India - 2025

ക്രൈസ്തവർക്കെതിരായ ആക്രമണം: പ്രധാനമന്ത്രിക്ക് കത്തയച്ച് കത്തോലിക്കാ കോൺഗ്രസ്

പ്രവാചകശബ്ദം 09-08-2025 - Saturday

കൊച്ചി: കഴിഞ്ഞ ദിവസങ്ങളിൽ ഛത്തീസ്ഗഢ്, ഒഡീഷ എന്നീ സംസ്ഥാനങ്ങളിൽ ക്രൈസ്തവർക്കെതിരേ നടന്ന അക്രമങ്ങളിൽ കടുത്ത പ്രതിഷേധം രേഖപ്പെടുത്തി കത്തോലിക്കാ കോൺഗ്രസ് കേന്ദ്ര നേതൃത്വം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് കത്തയച്ചു. സമുദായത്തിന്റെ സുരക്ഷയും മതസ്വാതന്ത്ര്യവുമാണ് ജനാധിപത്യത്തിന്റെ ആധാരശിലകളെന്ന് കത്തിൽ ഓർമ്മപ്പെടുത്തുന്നു. ന്യൂനപക്ഷങ്ങൾക്കെതിരെയുള്ള അക്രമങ്ങൾ ഇന്ത്യൻ ഭരണഘടനയ്ക്കെതിരേയും ജനാധിപത്യത്തിന്റെ ആത്മാവിനു കളങ്കം ഏൽപ്പിക്കുന്നതുമാണെന്ന് കത്തിൽ വ്യക്തമാക്കി.

ബജ്റംഗ്ദൾ പോലുള്ള തീവ്ര ഹിന്ദുത്വ പ്രവർത്തകരാണ് ക്രൂരതകൾക്കു പിന്നില്‍. "ആൾക്കൂട്ട വിചാരണയും കാട്ടുനീതിയും തുടർക്കഥയാകുന്ന ഈ കാലഘട്ടത്തിൽ അതിനെ തള്ളിപ്പറയുന്ന ശക്തമായ സന്ദേശമാണ് രാജ്യത്തെ ജനാധിപത്യത്തിൽ വിശ്വസിക്കുന്ന ഭരണാധികാരികൾ നൽകേണ്ടത്, ന്യൂനപക്ഷങ്ങളോടുള്ള സംഘടിതമായ അനീതിക്ക് മുന്നിൽ നിശബ്ദത പാലിക്കുന്നത് കുറ്റകരമാണെന്നും കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ ഡയറക്ടർ ഫാ. ഫിലിപ്പ് കവിയിൽ കത്തിൽ വ്യക്തമാക്കി. വിശ്വാസികളുടെയും ക്രൈസ്തവ സ്ഥാപനങ്ങളുടെയും സുരക്ഷ ഉറപ്പാക്കണമെന്നും, അക്രമത്തിൽ പങ്കെടുത്തവർക്കെതിരെ ഉടൻ നിയമനടപടികൾ കൈക്കൊള്ളണമെന്നും കത്തിലുണ്ട്.

ക്രൈസ്തവർക്കെതിരായി രാജ്യത്ത് നടക്കുന്ന വിവിധ പ്രശ്നങ്ങളിൽ കേന്ദ്ര ഗവൺമെന്റ്നോട് അടിയന്തിരമായി ഇടപെടണമെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ പ്രസിഡന്റ് പ്രൊഫസർ രാജീവ് കൊച്ചു പറമ്പിൽ ആവശ്യപ്പെട്ടു. ആക്രമണങ്ങളെ അനുകൂലിക്കുന്നതോ മൗനം പാലിക്കുന്നതോ ജനാധിപത്യ സർക്കാരിന് ഭൂഷണമല്ല എന്ന് അദ്ദേഹം കൂട്ടിച്ചേർത്തു.

വെറുപ്പ് ഇന്ധനമാക്കി വർഗീയത വളർത്തുന്ന ഇത്തരം അതിക്രമങ്ങൾ ഭാരതത്തിൽ പതിവാകുന്നത് മതേതരത്വത്തിനും മതസഹിഷ്ണുതയ്ക്കുമെതിരെയുള്ള വലിയ വെല്ലുവിളിയാണ്. തീവ്ര നിലപാടുകാർ അഴിച്ചുവിടുന്ന ആക്രമണങ്ങൾക്കെതിരെ ശക്തമായ പൊതുജന പ്രതികരണവും നീതി ഉറപ്പാക്കുന്ന സർക്കാർ ഇടപെടലും ആവശ്യമാണെന്ന് കത്തോലിക്കാ കോൺഗ്രസ് ഗ്ലോബൽ സമിതി ആവർത്തിച്ചു.

പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ? ‍




Related Articles »