News - 2025
കുടുംബങ്ങളുടെയും മുത്തശ്ശീമുത്തച്ഛന്മാരുടെയും ത്രിദിന ജൂബിലി ആഘോഷം ഇന്ന് മുതല്‍ വത്തിക്കാനില്‍
പ്രവാചകശബ്ദം 30-05-2025 - Friday
വത്തിക്കാന്‍ സിറ്റി: വത്തിക്കാനിൽ കുടുംബങ്ങളുടെയും കുട്ടികളുടെയും മുത്തശ്ശീമുത്തച്ഛന്മാരുടെയും വയോധികരുടെയും ജൂബിലി ആഘോഷങ്ങൾ ഇന്ന് മെയ് 30 മുതൽ ജൂൺ 1 വരെ തീയതികളിലായി നടക്കും. ജൂബിലിയുടെ ഭാഗമായി ജൂൺ 1 ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ലെയോ പതിനാലാമൻ പാപ്പ വിശുദ്ധ ബലിയർപ്പിച്ച് സന്ദേശം നല്‍കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽനിന്നുള്ള അറുപത്തിനായിരത്തിലധികം പേര്‍ ഈ ജൂബിലിയാഘോഷങ്ങൾക്കായി റോമിൽ എത്തുമെന്നാണ് വത്തിക്കാന്‍ പ്രതീക്ഷിക്കുന്നത്. ജൂൺ 1 ഞായറാഴ്ച വിശുദ്ധ പത്രോസിന്റെ ചത്വരത്തിൽ ലെയോ പതിനാലാമൻ പാപ്പായുടെ മുഖ്യകാർമ്മികത്വത്തിൽ അർപ്പിക്കപ്പെടുന്ന വിശുദ്ധ ബലിയായിരിക്കും ജൂബിലി ആഘോഷങ്ങളിലെ ഏറ്റവും പ്രധാന ചടങ്ങ്.
ഇന്നു മെയ് 30 വെള്ളിയാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ചു വരെ, നാല് പേപ്പൽ ബസലിക്കകളിലെയും വിശുദ്ധവാതിൽ കടക്കാൻ തീർത്ഥാടകർക്ക് സൗകര്യമൊരുക്കിയിട്ടുണ്ട്. മറ്റു ജൂബിലിയുടെ അവസരത്തിലെന്നപോലെ റോമിലെ വിവിധ ചത്വരങ്ങളിൽ സാംസ്‌കാരിക കലാ, ആദ്ധ്യാത്മിക പരിപാടികൾ ഒരുക്കിയിട്ടുണ്ട്. കുട്ടികളുടെ ആഗോളദിനത്തിനായുള്ള പൊന്തിഫിക്കൽ കമ്മീഷനും ചടങ്ങുകൾക്ക് നേതൃത്വം വഹിക്കുന്നതിൽ പങ്കുചേരും.
നാളെ മെയ് 31 ശനിയാഴ്ച രാവിലെ എട്ട് മുതൽ വൈകുന്നേരം അഞ്ചു വരെ, പേപ്പൽ ബസലിക്കകളിലെ വിശുദ്ധവാതിൽ കടക്കാൻ തീർത്ഥാടകർക്ക് സൗകര്യമുണ്ടായിരിക്കും. രാവിലെ 9.30 മുതൽ വൈകുന്നേരം 5.30 വരെ നഗരത്തിന്റെ വിവിധയിടങ്ങളിൽ, റോമൻ ഒറേറ്ററികൾ, കരിസ്മാറ്റിക്, നെയോ കാറ്റെക്ക്യൂമൻ, സെന്റ് എജീദിയോ തുടങ്ങിയ വിവിധ സമൂഹങ്ങൾ ചേർന്നൊരുക്കുന്ന വിവിധ പദ്ധതികൾ ഉണ്ടായിരിക്കും.
നാളെ വൈകുന്നേരം 6.30 മുതൽ 8 വരെ, റോമിലെ ലാറ്ററൻ ബസലിക്കയ്ക്ക് മുന്നിൽ "കുടുംബങ്ങളുടെ ആഘോഷം" എന്ന പേരിൽ നടക്കുന്ന ചടങ്ങിൽ പ്രത്യേക പ്രാർത്ഥനകളും ജപമാലയർപ്പണവും നടക്കും. ഇതോടനുബന്ധിച്ച്, പൊന്തിഫിക്കൽ ഫൗണ്ടേഷൻ തയ്യാറാക്കിയിട്ടുള്ള "കുട്ടികളുടെ ബൈബിളിന്റെ" പതിനായിരം കോപ്പികൾ വിതരണം ചെയ്യപ്പെടും. സ്പെയിൻ, വടക്കേ അമേരിക്ക, പോളണ്ട്, പോർച്ചുഗൽ, ബ്രസീൽ, അർജന്റീന, കൊളംബിയ, മെക്സിക്കോ, യു.കെ., സ്വിറ്റ്സർലൻഡ്, ജർമനി, കാനഡ, റൊമാനിയ, ഫിലിപ്പീൻസ്, ചിലി, എന്നീ രാജ്യങ്ങളിൽനിന്നും, ഇറ്റലിയുടെ വിവിധ ഭാഗങ്ങളിൽനിന്നുമുള്ള ആയിരങ്ങള്‍ ജൂബിലി ചടങ്ങുകളിൽ പങ്കെടുക്കും.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
