News

ദൈവമാതാവിന്റെ മാധ്യസ്ഥം; സായുധധാരികളില്‍ നിന്ന് രക്ഷപ്പെട്ട സംഭവം പങ്കുവെച്ച് നൈജീരിയന്‍ വൈദികന്‍

പ്രവാചകശബ്ദം 01-04-2025 - Tuesday

എഡോ: "ഞാൻ അവരുടെ ശത്രുവാണെന്ന് അവർ എന്നോട് പറഞ്ഞു. എന്നെ കൊല്ലുമെന്ന് അവർ പറഞ്ഞു. എന്നാല്‍ ഇന്ന് മരണത്തെ എനിക്കു യാതൊരു ഭയവുമില്ല"- ഈ പറയുന്നതു നൈജീരിയയിലെ എഡോ സ്റ്റേറ്റിലെ ഔച്ചി കത്തോലിക്കാ രൂപത വൈദികനായ ഫാ. ഐസക് അഗാബിയാണ്. അഞ്ചു വര്‍ഷങ്ങള്‍ക്ക് മുന്‍പ് സായുധധാരികള്‍ തട്ടിക്കൊണ്ടുപോയി മരണകരമായ സാഹചര്യത്തെ അതിജീവിച്ച് രക്ഷപ്പെട്ട വൈദികനാണ് അദ്ദേഹം. മാർച്ച് 29 ന് എസിഐ ആഫ്രിക്കയ്ക്ക് നൽകിയ അഭിമുഖത്തിൽ, താന്‍ കടന്നുപോയ ഘോരമായ സാഹചര്യത്തെ കുറിച്ച് അദ്ദേഹം പങ്കുവെയ്ക്കുകയായിരിന്നു.

2020 ജൂൺ 7-നായിരിന്നു ആ സംഭവം. എഡോ സംസ്ഥാനത്തു സഞ്ചരിക്കുമ്പോൾ ഫുലാനി ഇടയന്മാർ പതിയിരുന്ന് ആക്രമിക്കുകയായിരിന്നു. എന്റെ കാറിനടുത്തേക്ക് ഒരു കൂട്ടം ആളുകള്‍ ഓടി വരുന്നത് ഞാൻ കണ്ടു. അവർ ആയുധധാരികളാണെന്ന് എനിക്ക് മനസ്സിലായില്ല, പക്ഷേ പിന്നീട് തോക്കുകൾ കണ്ടു, ഞങ്ങൾ കുഴപ്പത്തിലാണെന്ന് എനിക്കറിയാമായിരുന്നു. അവർ കാർ ബലമായി തുറന്നു. എന്നെ വലിച്ചിഴച്ച് പുറത്തേക്ക് കൊണ്ടുപോയി. എന്നെ മർദിക്കാൻ തുടങ്ങി. കൂടെയുള്ള സെമിനാരി വിദ്യാര്‍ത്ഥിയേയും. അവർ എന്നെ ഉയർത്തി നിലത്തേക്ക് എറിഞ്ഞു. മരം ഉപയോഗിച്ച് അടിച്ചു. ഒരു മിനിറ്റിനുള്ളിൽ, അവശനായി മാറി. താന്‍ എന്തു തെറ്റാണ് ചെയ്തതെന്ന് അവരോടു കേണപേക്ഷിച്ച് ചോദിച്ചു.

“ഞാൻ അവരുടെ ശത്രു"വാണെന്ന് അവർ എന്നോട് പറഞ്ഞു. അവരുടെ ആളുകളെ ഞങ്ങള്‍ കൊന്നതായി അവർ ആരോപിച്ചു. എന്നെ കൊല്ലുമെന്ന് പറഞ്ഞു. കൂടെയുള്ള സെമിനാരി വിദ്യാര്‍ത്ഥി ജസ്റ്റിസിനൊപ്പം അവര്‍ ഞങ്ങളെ കാട്ടിലേക്ക് കൊണ്ടുപോയി. അവിടെ അവര്‍ പിടികൂടിയവരെ ക്രൂരമായി പീഡിപ്പിക്കുകയായിരിന്നു. തന്റെ കൈയില്‍ നിന്നു ജപമാല ഒഴികെ മറ്റെല്ലാം അവര്‍ മോഷ്ടിച്ചു. തടവിൽ കഴിയുമ്പോൾ, തട്ടിക്കൊണ്ടുപോയവർ 100 മില്യൺ നൈറ (ഏകദേശം 65,000 യുഎസ് ഡോളർ) മോചനദ്രവ്യം ആവശ്യപ്പെട്ടു.

