News - 2025
നൂറ്റാണ്ടുകള്‍ക്ക് ശേഷം ബ്രിട്ടീഷ് രാജകുടുംബാംഗത്തിന് കത്തോലിക്ക വിശ്വാസ പ്രകാരമുള്ള മൃതസംസ്കാരം ഒരുങ്ങുന്നു
പ്രവാചകശബ്ദം 12-09-2025 - Friday
ലണ്ടന്‍: പതിനാറാം നൂറ്റാണ്ടിലെ ആംഗ്ലിക്കൻ നവീകരണത്തിനു ശേഷം ഇതാദ്യമായി ബ്രിട്ടീഷ് രാജകുടുംബത്തിലെ അംഗത്തിന് കത്തോലിക്കാ വിശ്വാസ പ്രകാരമുള്ള മൃതസംസ്കാരം നടത്താന്‍ ഒരുങ്ങുന്നു. 1994-ൽ കത്തോലിക്ക വിശ്വാസം സ്വീകരിച്ച കെന്റിലെ പ്രഭുപത്നിയുടെ മൃതസംസ്കാരമാണ് വെസ്റ്റ്മിൻസ്റ്റർ കത്തീഡ്രലിൽ സെപ്റ്റംബർ 16ന് നടക്കുക. സെപ്റ്റംബർ നാലിനാണ് 92 വയസ്സുണ്ടായിരിന്ന കാതറിൻ ലൂസി മേരി വോർസ്ലി വിടവാങ്ങിയത്. ജന്മം കൊണ്ട് ആംഗ്ലിക്കന്‍ വിശ്വാസിയായിരിന്നു കാതറിൻ.
1961-ൽ കെന്റ് പ്രഭുവും ജോർജ്ജ് അഞ്ചാമൻ രാജാവിന്റെ ചെറുമകനുമായ പ്രിൻസ് എഡ്വേർഡ് രാജകുമാരനെ വിവാഹം കഴിച്ചു. 1975-ൽ, തന്റെ നാലാമത്തെ കുട്ടിയെ ഗർഭിണിയായിരിക്കെ, പ്രഭുപത്നിയ്ക്കു അഞ്ചാംപനി ബാധിച്ചു. തുടര്‍ന്നു ഗർഭഛിദ്രം നടത്തി. പിന്നീട് ഗർഭാവസ്ഥയുടെ 36-ാം ആഴ്ചയിൽ അവൾക്ക് കുഞ്ഞിനെ നഷ്ടപ്പെട്ടു. രണ്ട് വർഷം മുമ്പ് നടത്തിയ ഗർഭഛിദ്രത്തിനുള്ള ശിക്ഷയായാണ് അവള്‍ അതിനെ കണക്കാക്കിയത്. വ്യക്തിപരമായ സഹനങ്ങളുടെയും അനുഭവങ്ങളുടെയും പശ്ചാത്തലത്തില്‍ നിന്നാണ് പ്രഭുപത്നി കത്തോലിക്കാ വിശ്വാസത്തിലേക്കു പരിവർത്തനം ചെയ്യുന്നത്.
1685-ൽ, ചാൾസ് രണ്ടാമൻ രാജാവ് മരണക്കിടക്കയിൽ കത്തോലിക്ക വിശ്വാസം സ്വീകരിച്ചിരിന്നു. എന്നാല്‍ അദ്ദേഹത്തിന് ആംഗ്ലിക്കൻ രീതിയിലുള്ള ശവസംസ്കാരം നടത്തി. പതിനേഴാം നൂറ്റാണ്ടിന്റെ അവസാനം മുതൽ ബ്രിട്ടീഷ് രാജകുടുംബത്തിലെ ഒരു അംഗത്തെയും കത്തോലിക്കാ സഭയിലേക്ക് പരസ്യമായി സ്വീകരിച്ചിട്ടില്ലായിരിന്നു. അതിനാല്‍ തന്നെ കെന്‍റ് പ്രഭു പത്നിയുടെ വിശ്വാസ പരിവർത്തനം ഏറെ ശ്രദ്ധ നേടിയ ഒന്നായിരിന്നു. സെപ്റ്റംബർ 16 ചൊവ്വാഴ്ച ഉച്ചയ്ക്ക് കത്തോലിക്ക വിശ്വാസ പ്രകാരം നടന്ന മൃതസംസ്കാര കര്‍മ്മങ്ങളിലും ദിവ്യബലിയിലും ചാൾസ് മൂന്നാമൻ രാജാവും കാമില രാജ്ഞിയും പങ്കെടുക്കും.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?
