News - 2025
നാടിനെ നടുക്കിയ ആത്മഹത്യ; അധ്യാപകന്‍ കൂടിയായ ഫാ. ബിനു വളവുങ്കല്‍ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു
പ്രവാചകശബ്ദം 08-03-2025 - Saturday
ഏറ്റുമാനൂരിൽ കുട്ടികളുമായി യുവതി നടത്തിയ, നാടിനെ നടുക്കിയ ആത്മഹത്യയില്‍ അധ്യാപകന്‍ കൂടിയായ വൈദികൻ എഴുതിയ കുറിപ്പ് ശ്രദ്ധേയമാകുന്നു. ഫാ. ബിനു വളവുങ്കല്‍ പങ്കുവെച്ച കുറിപ്പിലാണ് വിഷയത്തിന്റെ വൈകാരികമായ വിവിധ തലങ്ങള്‍ ചൂണ്ടിക്കാണിച്ചിരിക്കുന്നത്. വിഷയത്തില്‍ പൊതു സമൂഹത്തില്‍ ഉയര്‍ന്ന വിവിധ ആരോപണങ്ങളും അവയ്ക്കുള്ള ഹൃദയത്തില്‍ നിന്നുള്ള മറുപടിയും പോസ്റ്റില്‍ പ്രമേയമാകുന്നുണ്ട്. നിരവധി പേരാണ് വൈദികന്‍ എഴുതിയ കുറിപ്പ് നവമാധ്യമങ്ങളില്‍ പങ്കുവെയ്ക്കുന്നത്. ഭൂരിഭാഗം പേരും തമസ്ക്കരിക്കുന്ന യാഥാര്‍ത്ഥ്യങ്ങളെ പോസ്റ്റിൽ ചൂണ്ടിക്കാട്ടുന്നുണ്ടെന്നത് ശ്രദ്ധേയമാണ്.
വൈദികന്‍ എഴുതിയ കുറിപ്പിന്റെ പൂര്‍ണ്ണരൂപം:
ഇത്ര ഏറെ മാനസിക സംഘർഷത്തോടെ ആദ്യമായാണ് ഒരു മൃതസംസ്കാര ശുശ്രൂഷയിൽ പങ്കെടുത്തത്. കാരണം സോഷ്യൽ മീഡിയ മുഴുവനും ആ മരണത്തിന്റെ ഉത്തരവാദികളായി വൈദികരെയും കാരിത്താശുപത്രിയെയും ഒക്കെ അവതരിപ്പിച്ചതിനാൽ അതിൽ പങ്കെടുത്താൽ ആളുകൾ എങ്ങനെ ളോഹയിട്ടവരെ നോക്കിക്കാണും എന്നുള്ള ചിന്ത ഒരുവശത്ത്, ഷൈനി എന്ന സഹോദരിയുടെ സ്വഭാവത്തെക്കുറിച്ചും അവളെ ആത്മഹത്യയിലേക്ക് നയിച്ച സാഹചര്യങ്ങളെ കുറിച്ചും കേട്ടപ്പോൾ അതിൽ പങ്കെടുക്കണമെന്നുള്ള അതിയായ ആഗ്രഹം മറുവശത്തും അവസാനം തെറി കേട്ടാലും വേണ്ടില്ല ളോഹയിട്ട് തന്നെ ആ ശുശ്രൂഷയിൽ പങ്കെടുക്കണമെന്ന് തീരുമാനിച്ചു.
