India - 2026

ബാറുകളുടെ സമയം വർദ്ധിപ്പിച്ചതിന് പിന്നില്‍ തെരഞ്ഞെടുപ്പ് ഡീലോ?; സര്‍ക്കാരിനെതിരെ കെ‌സി‌ബി‌സി

പ്രവാചകശബ്ദം 18-02-2026 - Wednesday

കൊച്ചി: നിയമസഭ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കാൻ ദിവസങ്ങൾ മാത്രം അവശേഷിക്കേ ബാറുകളുടെ സമയം വർദ്ധിപ്പിച്ചതുൾപ്പെടെയുള്ള മിന്നൽ വേഗതയിലുള്ള നയംമാറ്റം തെരഞ്ഞെടുപ്പ് ഡീലായി പൊതുസമൂഹം കണ്ടാൽ കുറ്റംപറയാനാവില്ലെന്നും ബാറുകളുടെ സമയം വർധിപ്പിച്ച തീരുമാനം അടിയന്തരമായി പിൻവലിക്കണമെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മിറ്റി.

മുന്നണിയിലും മന്ത്രിസഭയിലും പോലും കൂടിയാലോചിക്കാതെ അബ്‌കാരി പ്രീണന നയം സ്വീകരിച്ചവർ മദ്യം അത് പാമ്പിനെപ്പോലെ കൊത്തുകയും, അണലിയെപ്പോലെ കടിക്കുകയും ചെയ്യുമെന്ന ബൈബിൾ വാക്യം ഓർമയിൽ വയ്ക്കുന്നത് ഉചിതമായിരിക്കും. മയക്കുമരുന്നുകളുടെ ഹബ്ബായി മാറിയ കേരളത്തെ എരിതീയിൽ എണ്ണയൊഴിക്കുന്നതിന് തുല്യമായി മദ്യശാലകളുടെ എണ്ണം കൂട്ടിയും സമയം വർധിപ്പിച്ചും സാധാരണ ജനത്തെ വേട്ടയാടരുതെന്ന് സംസ്ഥാന കമ്മിറ്റി അറിയിച്ചു.

വിനോദസഞ്ചാരികളുടെ മറവിൽ മദ്യവില്പന വ്യാപകമാക്കാൻ സർക്കാർ ശ്രമിക്കേണ്ട. വിനോദസഞ്ചാരികൾ കേരളത്തിലെത്തുന്നത് നാട്ടിലെ ചളുക്ക് ബ്രാണ്ടി കുടിക്കാനല്ല. പ്രകൃതിഭംഗി ആസ്വദിക്കാനാണ്. മദ്യത്തിന്റെ ലഭ്യത കുറവുകൊണ്ടല്ല വിനോദസഞ്ചാരികളുടെ എണ്ണത്തിൽ കുറവ് വന്നിരിക്കുന്നത്, മറിച്ച് മയക്കുമരുന്നുപയോഗകരുടെയും, മദ്യപാനികളുടെയും, തെരുവുനായ്ക്കളുടെയും, വന്യമൃഗങ്ങളുടെയും കടന്നാക്രമണം ഭയന്നാണ്.

ഉദ്ദിഷ്ടകാര്യത്തിന് ഉപകാരസ്‌മരണ നടത്തിയാൽ മദ്യപിച്ചും, മയക്കുമരുന്നുകൾ കഴിച്ചും ഭ്രാന്തൻമാരെപ്പോലെ നമ്മുടെ പൊതുജനം അക്രമകാരികളാകും. പുര കത്തുമ്പോൾ വാഴവെട്ടുന്ന സമീപനമാണ് തെരഞ്ഞെടുപ്പ് അടുക്കുമ്പോൾ സർക്കാർ സ്വീകരിച്ചിരിക്കുന്നതെന്നും കെസിബിസി മദ്യവിരുദ്ധ സമിതി സംസ്ഥാന കമ്മറ്റി ആരോപിച്ചു. കേരള കത്തോലിക്കാ സഭ മാർച്ച് എട്ടിന് മദ്യലഹരി വിരുദ്ധ ഞായർ ആചരിക്കും. സീറോ മലബാർ ലത്തീൻ, മലങ്കര റീത്തുകളിലെ പള്ളികളിൽ സഭയുടെ സർക്കുലർ വായിക്കുകയും വിവിധ പരിപാടികളോടെ ആചരണം നടത്തുകയും ചെയ്യും.


Related Articles »