ആരെ വിളിക്കണമെന്ന് അവർ എന്നോടു ചോദിച്ചു, ബിഷപ്പിനെ ബന്ധപ്പെടാമെന്ന് ഞാൻ മറുപടി നല്‍കി. തട്ടിക്കൊണ്ടുപോയവർ അദ്ദേഹത്തോട് സംസാരിച്ചു. പക്ഷേ സഭയ്ക്കു അത്ര പണമില്ലെന്ന് ബിഷപ്പ് അവരോട് പറഞ്ഞു. ഇത് അവരെ പ്രകോപിപ്പിച്ചു. മോചനദ്രവ്യ ചർച്ചകൾ നടക്കുന്നുണ്ടെന്ന് തട്ടിക്കൊണ്ടുപോയവർക്ക് പ്രതീക്ഷ നൽകുന്നതിനെ ആശ്രയിച്ചിരിക്കും തങ്ങളുടെ അതിജീവനമെന്ന് ഞാന്‍ മനസ്സിലാക്കി. ഞാൻ ബിഷപ്പിനോടും മറ്റ് വൈദികരോടും അവരുമായി ചർച്ച നടത്തുന്നതായി നടിക്കാൻ അപേക്ഷിച്ചു. ഏത് സമയത്തും അവര്‍ക്ക് ഞങ്ങളെ കൊല്ലാൻ കഴിയുമെന്ന് എനിക്കറിയാമായിരുന്നു. സമയമായിരിന്നു വേണ്ടിയിരിന്നത്. ദിവസങ്ങൾ കടന്നുപോകും തോറും ക്രൂരത തുടർന്നു. അവർ ഞങ്ങളെ കെട്ടിയിട്ടു, മര്‍ദ്ദിച്ചു.

കൊല്ലുമെന്ന് ഭീഷണിപ്പെടുത്തി. ആഴത്തിലുള്ള കുഴി കാണിച്ചു, ഞങ്ങളെ കൊന്നശേഷം ഞങ്ങളുടെ മൃതദേഹങ്ങൾ അവിടെ ഉപേക്ഷിക്കുമെന്ന് പറഞ്ഞു. ഒരു രാത്രി, തട്ടിക്കൊണ്ടുപോയവരിൽ രണ്ടുപേർ ഭക്ഷണം വാങ്ങാൻ പോയെങ്കിലും അവർ തിരിച്ചെത്തിയില്ല. ഇത് മറ്റ് തട്ടിക്കൊണ്ടുപോയവരിൽ ആശയക്കുഴപ്പം സൃഷ്ടിച്ചു. "ഞാൻ നിത്യസഹായ മാതാവിന്റെ ഭക്തനാണ്; ഞാൻ നിത്യസഹായ മാതാവിനോട് മാധ്യസ്ഥം യാചിച്ച് പ്രാര്‍ത്ഥിക്കുകയായിരിന്നു". അന്നു പരിശുദ്ധ ത്രീത്വത്തിന്റെ തിരുനാളായിരിന്നു. "ദൈവമേ, ഞാൻ അതിജീവിക്കണമെന്നാണ് നിന്റെ ഇഷ്ടമെങ്കിൽ, അത് സംഭവിക്കട്ടെ, പക്ഷേ ഇല്ലെങ്കിൽ നിന്റെ ഇഷ്ടം നിറവേറട്ടെ; കർത്താവേ എന്റെ ജീവന്‍ നിന്റെ കൈകളിൽ ഞാൻ സമർപ്പിക്കുന്നു" അന്നേദിവസം പ്രാര്‍ത്ഥിച്ചത് ഇപ്രകാരമായിരിന്നുവെന്ന് അദ്ദേഹം ഓര്‍ക്കുന്നു.

അർദ്ധരാത്രിയോടെ, അവരിൽ ചിലർ ഉറങ്ങാൻ തുടങ്ങി. അതായിരുന്നു ഞങ്ങളുടെ അവസരം. സെമിനാരി വിദ്യാര്‍ത്ഥിയും ഞാനും കുറ്റിക്കാട്ടിലേക്ക് ഓടി ഓടിക്കൊണ്ടിരുന്നു. എവിടേക്കാണ് പോകുന്നതെന്ന് അറിയാതെ ഞങ്ങൾ മണിക്കൂറുകളോളം ഇരുട്ടിൽ ഓടി. അങ്ങനെ അത്ഭുതകരമായി രക്ഷപ്പെട്ടു. രക്ഷപ്പെടലിനെ ഒരു അത്ഭുതം എന്നാണ് അദ്ദേഹം വിശേഷിപ്പിച്ചത്. അന്നു ഉണ്ടായ ആ അനുഭവം വളരെ വേദനാജനകമായിരുന്നുവെന്നു ഫാ. അഗാബി പറയുന്നു. പതിനഞ്ച് വർഷമായി വൈദികനായി സേവനമനുഷ്ഠിക്കുന്ന ഫാ. അഗാബി അഞ്ചു വര്‍ഷം മുന്‍പുണ്ടായ കൊടിയ പീഡനങ്ങളുടെ മുറിവില്‍ നിന്നു പുറത്തുവരുവാന്‍ ശ്രമിക്കുമ്പോള്‍ തന്നെ അനേകര്‍ക്ക് ഇന്നും സാന്ത്വനം പകരുകയാണ്.

സുവിശേഷം അനേകരിലേക്ക് എത്തിക്കുവാൻ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍


Related Articles »