India - 2025

മാർ തോമസ് തറയിലിനെതിരെയുള്ള അപകീർത്തിപരമായ പരാമർശങ്ങൾ നീക്കം ചെയ്യാൻ കോടതി നിർദേശം

പ്രവാചകശബ്ദം 12-03-2025 - Wednesday

ചങ്ങനാശേരി: ചങ്ങനാശേരി അതിരൂപതാധ്യക്ഷൻ മാർ തോമസ് തറയിലിനെതിരെ ഐ ടു ഐ ന്യൂസ്, ഐടുഐ പ്ലസ് എന്നീ യൂട്യൂബ് ചാനലുകളിലൂടെ തിരുവനന്തപുരം ശ്രീകാര്യം സ്വദേശി സുനിൽ മാത്യു പ്രചരിപ്പിച്ച അപകീർത്തികരമായ പരാമർശങ്ങൾ അടങ്ങിയ വീഡിയോ പിൻവലിച്ച് നീക്കം ചെയ്യണമെന്നും യൂട്യൂബിലൂടെയോ മറ്റു നവമാധ്യമങ്ങളിലൂടെയോ ഇത്തരം സംഗതികൾ പ്രചരിപ്പിക്കുന്നതും പ്രസിദ്ധീകരിക്കുന്നതും നിരോധിച്ചുകൊണ്ടും തിരുവനന്തപുരം അഡീഷണൽ മുൻസിഫ് കോടതി ഉത്തരവു പുറപ്പെടുവിച്ചു.

തിരുവനന്തരം കേന്ദ്രികരിച്ച് അതിരൂപതയുടെ ആഭിമുഖ്യത്തിൽ പ്രവർത്തിക്കുന്ന ലൂർദ് മതാ കെയർ ചാരിറ്റബിൾ ട്രസ്റ്റിൻ്റെ പ്രവർത്തനങ്ങൾ സംബന്ധിച്ച് അവിടുത്തെ മുൻ അന്തേവാസി പി.വി. എൽസി ഉന്നയിച്ച അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉൾപ്പെടുത്തി സുനിൽ മാത്യു തൻ്റെ ഉടമസ്ഥതയിലും ചുമതലയിലുമുള്ള ഐടു ഐ ചാനലുകളിലൂടെ നടത്തിയ അപകീർത്തിപരമായ പരാമർശങ്ങൾക്കെതിരെ തിരുവനന്തപുരം ലൂർദ് മാതാ ട്രസ്റ്റും ആർച്ചുബിഷപ് മാർ തോമസ് തറയിലും തിരുവനന്തപുരം മുൻസിഫ് കോടതിയിൽ 1643/2024 നമ്പരായി കേസ് ഫയൽ ചെയ്തിരുന്നു.

സുനിൽ മാത്യു ഇതുമായി ബന്ധപ്പെട്ടു പ്രചരിപ്പിച്ച 23 വീഡിയോകളും വാദിഭാഗത്തുനിന്നും കോടതിയിൽ ഹാജരാക്കി. അവയുടെ വിശദാംശങ്ങൾ പരിശോധിച്ചും ഇരുകക്ഷികളുടെയും വാദംകേട്ടും കോടതി ഇൻ ജംഗ്ഷൻ ഹർജി തീർപ്പുകൽപ്പിച്ചു. സുപ്രിം കോടതിയുടെയും കേരള ഹൈക്കോടതിയുടെയും വിധിന്യായങ്ങൾ ഉദ്ധരിച്ച് ഭരണഘടന നൽകുന്ന സംസാര സ്വാതന്ത്ര്യവും ആവിഷ്കാര സ്വാതന്ത്ര്യവും മറ്റൊരാളെ അപമാനിക്കുന്നതിനുള്ള സ്വാതന്ത്ര്യമല്ലെന്നു കോടതി നിരീക്ഷിച്ചു. കേസിന് ആസ്പദമായ വീഡിയോകൾ പ്രദമ ദൃഷ്ട്യാ അപകീർത്തിപരവും വാദികളുടെയും സ്ഥാപനത്തിൻ്റെയും സൽപേരിനെ ബാധിക്കുന്നതാണെന്നും ഇത് അവർക്ക് അപരിഹാര്യമായ ബുദ്ധിമുട്ടികൾക്ക് ഇടയാക്കിയിട്ടുണ്ടെന്നും കോടതി, ഉത്തരവിലൂടെ വ്യക്തമാക്കി


Related Articles »