News - 2025
അഹമ്മദാബാദ് വിമാന ദുരന്തം; അനുശോചനവും പ്രാര്‍ത്ഥനയും അറിയിച്ച് ലെയോ പതിനാലാമൻ പാപ്പ
പ്രവാചകശബ്ദം 12-06-2025 - Thursday
വത്തിക്കാന്‍ സിറ്റി: അഹമ്മദാബാദിൽ വിമാനം തകർന്നുവീണ് ഇരുനൂറ്റിനാല്‍പ്പതില്‍ അധികം പേരുടെ ജീവനെടുത്ത ദുരന്തത്തില്‍ അനുശോചനവും പ്രാര്‍ത്ഥനയുമായി ലെയോ പതിനാലാമൻ മാർപാപ്പ. ദുരന്തത്തിൽ താൻ വളരെയധികം ദുഃഖിതനാണെന്നും അപകടത്തിൽ ജീവൻ നഷ്ടപ്പെട്ടവരുടെ കുടുംബങ്ങൾക്കും സുഹൃത്തുക്കൾക്കും ഹൃദയപൂർവ്വം അനുശോചനം അറിയിക്കുന്നതായും ലെയോ പതിനാലാമൻ മാർപാപ്പ അനുശോചന സന്ദേശത്തില്‍ കുറിച്ചു. മരിച്ചവരുടെ ആത്മാക്കളെ സർവ്വശക്തന്റെ കാരുണ്യത്തിന് സമര്‍പ്പിക്കുകയാണെന്നും രക്ഷാപ്രവർത്തനങ്ങളിൽ ഏർപ്പെട്ടിരിക്കുന്നവർക്കുവേണ്ടി പാപ്പ പ്രാർത്ഥന വാഗ്ദാനം ചെയ്യുകയാണെന്നും ലെയോ പാപ്പയ്ക്കു വേണ്ടി കർദ്ദിനാൾ സ്റ്റേറ്റ് സെക്രട്ടറി പിയട്രോ പരോളിൻ സന്ദേശത്തില്‍ അറിയിച്ചു.
ഗുജറാത്തിലെ അഹമ്മദാബാദിൽ ഇന്ന് ഉച്ചയ്ക്കാണ് ദുരന്തമുണ്ടായത്. സർദാർ വല്ലഭ്ഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽനിന്ന് 242 യാത്രക്കാരുമായി ലണ്ടനിലേക്കു പോകുകയായിരുന്ന എഐ 171 ബോയിങ് 787- 8 ഡ്രീംലൈനർ വിമാനമാണ് അപകടത്തിൽപ്പെട്ടത്. ടേക് ഓഫിനു തൊട്ടുപിന്നാലെ സമീപത്തെ ജനവാസ മേഖലയിൽ വിമാനം തകർന്നുവീണ് അഗ്നിഗോളമായി തീരുകയായിരിന്നു. വിമാനത്തില്‍ ഉണ്ടായിരിന്ന 241 പേരും മരിച്ചു. ഒരാള്‍ മാത്രമാണ് രക്ഷപ്പെട്ടത്. മൃതദേഹങ്ങള്‍ കണ്ടെത്താനുള്ള ശ്രമങ്ങള്‍ തുടരുകയാണ്. പ്രിയപ്പെട്ടവരുടെ അകാല വേര്‍പാടില്‍ ദുഃഖിക്കുന്ന സഹോദരങ്ങള്‍ക്ക് വേണ്ടി നമ്മുക്ക് പ്രാര്‍ത്ഥിക്കാം.
