News - 2025
ഇസ്രായേല്‍ ആക്രമണം ഗാസയിലെ ഏക കത്തോലിക്ക ദേവാലയത്തിന്റെ തൊട്ടടുത്ത്
പ്രവാചകശബ്ദം 19-03-2025 - Wednesday
ഗാസ: ഇസ്രായേലും ഹമാസും തമ്മിലുള്ള വെടിനിർത്തൽ കരാർ അലസിയതോടെ ആരംഭിച്ച ആക്രമണങ്ങള്‍ ഗാസയിലെ ഏക കത്തോലിക്ക ദേവാലയത്തിന്റെ തൊട്ടടുത്ത് വരെ എത്തി. ഇസ്രായേൽ പ്രതിരോധ സേന (ഐഡിഎഫ്) ഹോളി ഫാമിലി ഇടവകയ്ക്ക് വളരെ അടുത്തായി പുതിയ ആക്രമണങ്ങൾ ആരംഭിച്ചതായി വികാരിയായ ഫാ. ഗബ്രിയേൽ റൊമാനെല്ലി വത്തിക്കാന്‍ ന്യൂസിനോട് വെളിപ്പെടുത്തി. നൂറുകണക്കിനാളുകള്‍ക്ക് അഭയം നല്കിയിരിക്കുന്ന ദേവാലയമാണിത്. പള്ളിയിൽ നിന്ന് വെറും 300 - 400 മീറ്റർ പരിധി വരെ ബോംബാക്രമണങ്ങൾ നടന്നതെന്ന് അദ്ദേഹം വത്തിക്കാൻ ന്യൂസിനോട് പറഞ്ഞു. ബോംബാക്രമണം കേട്ടാണ് തങ്ങള്‍ ഉണര്‍ന്നതെന്നും ഭാഗ്യവശാല്‍ തങ്ങള്‍ക്ക് ആര്‍ക്കും പരിക്കില്ലായെന്നും അദ്ദേഹം പറഞ്ഞു.
ഞങ്ങൾ സുഖമായിരിക്കുന്നു, പക്ഷേ ഗാസയില്‍ ഇതിനകം 350-ലധികം പേർ മരിച്ചതായും ആയിരത്തിലധികം പേർക്ക് പരിക്കേറ്റതായും കേള്‍വിയുണ്ട്. ഇവിടെ ഞങ്ങൾക്കൊപ്പം മദർ തെരേസയുടെ സഹോദരിമാരുണ്ട്. മറ്റ് സമര്‍പ്പിതരുണ്ട്. ഞങ്ങള്‍ എല്ലാവരും നന്മ ചെയ്യാൻ, സേവനം ചെയ്യാന്‍ ശ്രമിക്കുന്നു; ഞങ്ങൾ പ്രാർത്ഥിക്കുന്നു, പ്രായമായവരെയും കുട്ടികളെയും സഹായിക്കുന്നു; ഞങ്ങൾക്ക് പ്രത്യേക ആവശ്യങ്ങളുള്ള കുട്ടികളുമുണ്ട്, അവർ കഷ്ടപ്പെടുന്നില്ലെന്ന് ഉറപ്പാക്കാൻ ഞങ്ങൾ ശ്രമിക്കുന്നു. കുട്ടികൾ സ്പോഞ്ചുകള്‍ക്ക് സമാനമാണ്. മുതിർന്നവർ ഉത്കണ്ഠാകുലരാണെങ്കിൽ അവർ മനസ്സിലാക്കുന്നുണ്ട്.
സമാധാനം സാധ്യമാണെന്ന് എല്ലാവരെയും ബോധ്യപ്പെടുത്താൻ ഞങ്ങൾ പ്രാർത്ഥിക്കുന്നത് തുടരുന്നു. സമാധാനത്തിനായി, നീതിയുടെ പ്രവര്‍ത്തികൾക്കായി, വിശുദ്ധ നാടിന്റെ ഈ ഭാഗത്ത് സമാധാനത്തിന്റെ ഒരു കാലഘട്ടം കർത്താവ് നൽകുമെന്ന് പ്രതീക്ഷിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. യുദ്ധത്തിന്റെ തുടക്കം മുതല്‍ ഗാസ മുനമ്പിലെ കത്തോലിക്കാ ദേവാലയവും പരിസരവും അഭയകേന്ദ്രമാക്കി മാറ്റിയിരിന്നു. നിലവില്‍ 500 പേർ താമസിക്കുന്ന ഒരു താൽക്കാലിക അഭയകേന്ദ്രമാണിത്. ഇവരിൽ ഭൂരിഭാഗവും ഓർത്തഡോക്സ് ക്രൈസ്തവരും, പ്രൊട്ടസ്റ്റന്റുകാരും, കത്തോലിക്കരുമാണ്. ഇവരോടൊപ്പം അന്‍പതിലധികം മുസ്ലീം വികലാംഗ കുട്ടികൾക്കും അവരുടെ കുടുംബങ്ങൾക്കും ദേവാലയത്തില്‍ അഭയം നല്‍കിയിട്ടുണ്ട്.
⧪ സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
