News

കന്ധമാലില്‍ ക്രൈസ്തവ അധ്യാപകനെ ജീവനോടെ ചുട്ടുകൊന്ന സ്ഥലത്തു പുതിയ ദേവാലയം

പ്രവാചകശബ്ദം 29-05-2025 - Thursday

ഗുഡ്രികിയ: ഒഡീഷയിലെ കന്ധമാലിൽ 17 വര്‍ഷങ്ങള്‍ക്ക് മുന്‍പ് അരങ്ങേറിയ ക്രൈസ്തവ വിരുദ്ധ കലാപത്തില്‍ ക്രൈസ്തവ അധ്യാപകനെ ഹിന്ദുത്വവാദികള്‍ ജീവനോടെ ചുട്ടുകൊന്ന സ്ഥലത്ത് നിർമ്മിച്ച പുതിയ ദേവാലയം കൂദാശ ചെയ്തു. ഉദയഗിരിയിൽ നിന്നുള്ള സർക്കാർ അധ്യാപകനും ചർച്ച് ഓഫ് നോർത്ത് ഇന്ത്യ (സിഎൻഐ) അംഗവുമായ മാത്യു നായകിനെ വളഞ്ഞ ഹിന്ദുത്വവാദികള്‍ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി കൊലപ്പെടുത്തുകയായിരിന്നു. ഗുഡ്രിക്കിയയിലെ മിഖായേല്‍ മാലാഖയുടെ നാമധേയത്തിലുള്ള കത്തോലിക്ക ദേവാലയത്തിലേക്ക് വലിച്ചിഴച്ച് കൊണ്ടുപോയിട്ടായിരിന്നു കൊടും ക്രൂരത.

നായക് രക്തസാക്ഷിത്വം വരിച്ച യഥാർത്ഥ ദേവാലയത്തിന്റെ അവശിഷ്ടങ്ങൾക്ക് സമീപമാണ് പുതിയ ദേവാലയം സ്ഥിതി ചെയ്യുന്നത്. ഇക്കഴിഞ്ഞ മെയ് 26ന്, നടന്ന ദേവാലയ കൂദാശയ്ക്കു കട്ടക്ക്-ഭുവനേശ്വറിലെ ആർച്ച് ബിഷപ്പ് ജോൺ ബർവ മുഖ്യകാര്‍മ്മികത്വം വഹിച്ചു. 14 കത്തോലിക്ക വൈദികരും ഏഴ് കന്യാസ്ത്രീകളും ഉൾപ്പെടെ അഞ്ഞൂറിലധികം വിശ്വാസികൾ പുതുതായി നിർമ്മിച്ച ദേവാലയത്തിന്റെ കൂദാശയ്ക്കായി ഒത്തുകൂടി. ക്രിസ്ത്യാനികളെ ഉന്മൂലനം ചെയ്യാനാണ് അക്രമികള്‍ പദ്ധതിയിട്ടതെന്നും എന്നാല്‍ അവർ ദൈവത്തിന്റെ ശക്തിക്ക് മുന്നിൽ പരാജയപ്പെടുകയാണ് ചെയ്തതെന്നും അതിന് ഉദാഹരണമാണ് പുതിയ ദേവാലയമെന്നും കട്ടക്ക് - ഭുവനേശ്വര്‍ ആർച്ച് ബിഷപ്പ് ജോൺ ബർവ വചനപ്രഘോഷണത്തിനിടെ പറഞ്ഞു.

തങ്ങളുടെ പ്രിയപ്പെട്ട അധ്യാപകനെ ജീവനോടെ ക്രൂരമായി ചുട്ടുകൊന്ന തങ്ങളുടെ പള്ളിയുടെ അടുത്തേക്ക് വരാൻ 17 വർഷം കാത്തിരിക്കുകയായിരിന്നുവെന്ന് വിശ്വാസ പരിശീലകനായ ബെനാൻസിയോ പ്രധാൻ പറഞ്ഞു. ദൈവം നമ്മെ ഒരിക്കലും കൈവിട്ടില്ല എന്ന വസ്തുത വലിയ ധൈര്യവും പ്രത്യാശയും നൽകുകയാണെന്നും നൂറുകണക്കിന് ആളുകളുടെ ജീവിതത്തിൽ യേശുവിലുള്ള ഉറച്ച വിശ്വാസം വീണ്ടും കെട്ടിപ്പടുക്കപ്പെട്ടിരിക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

2008 ഓഗസ്റ്റ് 23 ജന്മാഷ്ഠമി ദിവസം 81 വയസുണ്ടായിരുന്ന ലക്ഷ്മണാനന്ദ സ്വാമിയെ കൊലപ്പെടുത്തിയെന്ന ആരോപണം ഉന്നയിച്ചാണ് തീവ്ര ഹിന്ദുത്വവാദികൾ ക്രൈസ്തവര്‍ക്ക് നേരെയുള്ള ആക്രമണങ്ങള്‍ക്ക് തുടക്കം കുറിക്കുന്നത്. രണ്ടുദിവസമാണ് ക്രൈസ്തവർക്കെതിരെ പ്രതികാരം ചെയ്യണം എന്ന് മുദ്രാവാക്യം മുഴക്കി സ്വാമി ലക്ഷ്മണാനന്ദയുടെ മൃതശരീരവുമായി കന്ധമാലിലെ തെരുവിലൂടെ അവർ നടന്നു നീങ്ങിയത്. നൂറിലധികം ക്രൈസ്തവരാണ് രക്തസാക്ഷിത്വം പുൽകിയത്. ആയിരക്കണക്കിന് ആളുകൾ കാടുകളിൽ ഓടി ഒളിച്ചു. 6000 വീടുകളും, 300 ദേവാലയങ്ങളും അക്രമ സംഭവങ്ങളിൽ നശിച്ചു. 56,000 ആളുകളാണ് ഭവനരഹിതരായി മാറിയത്.

പ്രവാചകശബ്‌ദത്തെ സഹായിക്കാമോ? ‍




Related Articles »