ഷൈനിയുടെയും മക്കളുടെയും മരണത്തെ ഒരു 'Forced suicide' എന്ന് വിളിക്കുന്നതാണ് ഉചിതം. കാരണം ഒരു അമ്മ തനിക്ക് പ്രിയപ്പെട്ട തന്റെ മക്കളെയും കൂട്ടി ഈ കടുംകൈ ചെയ്യണമെങ്കിൽ ആ അമ്മ അത്രയേറെ മാനസിക സമ്മർദ്ദത്തിലൂടെ കടന്നുപോയിട്ടുണ്ടാവും. ആ സഹോദരിയെ പറ്റി പറഞ്ഞു കേട്ടതനുസരിച്ച് അവൾ ഭർതൃഗൃഹം വിട്ട് സ്വഭാവനത്തിലേക്ക് തിരികെ വരണമെങ്കിൽ ആ വീട്ടിൽ അവൾ അത്രമാത്രം ശാരീരിക മാനസിക പീഡനങ്ങൾ അനുഭവിച്ചു കാണണം. വിവാഹിതയായ സ്ത്രീ ഭർതൃഗൃഹം വിട്ട് സ്വഭവനത്തിൽ തിരികെ ചെന്നാൽ സ്വാഭാവികമായും ഉണ്ടാകാവുന്ന അസ്വസ്ഥതകളെ പറ്റി അവൾക്കറിയാമായിരുന്നിരിക്കും. എന്നാൽ അവൾ പ്രതീക്ഷിച്ചതിൽ കൂടുതൽ അന്യതാബോധം സ്വന്തം കുടുംബത്തിൽ നിന്നും അവൾക്ക് അനുഭവപ്പെട്ടിരിക്കും. ഒപ്പം പ്രായപൂർത്തിയാകാത്ത മകനെ തെറ്റിദ്ധരിപ്പിച്ച് തന്നിൽ നിന്നും അകറ്റിയതും ആ അമ്മയുടെ മാനസിക വേദനയുടെ തീവ്രത കൂട്ടിയിരിക്കും.
തന്റെ ശരീരത്തോടൊപ്പം തന്റെ പ്രിയപ്പെട്ട മക്കളുടെ ശരീരങ്ങളെയും ചിന്നഭിന്നമാക്കാൻ ആ അമ്മ നിന്നു കൊടുത്തതും മക്കൾ കുതറി പോകാതെ അമ്മയോട് ചേർന്ന് നിന്നതും ഒരേ വികാരം കൊണ്ട് തന്നെയാകും, ഈ അമ്മ പോയാൽ ഈ മക്കൾ കടുത്ത അനാഥത്വത്തിലേക്ക് പോകുമെന്നുള്ള ചിന്ത. അതുകൊണ്ട് അമ്മയോടൊപ്പം അവർ കെട്ടിപ്പുണർന്നു. ട്രെയിനിന്റെ ചെവിയടപ്പിക്കുന്ന ഹോണടികളുടെ ശബ്ദമൊന്നും അവരെ പിന്തിരിപ്പിച്ചില്ല. അവരുടെ ചിത്രം എത്ര ശ്രമിച്ചിട്ടും മനസ്സിൽ നിന്നും മറയുന്നില്ല. അവരെ ഈ അവസ്ഥയിലേക്ക് തള്ളിവിട്ടവർ മനുഷ്യരാണെങ്കിൽമനസ്സിൽനിന്നും കുറ്റബോധം ഇല്ലാതാകാൻ സമയം എടുക്കും.
ഇനി ഈ മരണത്തിൽ കാരിത്താസ് ആശുപത്രിയുടെയും വൈദികരുടെയും പങ്ക് എന്താണ്? പുതിയ സാഹചര്യത്തിൽ കുട്ടികളെ വളർത്താൻ ഒരു വരുമാനമുള്ള ജോലി ഇവർ വളരെയേറെ ആഗ്രഹിച്ചിരുന്നുവെന്ന് വ്യക്തമാക്കുന്ന കൂട്ടുകാരിയെ വിളിച്ചതിന്റെ ശബ്ദം നമ്മൾ കേട്ടു. കാരിത്താസ് ഉൾപ്പെടെ 12 ആശുപത്രികളെ സമീപിച്ചതായി കേൾക്കുന്നു. ആരും അവൾക്ക് ആഗ്രഹിച്ച ജോലി നൽകിയില്ല. സ്വാഭാവികമായും ഈ മരണത്തിന്റെ പശ്ചാത്തലത്തിൽ അവളുടെ സമുദായത്തിന്റെ ആശുപത്രി എന്ന നിലയിൽ കാരിത്താസിനെതിരെയും അച്ഛന്മാർക്കെതിരെയും ഒരുപാട് തെറിവിളികൾ ഉയർന്നു. പക്ഷേ മറ്റ് 11 ആശുപത്രികളും ജോലി നിഷേധിച്ചെങ്കിൽ അതിനൊരു പൊതുവായ കാരണം ഉണ്ടാകുമല്ലോ. ആരുടെയെങ്കിലും വൈരാഗ്യത്തോടെയുള്ള ബാഹ്യ ഇടപെടൽ ആയിട്ട് അതിനെ കാണുവാൻ സാധിക്കുമോ . ജോലിയിൽ ഇത്രയും വർഷത്തെ ഇടവേള ഉണ്ടാക്കിയ തടസ്സമായിരിക്കും അത്. കാരിത്താസ് ആശുപത്രിയിൽ ഇതിനുമുമ്പും ആറോ ഏഴോ വർഷത്തെ ഇടവേളയ്ക്കു ശേഷം ചില വൈദികരുടെ ശുപാർശയോടെ ചെന്നിട്ടും ഇതേ കാരണത്താൽ തന്നെ അവരെ പറഞ്ഞയച്ച കാര്യം കേട്ടിട്ടുണ്ട്. പക്ഷേ അതൊന്നും ഇതുപോലെ വൈദികർക്കെതിരായിട്ട് ചർച്ച ചെയ്യപ്പെട്ടിട്ടില്ല. അത് രോഗികളുടെ സുരക്ഷ ഉറപ്പാക്കാൻ ആശുപത്രികൾ സ്വീകരിക്കുന്ന പൊതുനയത്തിന്റെ ഭാഗമായി കാണണമല്ലോ. അതുകൊണ്ടുതന്നെ ആ ഇടവേള ഉണ്ടാക്കിയവരായിരിക്കണം പ്രധാന പ്രതികൾ എന്നല്ലേ സാമാന്യയുക്തിയിൽ ചിന്തിക്കേണ്ടത്. അതുമല്ലെങ്കിൽ ഈ സഹോദരി ഒരു ആത്മഹത്യയുടെ വക്കിൽ ആണെന്നുള്ള കാര്യം ബന്ധപ്പെട്ടവർ അറിഞ്ഞിരിക്കണം അതിന് സാധ്യതയില്ല. ഈ സഹോദരിയും മക്കളും ജീവിതം മുന്നോട്ടു നയിക്കാൻ സാമ്പത്തികമായി ബുദ്ധിമുട്ടുന്നുണ്ട് എന്ന് അറിഞ്ഞിരുന്നെങ്കിൽ ക്നാനായ സമുദായത്തിൽ തന്നെ 100 കണക്കിന് ആളുകൾ അവരെ സഹായിക്കുവാൻ മുന്നോട്ടു വരുമായിരുന്നു എന്ന് ഉറപ്പാണ്. അതുകൊണ്ടുതന്നെ ഈ മരണത്തിലേക്ക് നയിച്ച പ്രധാനപ്പെട്ട ഘടകം ഒരു സാമ്പത്തിക പ്രതിസന്ധി ആണെന്ന് തോന്നുന്നില്ല, അതും ഒരു ഘടകമായിരിക്കാം. അതിനേക്കാൾ അവൾ അനുഭവിച്ച കടുത്ത മാനസിക പ്രതിസന്ധി തന്നെയാവനാണ് സാധ്യത.
വിവാഹമോചനത്തിനുള്ള Feb 17ലെ ഹിയറിങ്ങിൽ ഭർത്താവ് എത്താത്തതിന്റെ നിരാശയും ഏപ്രിൽ 9 ലെ അടുത്ത ഹിയറിങ്ങിലേക്കുള്ള പ്രതീക്ഷയോടെയുള്ള കാത്തിരിപ്പും തന്റെ സുഹൃത്തുമായി സംസാരിക്കുന്ന വോയിസ് ക്ലിപ്പിലൂടെ പലരും കേട്ടതാണ്. അങ്ങനെയിരിക്കുമ്പോൾ പൊടുന്നനെ ഒരു ദിവസം രാവിലെ ഇതുപോലുള്ള ഒരു മരണം തെരഞ്ഞെടുക്കണമെങ്കിൽ തലേന്ന് രാത്രി അവിടെ എന്തെങ്കിലും സംഭവിച്ചിരിക്കണമല്ലോ. തലേദിവസം ഭർത്താവുമായി സംസാരിച്ച കാര്യം പോലീസിന്റെ അന്വേഷണത്തിലും ഉണ്ടല്ലോ സത്യങ്ങൾ പുറത്തു വരട്ടെ.
