News

പെറു ദിവ്യകാരുണ്യ അത്ഭുതത്തിന്റെ 375-ാം വാർഷികത്തിന് ഒരുമിച്ച് കൂടിയത് ആയിരങ്ങള്‍

പ്രവാചകശബ്ദം 26-07-2024 - Friday

ലിമ: പെറുവില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതത്തിൻ്റെ 375-ാം വാർഷികത്തിന്റെ ജൂബിലി ആഘോഷത്തിനു തുടക്കമായപ്പോള്‍ ഒരുമിച്ച് ചേര്‍ന്നത് ആയിരങ്ങള്‍. ഇക്കഴിഞ്ഞ ചൊവ്വാഴ്ച ചിക്ലേയോ പ്രവിശ്യയിലെ സിയുഡാഡ് ഈറ്റനിലാണ് ആഘോഷങ്ങള്‍ക്ക് തുടക്കമായത്. ചിക്ലയോയിലെ ബിഷപ്പ് എഡിൻസൺ ഫർഫാൻ കോർഡോവയുടെ മുഖ്യകാർമികത്വത്തിൽ നടന്ന വിശുദ്ധ കുർബാനയോടെയാണ് പരിപാടി ആരംഭിച്ചത്. ഫ്രാന്‍സിസ് പാപ്പയുടെ ആശംസയും ആശീര്‍വാദവും വിശുദ്ധ കുര്‍ബാന മധ്യേയുള്ള സന്ദേശത്തിനിടെ ബിഷപ്പ് പങ്കുവെച്ചു. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നുള്ള വിശ്വാസികളാണ് തീര്‍ത്ഥാടന കേന്ദ്രത്തില്‍ എത്തിച്ചേര്‍ന്നത്. 2024 ജൂലൈ 22 മുതൽ 2025 ജൂലൈ 22 വരെ ഇവിടെ തീർത്ഥാടനം നടത്തുന്നവർക്ക് പൂര്‍ണ്ണ ദണ്ഡവിമോചനം പ്രഖ്യാപിച്ചിട്ടുണ്ടെന്നത് ശ്രദ്ധേയമാണ്.

പെറുവില്‍ നടന്ന ദിവ്യകാരുണ്യ അത്ഭുതം എന്തായിരിന്നു? ‍

1649 ജൂൺ 2-ന്, വിശുദ്ധ കുര്‍ബാനയുടെ തിരുനാള്‍ തലേന്നാണ് അത്ഭുതം നടന്നത്. വടക്കൻ പെറുവിലെ ചിക്ലേയോ രൂപതയുടെ കീഴിലുള്ള സിയുഡാഡ് ഈറ്റൻ പട്ടണത്തിൽ സ്ഥിതി ചെയ്യുന്ന വിശുദ്ധ മഗ്ദലന മറിയത്തിന്റെ നാമധേയത്തിലുള്ള ദേവാലയത്തിലായിരിന്നു അത്ഭുതം. വൈകീട്ട് 5 മണിക്ക് അര്‍പ്പിച്ച വിശുദ്ധ കുർബാനയ്ക്കിടെ ഉണ്ണിയേശുവിന്റെ രൂപം തിരുവോസ്തിയില്‍ പ്രത്യക്ഷപ്പെടുകയായിരിന്നു. ഫ്രാൻസിസ്‌ക്കൻ വൈദികര്‍ ഉള്‍പ്പെടെയുള്ള അനേകരെ അമ്പരപ്പിച്ച് കൊണ്ടായിരിന്നു അത്ഭുതം.



മെറൂൺ നിറത്തിലുള്ള വസ്ത്രവും തോളിന്റെ അത്രയും നീളമുള്ള സുന്ദരമായ മുടിയും ധരിച്ച വശ്യമായ മുഖമുള്ള കുട്ടിയെയാണ് എല്ലാവരും കണ്ടത്. നഗരം മുഴുവൻ "അത്ഭുതം! അത്ഭുതം!" എന്ന വാക്കുകളോടെ ആര്‍പ്പുവിളിയും കരഘോഷവുമായി ജനം തെരുവില്‍ ഇറങ്ങിയെന്നും തുടര്‍ച്ചയായി മണി മുഴക്കിയെന്നുമാണ് ചരിത്ര രേഖകളില്‍ പറയുന്നത്. അതേ വർഷം ജൂലൈ 22നു ഇടവക മധ്യസ്ഥയായ വിശുദ്ധ മഗ്ദലന മറിയത്തിന്റെ തിരുനാള്‍ ദിനത്തിലും വിശുദ്ധ കുർബാനയ്ക്കിടെ ഉണ്ണീശോ വീണ്ടും പ്രത്യക്ഷപ്പെട്ടിരിന്നു.

More Archives >>

Page 1 of 987