India

ഔദ്യോഗികം; ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയെ ബസിലിക്കയായി പ്രഖ്യാപിച്ചു

പ്രവാചകശബ്ദം 15-08-2024 - Thursday

ചെമ്പേരി: അഭിവന്ദ്യ പിതാക്കന്മാരുടെയും നൂറുകണക്കിന് വിശ്വാസികളുടെയും സാന്നിധ്യത്തില്‍ ചെമ്പേരി ലൂർദ് മാതാ ഫൊറോന പള്ളിയെ ബസിലിക്കയായി പ്രഖ്യാപിച്ചു. സീറോമലബാർ സഭ മേജർ ആർച്ച് ബിഷപ്പ് മാർ റാഫേൽ തട്ടിൽ ഔപചാരിക പൊന്തിഫിക്കൽ കുർബാന മധ്യേ ബസിലിക്കയായി പ്രഖ്യാപി ച്ചുകൊണ്ടുള്ള മാർപാപ്പയുടെ ഔദ്യോഗിക സന്ദേശം വായിച്ചു. കരഘോഷത്തോടെയും ചെമ്പേരി മാതാവിൻ്റെ ഗാനാലാപനത്തോടെയുമാണ് വിശ്വാസികൾ മാർപാപ്പയുടെ സന്ദേശത്തെ വരവേറ്റത്.

ബസിലിക്കയാണെന്ന് സൂചിപ്പിക്കുന്നതിൻ്റെ അടയാളമായ മഞ്ഞയും ചുവപ്പും (പരമ്പരാഗത പേപ്പൽ നിറങ്ങൾ) വരകളാൽ രൂപകല്‌പന ചെയ്‌ത പട്ടുമേലാപ്പിന്റെ കുട കോഴിക്കോട് ബിഷപ്പ് ഡോ. വർഗീസ് ചക്കാലയ്ക്കൽ ആശീർവദിച്ച് ദേവാലയത്തിനുള്ളിൽ പ്രതിഷ്ഠിച്ചു. മാർപാപ്പയുമായുള്ള സഭയുടെ ബന്ധത്തെ സൂചിപ്പിക്കാൻ ബസിലിക്കയിൽ ഒരു തൂണിൽ ഘടിപ്പിച്ചിരിക്കുന്ന മണികളുടെ ആശീർവാദവും പ്രതിഷ്ഠാകർമവും ബത്തേരി ബിഷപ്പ് ജോസഫ് മാർ തോമസ് നിർവഹിച്ചു.

ബസിലിക്കയുടെ ചുമതലക്കാരനായി റെക്ടർ എന്ന പദവിയിലേക്ക് ഉയർത്തുന്നതിന്റെ ഭാഗമായി റവ. ഡോ. ജോർജ് കാഞ്ഞിരക്കാട്ടിന് സൂർപ്ലസും ഊറാലയും തലശേരി ആർച്ച് ബിഷപ്പ് മാർ ജോസഫ് പാംപ്ലാനി വിശുദ്ധ കുർബാന മധ്യേ നല്കി. മാർ ജോർജ് വലിയമറ്റം, മാർ ജോർജ് ഞറളക്കാട്ട്, കണ്ണൂർ ബിഷപ് ഡോ. അല ക്സ് വടക്കുംതല, ബൽത്തങ്ങാടി ബിഷപ്പ് മാർ ലോറൻസ് മുക്കുഴി, മാണ്ഡ്യ ബിഷപ്പ് മാർ സെബാസ്റ്റ്യൻ എടയന്ത്രത്ത്, താമരശേരി ബിഷപ്പ് മാർ റെമിജിയോസ് ഇഞ്ചനാനിയിൽ, മാനന്തവാടി രൂപത സഹായ മെത്രാൻ മാർ അലക്സ് താരാമംഗലം എന്നിവർ സഹകാർമികരായിരുന്നു.

1948ൽ സ്ഥാപിതമായ ചെമ്പേരി ഇടവക പ്ലാറ്റിനം ജൂബിലി ആഘോഷത്തിന് ഒരുങ്ങുമ്പോഴാണ് ബസിലിക്ക പ്രഖ്യാപനം ഉണ്ടായിരിക്കുന്നത്. നിലവിൽ 12 ഇടവകകളുള്ള ഫൊറോനയാണ് ചെമ്പേരി. നൂറിലധികം വൈദികരും മുന്നൂറിലധികം സിസ്റ്റേഴ്സും ചെമ്പേരി ഇടവകയിൽനിന്ന് ദൈവവിളി സ്വീകരിച്ചിട്ടുണ്ട്. മാർപാപ്പയുടെ പള്ളി എന്ന പദവിയാണ് ഒരു ദേവാലയത്തെ ബസിലിക്ക പദവിയിലേക്ക് ഉയർത്തുമ്പോൾ ലഭിക്കുന്നത്. മാർപാപ്പ ഒരു സ്ഥലം സന്ദർശിക്കു മ്പോൾ ബസിലിക്കയിൽ വച്ചാണ് ദൈവജനത്തോടു സംസാരിക്കുന്നത്. ഇന്ത്യയിൽ മൈനർ ബസിലിക്ക പദവിയിലേക്ക് ഉയർത്തപ്പെട്ട 32 ദേവാലയങ്ങളുണ്ട്. ലത്തീൻ സഭയിൽ 27 എണ്ണവും സീറോ മലങ്കര സഭയിൽ ഒന്നും സീറോമലബാർ സഭയിൽ നാല് ബസിലിക്കകളുമാണ് നിലവിലുള്ളത്.


Related Articles »