്കൻ സുപ്രീംകോടതി റദ്ദാക്കിയത്. അമേരിക്കൻ വനിതകൾക്ക് യാതൊരു നിയമ തടസവും കൂടാതെ ഭ്രൂണഹത്യ നടത്താൻ ഭരണഘടനാപരമായി അവകാശമുണ്ടെന്നു പ്രഖ്യാപിച്ച റോ വേഴ്സസ് വേഡ് കേസിൽ 1973-ൽ സുപ്രീംകോടതി പുറപ്പെടുവിച്ച ഉത്തരവാണ് അന്നു അസാധുവാക്കപ്പെട്ടത്. വിധിയെ തുടര്‍ന്നു പ്രോലൈഫ് പ്രവര്‍ത്തകര്‍ ജീവന്റെ മഹത്വത്തെ വാഴ്ത്തി മിക്കയിടങ്ങളിലും ശാന്തമായി ഒരുമിച്ച് കൂടിയപ്പോള്‍ കത്തോലിക്ക ദേവാലയങ്ങള്‍ക്കു നേരെ ആക്രമണങ്ങള്‍ അഴിച്ചുവിട്ടും അക്രമാസക്തരായുമാണ് ഭ്രൂണഹത്യവാദികള്‍ പ്രകടനം നടത്തിയത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »