News
ക്രൈസ്തവര്‍ക്കു നേരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകള്‍ ഉയര്‍ത്തുന്ന ഭീഷണി; നടപടി ആവശ്യപ്പെട്ട് മെമ്മോറാണ്ടം സമര്‍പ്പിച്ചു
പ്രവാചകശബ്ദം 11-06-2025 - Wednesday
ന്യൂഡല്‍ഹി: ഭാരതത്തിന്റെ വിവിധ ഭാഗങ്ങളില്‍ ക്രൈസ്തവര്‍ക്ക് നേരെ തീവ്ര ഹിന്ദുത്വ ഗ്രൂപ്പുകൾ നടത്തുന്ന അക്രമങ്ങളുടെയും ഭീഷണിയുടെയും പശ്ചാത്തലത്തില്‍ പ്രസിഡന്റ് ദ്രൗപതി മുർമുവിന്റെ ഇടപെടൽ തേടി ക്രൈസ്തവ നേതാക്കള്‍ നിവേദനം സമര്‍പ്പിച്ചു. രാഷ്ട്രീയ ക്രിസ്ത്യൻ മോർച്ചയുടെ നേതൃത്വത്തില്‍ വിവിധ ക്രൈസ്തവ വിഭാഗങ്ങളില്‍ നിന്നുള്ള ക്രിസ്ത്യന്‍ പ്രതിനിധികള്‍ സംയുക്തമായി തയാറാക്കിയിരിക്കുന്ന മെമ്മോറാണ്ടം ജൂൺ 9ന് മധ്യപ്രദേശിലെ ജബൽപൂർ ജില്ലാ കളക്ടർക്ക് കൈമാറി. നിവേദനം രാഷ്ട്രപതിയുടെ പരിഗണനയ്ക്കായി അയയ്ക്കുമെന്ന് കളക്ടര്‍ ഉറപ്പ് നൽകിയതായി 50 അംഗ പ്രതിനിധി സംഘത്തെ നയിച്ച അതുൽ ജോസഫ് പറഞ്ഞു.
രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ക്രൈസ്തവര്‍ ദിനംപ്രതി ആക്രമണങ്ങളും വ്യാജ മതപരിവർത്തന കേസുകളും നേരിടുന്നതിനാലാണ് പ്രസിഡന്റിന് കത്തെഴുതാൻ തങ്ങള്‍ നിർബന്ധിതരായതെന്ന് അദ്ദേഹം ഇന്നലെ യുസിഎ ന്യൂസിനോട് പറഞ്ഞു. ഇന്ത്യയിലെ 1.4 ബില്യൺ ജനസംഖ്യയുടെ 2.3 ശതമാനം വരുന്ന ക്രിസ്ത്യാനികൾ രാജ്യത്തിന്റെ ഭരണഘടന മൂല്യങ്ങളും മതേതര, ജനാധിപത്യ തത്വങ്ങളും എപ്പോഴും ഉയർത്തിപ്പിടിച്ചിട്ടുണ്ടെന്നു മെമ്മോറാണ്ടത്തില്‍ ചൂണ്ടിക്കാട്ടി. എന്നാല്‍ വലതുപക്ഷ ഹിന്ദു ഗ്രൂപ്പുകൾ നിരന്തരം തങ്ങളെ ലക്ഷ്യം വച്ചിരിക്കുന്നു. പല സംസ്ഥാനങ്ങളിലും, പ്രാർത്ഥനാ കൂട്ടായ്മ നടത്തുന്നതുപോലും ബുദ്ധിമുട്ടായി മാറിയിരിക്കുകയാണ്.
ദലിത് തദ്ദേശീയ വംശജരായ ക്രിസ്ത്യാനികള്‍ വിവേചനത്തിന് ഇരയാകുന്നുണ്ടെന്നും വർദ്ധിച്ചുവരുന്ന ഭീഷണിയും അക്രമവും മൂലം ക്രൈസ്തവര്‍ സഹിക്കാൻ നിർബന്ധിതരായിരിക്കുന്ന സാഹചര്യമുണ്ടെന്നും നിവേദനത്തില്‍ പറയുന്നു. വടക്കേ ഇന്ത്യയിലെ ഉത്തർപ്രദേശ്, ഛത്തീസ്ഗഡ്, മധ്യപ്രദേശ് തുടങ്ങിയ പല സംസ്ഥാനങ്ങളിലും മതപരിവർത്തന വിരുദ്ധ നിയമങ്ങളുടെ മരവിലുള്ള ഗുരുതരമായ ദുരുപയോഗം തടയുന്നതിൽ മുർമുവിന്റെ ഇടപെടല്‍ നിവേദനത്തില്‍ അഭ്യര്‍ത്ഥിക്കുന്നുണ്ട്. ക്രിസ്ത്യൻ ദേവാലയങ്ങളെയും പ്രാർത്ഥനാ സമ്മേളനങ്ങളെയും തീവ്രഹിന്ദുത്വവാദികള്‍ മതപരിവർത്തന കേന്ദ്രങ്ങളാക്കി തെറ്റായി മുദ്രകുത്തുന്നതിനെതിരെ നടപടി വേണമെന്നും ക്രൈസ്തവ നേതൃത്വം നിവേദനത്തില്‍ ആവശ്യപ്പെട്ടു.
⧪ പ്രവാചകശബ്‌ദത്തെ സഹായിക്കാമോ?
