News
"കര്‍ത്താവിന് നന്ദി"; ക്രിസ്തു വിശ്വാസം മുറുകെ പിടിക്കുന്ന ലോറ ഫെർണാണ്ടസ് ഇനി കോസ്റ്റ റിക്ക ഭരിക്കും
പ്രവാചകശബ്ദം 02-02-2026 - Monday
സാന്‍ ജോസ്: അടിയുറച്ച ക്രൈസ്തവ വിശ്വാസിയും പ്യൂബ്ലോ സോബെറാനോ പാർട്ടിയുടെ (പിപിഎസ്ഒ) പ്രതിനിധിയുമായ ലോറ ഫെർണാണ്ടസ് മദ്ധ്യ അമേരിക്കന്‍ രാജ്യമായ കോസ്റ്റ റിക്ക ഇനി ഭരിക്കും. ഞായറാഴ്ച നടന്ന കോസ്റ്റ റിക്കയിലെ പ്രസിഡന്റ് തിരഞ്ഞെടുപ്പിലാണ് രണ്ടാം റൗണ്ട് ഒഴിവാക്കാൻ ആവശ്യമായ പരിധി മറികടന്ന് ആദ്യ റൗണ്ടില്‍ തന്നെ ലോറ വിജയിച്ചത്. ക്രിസ്തീയ മൂല്യങ്ങള്‍ക്ക് പ്രാധാന്യം നല്‍കിയും തന്റെ ക്രിസ്തീയ വിശ്വാസം പരസ്യമായി പ്രഘോഷിച്ചും ശ്രദ്ധ നേടിയ കണ്‍സര്‍വേറ്റീവ് നേതാവാണ് ലോറ ഫെർണാണ്ടസ്. കര്‍ത്താവിന് നന്ദി എന്നായിരിന്നു ലോറയുടെ ആദ്യ പ്രതികരണം.
മത്സരവും വോട്ടെണ്ണലും നടന്ന ഞായറാഴ്ച വിശുദ്ധ കുര്‍ബാനയില്‍ ഭക്തിയോടെ പങ്കെടുക്കുന്ന ലോറയുടെ ചിത്രം വൈറലായിരിന്നു. താൻ ഒരു കത്തോലിക്ക വിശ്വാസിയാണെന്ന് അഭിമാനത്തോടെ ഫെർണാണ്ടസ് ആവർത്തിച്ച് പറഞ്ഞിട്ടുണ്ട്. എല്ലാ ഞായറാഴ്ചകളിലും കഴിയുമ്പോഴെല്ലാം വിശുദ്ധ കുർബാനയിൽ പങ്കെടുക്കാറുണ്ടെന്നും രാഷ്ട്രീയ കണക്കുകൂട്ടലുകൾക്കു പകരം യഥാർത്ഥ ഭക്തി കൊണ്ടാണ് താന്‍ ഇത് ചെയ്യുന്നതെന്നും ലോറ പറഞ്ഞിരിന്നു. ധാർമ്മിക മൂല്യങ്ങൾക്കും ക്രിസ്തീയയ്ക്കും ഊന്നൽ നൽകിക്കൊണ്ടായിരിന്നു ലോറ ഫെർണാണ്ടസ് തന്റെ തെരഞ്ഞെടുപ്പ് പ്രചാരണം നടത്തിയിരിന്നത്.
വിജയിച്ചതായുള്ള ഫലം പുറത്തുവന്നപ്പോഴും"ദൈവത്തിന് നന്ദി... ഇന്ന്, അങ്ങയുടെ മുമ്പാകെ കീഴടങ്ങി, കോസ്റ്റാറിക്കയെ ഞാൻ അങ്ങയുടെ കൈകളിൽ ഏൽപ്പിക്കുന്നു" എന്നതായിരിന്നു അവരുടെ പ്രതികരണം. "അയൽക്കാരനോടുള്ള സ്നേഹം" എന്ന തത്വം ഉയർത്തിപ്പിടിച്ചു പ്രതിപക്ഷം ഉൾപ്പെടെ രാഷ്ട്രീയ തലങ്ങളിലുടനീളം സഹകരണം ആവശ്യപ്പെട്ടായിരിന്നു പിന്നീടുള്ള സന്ദേശവും. 2026 മെയ് 8ന് ലോറ ഫെർണാണ്ടസ് അധികാരമേൽക്കും.
⧪ പ്രവാചകശബ്‌ദത്തിന്റെ ശുശ്രൂഷകളെ സഹായിക്കാമോ?


