ഇനി ഭർത്താവിന്റെ സഹോദര വൈദികന്റെ പങ്കിനെപ്പറ്റി സാമൂഹ്യ മാധ്യമങ്ങളിലൂടെ കേൾക്കുന്നത് മുഴുവൻ ശരിയാവണമെന്നില്ലല്ലോ. അതിനൊരു ഉദാഹരണമായി കെയർ ഹോമിലെ ആ സഹോദരിയുടെ ജോലി നഷ്ടപ്പെട്ടത് ആ സ്ഥാപനത്തിന്റെ മാലിന്യ സംസ്കരണവുമായി ബന്ധപ്പെട്ട തെറ്റായ പ്രവൃത്തിക്കെതിരെ ഈ സഹോദരിയുടെ പിതാവ് പ്രതികരിച്ചതിന്റെ ഫലമാണെന്ന് പറയപ്പെടുന്നു,എന്നാൽ അതിന്റെ കാരണക്കാരൻ ഈ വൈദികൻ ആണെന്ന് ഇപ്പോഴും സോഷ്യൽ മീഡിയയിലൂടെ പ്രചരിപ്പിക്കപ്പെടുന്നു.
എന്നാൽ ഈ കുടുംബപ്രശ്നത്തിൽ കുടുംബത്തിലെ ഈ വൈദികന്റെ ഇടപെടലിനെ പറ്റിയുള്ള വാർത്തകൾ ശരിയാണെങ്കിൽ അദ്ദേഹം വൈദിക സമൂഹത്തിന് മുഴുവനും കളങ്കമാണ്, ഈ സഹോദരിയുടെയും മക്കളുടെയും ഈ ദുരന്തത്തിന്റെ ഉത്തരവാദിത്വം അദ്ദേഹത്തിനുമുണ്ട്. ഉപ്പ് തിന്നവർ വെള്ളം കുടിക്കട്ടെ.കൂടാതെ ഈ അച്ചൻ രൂപതയുടെ പ്രധാനപ്പെട്ട ഒരു തസ്തികയിലും പ്രധാനപ്പെട്ട പള്ളികളിലും ഇരുന്നിട്ടില്ല. ഈ വിഷയത്തിൽ അച്ചന് എതിരെയുള്ള ആരോപണത്തിൽ രൂപത എന്തെങ്കിലും ന്യായീകരണം നടത്തുകയോ സംരക്ഷിക്കുകയോ ചെയ്തിട്ടില്ലാത്ത സാഹചര്യത്തിൽ ഇതിന്റെ പേരിൽ എല്ലാ വൈദികരെയും സഭയെയും ആക്ഷേപിക്കുന്നതിൽ അർത്ഥമുണ്ടോ.
ഷൈനിയും മക്കളും ഉയർത്തെഴുന്നേറ്റു വന്നാൽ അവർ എന്ത് പറയുമോ ആവോ, അച്ഛന്മാരോട് അമർഷം ഉണ്ടായിരുന്നെങ്കിൽ തലേദിവസം വരെ അവൾ കുട്ടികളെയും കൂട്ടി പള്ളിയിൽ പോകുമായിരുന്നോ? ഏതായാലും ഇവരുടെ മരണത്തിന്റെ വേദനയുടെ മറവിൽ ഇന്ന് സമൂഹത്തിൽ രൂപപ്പെട്ടിട്ടുള്ള സഭ- വൈദിക വിദ്വേഷം ആളിക്കത്തിച്ച് തങ്ങളുടെ ചാനലുകൾക്ക് റേറ്റിംഗ് കൂട്ടുവാൻ ഒരു കൂട്ടർക്ക് സാധിക്കുകയും ചെയ്തു.
ഇന്ന് ചില വൈദികരുടെ ഇടയിലെങ്കിലും ഉണ്ടായിക്കൊണ്ടിരിക്കുന്ന പണത്തോടും ആഡംബര ജീവിതത്തോടുള്ള ഭ്രമവും, അനുസരണയില്ലായ്മയും പ്രാർത്ഥനയുടെയും, വിശ്വാസത്തിന്റെയും ആത്മീയതയുടെയും കുറവും ഒക്കെ തിരിച്ചറിയാൻ ഇതുപോലുള്ള സംഭവങ്ങൾ ഉപകരിക്കട്ടെ.
അവസാനമായി ഈ അമ്മയ്ക്കും മക്കൾക്കും ഉണ്ടായ അനുഭവം ഇനി ഒരു അമ്മയ്ക്കും മക്കൾക്കും ഉണ്ടാവാതിരിക്കട്ടെ
