News
സ്ത്രീകൾക്ക് ഡീക്കൻ പട്ടം നൽകുന്നത് നിലവിൽ സാധ്യമല്ല: നിലപാട് ആവര്‍ത്തിച്ച് വത്തിക്കാന്‍ കമ്മീഷൻ
പ്രവാചകശബ്ദം 06-12-2025 - Saturday
വത്തിക്കാന്‍ സിറ്റി: സ്ത്രീകൾക്ക് ഡീക്കൻ പട്ടം നൽകുന്നത് നിലവിൽ സാധ്യമല്ലായെന്ന നിലപാട് ആവര്‍ത്തിച്ച് വത്തിക്കാന്‍ കമ്മീഷൻ. ശുശ്രൂഷാ പൗരോഹിത്യത്തിന്റെ ഒരു പടിയെന്ന നിലയിൽ സ്ത്രീകൾക്ക് ഡീക്കൻ പട്ടം നൽകുന്നതിനുള്ള സാധ്യതകളെക്കുറിച്ച് പഠിക്കാൻ നിയോഗിക്കപ്പെട്ട കർദ്ദിനാൾ പെത്രോക്കി കമ്മീഷനാണ് നിലവിൽ ഇത്തരമൊരു തീരുമാനമെടുക്കുന്നതിന് പ്രതികൂലമായ അഭിപ്രായം രേഖപ്പെടുത്തി തങ്ങളുടെ പഠന റിപ്പോർട്ട് ലെയോ പാപ്പയ്ക്കു സമർപ്പിച്ചിരിക്കുന്നത്.
നേരത്തെ ഫ്രാൻസിസ് പാപ്പായുടെ നിർദ്ദേശപ്രകാരമാണ് വിഷയത്തെ കുറിച്ച് പഠിക്കുവാന്‍ ഇറ്റലിയിലെ ആക്വില അതിരൂപതയുടെ മുൻ അദ്ധ്യക്ഷനും കർദ്ദിനാളുമായ ജ്യുസേപ്പെ പെത്രോക്കി അദ്ധ്യക്ഷനായുള്ള കമ്മീഷൻ രൂപീകരിച്ചത്. സുദീർഘമായ പഠനങ്ങൾക്കും ചർച്ചകൾക്കും ശേഷം റിപ്പോർട്ട് ലെയോ പാപ്പായ്ക്ക് സമർപ്പിക്കുകയായിരിന്നു. കഴിഞ്ഞ ഫെബ്രുവരിയിൽ പൂർത്തിയാക്കിയ പഠനങ്ങളുടെ വെളിച്ചത്തിൽ തയ്യാറാക്കി കമ്മീഷൻ സമർപ്പിച്ച ഏഴ് പേജുകളുള്ള റിപ്പോർട്ട് പ്രസിദ്ധീകരിക്കാൻ പാപ്പ നിർദ്ദേശം നൽകിയതിനെത്തുടർന്ന് കഴിഞ്ഞ ദിവസം പരിശുദ്ധ സിംഹാസനം ഈ രേഖ പുറത്തുവിട്ടു.
തിരുപ്പട്ടത്തിന്റെ ഒരു പടിയെന്ന നിലയിൽ സ്ത്രീകൾക്ക് ഡീക്കൻ പട്ടം നൽകുന്നതിന്റെ സാധ്യതയെക്കുറിച്ച്, തിരുവചനത്തിന്റെയും, സഭാപാരമ്പര്യത്തിന്റെയും, സഭയുടെ ഔദ്യോഗിക പ്രബോധനങ്ങളുടെയും കൂടി വെളിച്ചത്തിൽ നടത്തിയ ചരിത്രാന്വേഷണങ്ങളും ദൈവശാസ്ത്ര പഠനങ്ങളും നടത്തിയതും, അത്തരമൊരു കാര്യം ഉണ്ടാക്കിയേക്കാവുന്ന പ്രത്യാഘാതങ്ങളും കണക്കിലെടുത്ത്, പ്രതികൂലമായ ഒരു തീരുമാനത്തിലേക്ക് നയിക്കുന്നുവെന്ന് കമ്മീഷൻ തങ്ങളുടെ റിപ്പോർട്ടിൽ കുറിച്ചു. എന്നാൽ പൗരോഹിത്യപട്ടത്തിന്റെ കാര്യത്തിലെന്നപോലെ, നിലവിൽ ഒരു അന്ത്യവിധി തീരുമാനിക്കുന്നതിന് ഇത് അനുവദിക്കുന്നില്ലെന്നും കമ്മീഷൻ വ്യക്തമാക്കി.
2021-ലും, 2022 ജൂലൈ മാസത്തിലും, 2025 ഫെബ്രുവരിയിലുമായാണ് കമ്മീഷൻ വിവിധ മീറ്റിങ്ങുകൾ നടത്തിയിരിന്നു. ഇതിൽ 2022-ൽ നടന്ന സെഷനിൽ ഒന്നിനെതിരെ ഏഴ് വോട്ടുകളോടെയാണ്, നിലവിലെ തീരുമാനം കമ്മീഷൻ രൂപപ്പെടുത്തിയത്. അതേസമയം, സ്ത്രീകൾക്കും പുരുഷന്മാർക്കും ഒരേപോലെ ശുശ്രൂഷ നൽകാൻ കഴിയുന്ന സേവനയിടങ്ങൾ രൂപീകരിക്കുന്നതിനുള്ള പിന്തുണ കമ്മീഷൻ ഏകകണ്ഠമായി പ്രകടിപ്പിച്ചിരുന്നു. തുടർന്ന് 2025-ൽ നടന്ന സെഷനിൽ, സിനഡിന്റെ നിർദ്ദേശപ്രകാരം, ഇതുമായി ബന്ധപ്പെട്ട് നൽകപ്പെട്ട മറ്റ് അഭിപ്രായങ്ങൾ കൂടി പരിഗണിച്ചതിന് ശേഷമാണ് ഈ തീരുമാനവുമായി മുന്നോട്ട് പോകാൻ കമ്മീഷൻ നിശ്ചയിച്ചത്. സ്ത്രീകൾക്ക് ഡീക്കൻ പട്ടം നൽകുന്നതുമായി ബന്ധപ്പെട്ട് ഉയർന്നുവന്ന ഏതാനും ചില രാജ്യങ്ങളിൽനിന്ന് മാത്രമുള്ള ചുരുക്കം ചില അഭിപ്രായങ്ങളെ, മുഴുവൻ സിനഡിന്റെയും മുഴുവൻ സഭയുടെയും സ്വരമായി വ്യാഖ്യാനിക്കാൻ കഴിയില്ലെന്ന് കമ്മീഷൻ അഭിപ്രായപ്പെട്ടു.
ഡീക്കൻ എന്ന സ്ഥാനം ശുശ്രൂഷാനിയോഗത്തിന്റെ ഭാഗമാണെന്നും, അത് പൗരോഹിത്യം മുന്നിൽക്കണ്ടല്ലെന്നും ചിലർ വാദിക്കുന്നുണ്ടെങ്കിലും, മറുഭാഗത്ത്, ശുശ്രൂഷാ പൗരോഹിത്യത്തിന്റെ ഡീക്കൻ, പുരോഹിതൻ, മെത്രാൻ എന്നീ മൂന്ന് നിലകൾ തമ്മിലുള്ള ഐക്യം, ഡീക്കനായി ഉയർത്തപ്പെട്ടതിന് ശേഷം, പൗരോഹിത്യത്തിന്റെ മറ്റ് നിലകളിൽനിന്ന് സ്ത്രീകൾ മാറ്റിനിറുത്തപ്പെടുമ്പോൾ ഉണ്ടായേക്കാവുന്ന പ്രശ്നങ്ങൾ തുടങ്ങിയവ കമ്മീഷൻ ഉയർത്തിക്കാട്ടി. നിലവിലെ പഠനങ്ങളുടെയും അഭിപ്രായങ്ങളുടെയും അടിസ്ഥാനത്തിൽ, ഡീക്കൻ പട്ടത്തെക്കുറിച്ചും, അതിന്റെ കൗദാശിക മാനത്തെക്കുറിച്ചും, ഈ പട്ടത്തിന് സഭയുടെ ദൈവീകനിയോഗത്തിലെ പ്രാധാന്യത്തെക്കുറിച്ചും കൂടുതലായി പഠിക്കേണ്ടതിന്റെ ആവശ്യവും പെത്രോക്കി കമ്മീഷൻ ചൂണ്ടിക്കാണിച്ചിട്ടുണ്ട്.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളില്‍ ഭാഗഭാക്കാകുമോ?



















