News

പന്തക്കുസ്ത തിരുനാള്‍ ദിനത്തിലെ നൈജീരിയന്‍ ക്രൈസ്തവ കൂട്ടക്കൊലയില്‍ ഒടുവില്‍ കോടതി വിധി

പ്രവാചകശബ്ദം 05-06-2026 - Friday

ഒൻഡോ: നാലു വര്‍ഷങ്ങള്‍ക്ക് മുന്‍പ് പന്തക്കുസ്ത തിരുനാള്‍ ദിനത്തില്‍ നടന്ന വിശുദ്ധ കുർബാന അര്‍പ്പണത്തിനിടെ ഇസ്ലാമിക തീവ്രവാദികള്‍ നടത്തിയ ക്രൈസ്തവ കൂട്ടക്കൊലയില്‍ കോടതി വിധി. 2022 ജൂൺ 5ന് ഒൻഡോ സംസ്ഥാനത്തെ ഒവോയിലുള്ള സെന്റ് ഫ്രാൻസിസ് സേവ്യർ കത്തോലിക്ക ദേവാലയത്തില്‍ നടന്ന ആക്രമണത്തിനു ചുക്കാന്‍ പിടിച്ച ഇദ്രിസ് അബ്ദുൾ മാലിക് ഒമൈസ (25), അൽ ഖാസിം ഇദ്രിസ് (20), ജാമിയു അബ്ദുൾ മാലിക് (26), അബ്ദുൾ ഹലീം ഇദ്രിസ് (25) എന്നിവര്‍ക്ക് വധശിക്ഷയാണ് കോടതി വിധിച്ചിരിക്കുന്നത്. തിരുനാള്‍ ദിനത്തില്‍ വിശുദ്ധ കുർബാന അര്‍പ്പണം നടക്കുന്നതിനിടെ അക്രമികൾ പള്ളിയിൽ അതിക്രമിച്ചു കയറി, വിശ്വാസികള്‍ക്ക് നേരെ വെടിയുതിർക്കുകയും സ്ഫോടകവസ്തുക്കൾ പൊട്ടിത്തെറിക്കുകയുമായിരിന്നു.

കൂട്ടക്കൊലയിൽ കുഞ്ഞുങ്ങള്‍ ഉൾപ്പെടെ 41 പേർ കൊല്ലപ്പെടുകയും നൂറിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. നൈജീരിയയെ ഞെട്ടിച്ച ക്രൂരമായ ആക്രമണം ആഗോള തലത്തില്‍ വലിയ പ്രതിഷേധത്തിന് കാരണമായി. ആക്രമണത്തെത്തുടർന്ന് ഇടവക മാസങ്ങളോളം അടച്ചിട്ടിരിന്നു. ആക്രമണത്തെ അതിജീവിച്ചവർക്ക് വൈദ്യശാസ്ത്രപരവും മാനസികവുമായ പിന്തുണ നൽകുവാനും രൂപത ഇടപെടല്‍ നടത്തി. കോടതി വിധിയെ പലരും സ്വാഗതം ചെയ്യുമ്പോഴും നഷ്ടപ്പെട്ട ജീവിതങ്ങളെ ഒരിക്കലും പുനഃസ്ഥാപിക്കാൻ കഴിയില്ലെന്ന് ഒൻഡോ രൂപതയുടെ ബിഷപ്പ് മോൺസിഞ്ഞോർ ജൂഡ് അരോഗുണ്ടാഡെ അഭിപ്രായപ്പെട്ടു.

അതേസമയം കത്തോലിക്ക സഭ വധശിക്ഷയെ എതിർക്കുന്നുണ്ട്. ഒരു സാഹചര്യത്തിലും വധശിക്ഷ അംഗീകരിക്കാനാവില്ലെന്നു 2018-ല്‍ അന്നത്തെ മാര്‍പാപ്പയായിരിന്ന ഫ്രാന്‍സിസ് പാപ്പ പ്രഖ്യാപിച്ചിരിന്നു. ചില സാഹചര്യങ്ങളിൽ വധശിക്ഷ അനുവദനീയമാണെന്നുള്ള പ്രബോധനം ഫ്രാന്‍സിസ് മാര്‍പാപ്പയുടെ നിര്‍ദേശപ്രകാരം മാറ്റം വരുത്തുകയായിരിന്നു. 2267-ാം മതബോധനത്തിലാണ് അന്നു മാറ്റംവരുത്തിയത്. കുറ്റവാളിയുടെ അനന്യതയും ഉത്തരവാദിത്വവും പൂർണ്ണമായും നിർണയിച്ചു കഴിഞ്ഞാൽ മനുഷ്യജീവിതങ്ങളെ അന്യായ അക്രമിയിൽ നിന്ന് ഫലപ്രദമായി സംരക്ഷിക്കുന്നതിനുള്ള ഏകമാർഗ്ഗമാണ് അതെങ്കില്‍ വധശിക്ഷ നടപ്പിലാക്കുന്നത് സഭയുടെ പരമ്പരാഗത പഠനം തടയുന്നില്ലായെന്നാണ് സി‌സി‌സി 2267ചൂണ്ടിക്കാട്ടിയിരിന്നത്.

ഇതിന് പകരമായാണ് വധശിക്ഷ ഒരു സാഹചര്യത്തിലും അംഗീകരിക്കാനാവില്ലായെന്ന് എഴുതിചേര്‍ത്തത്. വ്യക്തിയുടെ അലംഘനീയതയുടെയും അന്തസിന്റെയും മേലുള്ള കടന്നാക്രമണമായിട്ടാണു സുവിശേഷത്തിന്റെ വെളിച്ചത്തില്‍ സഭ വധശിക്ഷയെ കാണുന്നതെന്ന് തിരുത്തിയ പ്രബോധനത്തില്‍ വ്യക്തമാക്കിയിരിന്നു. ലോകവ്യാപകമായി വധശിക്ഷ ഇല്ലാതാക്കാന്‍ സഭ നിശ്ചയദാര്‍ഢ്യത്തോടെ പ്രവര്‍ത്തിക്കുമെന്നും പ്രബോധനത്തില്‍ അന്നു ചേര്‍ത്തു.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »