News
റോമില്‍ വീണ്ടും തിരുപ്പട്ട സ്വീകരണം; തിരുസഭയ്ക്ക് 20 വൈദികരെ സമ്മാനിച്ച് ഓപുസ് ദേയി സമൂഹം
പ്രവാചകശബ്ദം 26-05-2025 - Monday
റോം: വിശുദ്ധ ജോസ് മരിയ എസ്ക്രിവ ആരംഭിച്ച ഓപുസ് ദേയി സമൂഹത്തിനു വേണ്ടി 20 ഡീക്കന്മാര്‍ വൈദികരായി അഭിഷിക്തരായി. മെയ് 24 ശനിയാഴ്ച, റോമിലെ സെൻ്റ് യൂജിൻ ബസിലിക്കയിൽ നടന്ന തിരുപ്പട്ട സ്വീകരണത്തിന് വത്തിക്കാന്റെ ദൈവാരാധനയ്ക്കും കൂദാശകള്‍ക്കും വേണ്ടിയുള്ള ഡിക്കാസ്റ്ററിയുടെ പ്രിഫെക്റ്റ് കർദ്ദിനാൾ ആർതർ റോച്ചെ നേതൃത്വം നൽകി. ലീജീയണറീസ് ഓഫ് ക്രൈസ്റ്റ് അംഗങ്ങളായ 23 ഡീക്കന്മാര്‍ മെയ് ആദ്യ വാരത്തില്‍ റോമില്‍ പൗരോഹിത്യ പട്ടം സ്വീകരിച്ചിരിന്നു. ഇത് കൂടാതെയാണ് ഓപുസ് ദേയി സമൂഹത്തിനു വേണ്ടി 20 ഡീക്കന്‍മാര്‍ കൂടി ശനിയാഴ്ച അഭിഷിക്തരായത്. മെക്സിക്കോ, അമേരിക്ക, അർജന്റീന, സ്പെയിൻ തുടങ്ങീയ വിവിധ രാജ്യങ്ങളില്‍ നിന്നുള്ളവരാണ് നവ വൈദികര്‍.
നിങ്ങളെ വിളിച്ചവനോട്, നിങ്ങളുടെ ഹൃദയത്തെ സ്പർശിച്ചവനോട്, നിങ്ങളുമായി തന്റെ പൗരോഹിത്യം പങ്കിടുന്നവനോട് നിങ്ങൾ അടുത്തിരിക്കണമെന്ന് ആവശ്യപ്പെടുകയാണെന്ന് നവവൈദികരോട് കർദ്ദിനാൾ ആർതർ റോച്ചെ പറഞ്ഞു. പരിശുദ്ധ പിതാവ്, ലെയോ പതിനാലാമൻ മാർപാപ്പ കഴിഞ്ഞ ഞായറാഴ്ച പറഞ്ഞതുപോലെ, നിങ്ങളുടെ ജീവിതം നിങ്ങൾ നല്ല ഇടയനെയാണ് ഭരമേൽപ്പിക്കുന്നത്, നിങ്ങൾ അവനിൽ ആശ്രയിക്കണം. അവൻ നിങ്ങളെ പരിപാലിക്കുന്ന ഇടയനാണ്, പേര് കൊണ്ട് മാത്രമല്ല, നിങ്ങളുടെ ഹൃദയത്തിന്റെ ആഴങ്ങളിൽ നിങ്ങളെ അറിയുകയും, തന്റെ ജീവിതവും നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം നൽകുകയും ചെയ്യുന്നവനാണ് അവിടുണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
1928ൽ ജോസ് മരിയ എസ്ക്രീവ എന്ന സ്പാനിഷ് വൈദികനാണ് ഓപുസ് ദേയി സമൂഹം ആരംഭിക്കുന്നത്. വ്യക്തിപരമായ പ്രാർത്ഥനാ ജീവിതചര്യയിലൂടെ വിശുദ്ധി പ്രാപിക്കാനുള്ള മാർഗ്ഗ നിർദേശങ്ങളാണ് ഓപുസ് ദേയിലെ അംഗങ്ങളായ വൈദികരും സന്യസ്തരും അല്മായരും അനുഷ്ഠിച്ചു പോരുന്നത്. അനുദിന ജീവിതത്തിൽ ദൈവത്തെ കണ്ടുമുട്ടുക എന്ന ലക്ഷ്യത്തോടെ പ്രവർത്തിക്കുന്ന ഓപുസ് ദേയിയില്‍ 80 രാജ്യങ്ങളില്‍ നിന്നായി ഒരു ലക്ഷത്തിനടുത്ത് അംഗങ്ങളുണ്ട്. ലോകമെമ്പാടുമായി സേവനം ചെയ്യുന്ന 2,100-ലധികം ഓപുസ് ദേയി വൈദികരുടെ കൂട്ടത്തിലേക്കാണ് പുതിയ വൈദികരും ചേരുക.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?