News
ഫ്രാന്‍സിസ് പാപ്പയുടെ ഓര്‍മ്മയില്‍ ലോകം; നിത്യതയിലേക്ക് യാത്രയായിട്ട് ഇന്നേക്ക് ഒരു വര്‍ഷം
പ്രവാചകശബ്ദം 21-04-2026 - Tuesday
വത്തിക്കാന്‍ സിറ്റി; 12 വര്‍ഷത്തോളം തിരുസഭയെ നയിച്ച ഫ്രാന്‍സിസ് പാപ്പ നിത്യതയിലേക്ക് യാത്രയായിട്ട് ഇന്നേക്ക് ഒരാണ്ട്. പാവങ്ങളുടെ പക്ഷത്ത് നിലയുറപ്പിച്ച ലോകത്തിലെ ഏറ്റവും കൂടുതല്‍ സ്വാധീനമുള്ള നേതാവായി മാറിയ ഫ്രാന്‍സിസ് മാര്‍പാപ്പ 2025 ഏപ്രില്‍ 21നാണ് നിത്യസമ്മാനത്തിന് വിളിക്കപ്പെട്ടത്. റോമിലെ ജെമല്ലി ആശുപത്രിയിൽ ഒരു മാസത്തിലധികം ചികിത്സയിൽ കഴിഞ്ഞ പാപ്പ, വത്തിക്കാനില്‍ വിശ്രമ ജീവിതം നയിച്ചു വരികെയാണ് കഴിഞ്ഞ വര്‍ഷം ഈസ്റ്റര്‍ പിറ്റേന്ന് പാപ്പ നിത്യസമ്മാനത്തിന് യാത്രയായത്.
2013 മാർച്ച് 13നാണ് അർജന്റീനയിലെ ബ്യൂണസ് അയേഴ്സ് അതിരൂപതയുടെ ആർച്ച് ബിഷപ്പായിരുന്ന കർദ്ദിനാൾ ജോർജ് മാരിയോ ബർഗോളിയോ (ഫ്രാന്‍സിസ് പാപ്പ) പത്രോസിന്റെ പരമോന്നത സിംഹാസനത്തിലേക്ക് തെരഞ്ഞെടുക്കപ്പെട്ടത്. 1282 വർഷത്തിനുശേഷം ആദ്യമായി യൂറോപ്പിനു പുറത്തുനിന്ന് മാർപാപ്പയായ വ്യക്തി, ലാറ്റിനമേരിക്കയിൽനിന്ന് ആദ്യമായി മാർപാപ്പയാകുന്ന വ്യക്തി, ജെസ്യൂട്ട് സമൂഹത്തില്‍ നിന്നുള്ള ആദ്യത്തെ മാർപാപ്പ തുടങ്ങീ ഒട്ടേറെ സവിശേഷതകളുമായാണ് ഫ്രാന്‍സിസ് പാപ്പ അന്നു ആഗോള സഭയുടെ പരമാധ്യക്ഷനായി അവരോധിതനായത്.
2013 ഫെബ്രുവരി 11നാണ് ശാരീരിക അവശതകൾ മൂലം തിരുസഭയുടെ അന്നത്തെ അധ്യക്ഷനായിരിന്ന ബെനഡിക്ട് പതിനാറാമൻ പാപ്പ സ്‌ഥാനത്യാഗം പ്രഖ്യാപിച്ചത്. തുടർന്ന് 2013 മാർച്ചിൽ നടന്ന കോൺക്ലേവില്‍ സഭാ ചരിത്രത്തിലെ 266-ാമത്തെ മാര്‍പാപ്പയായി അര്‍ജന്റീനക്കാരനായ കര്‍ദ്ദിനാള്‍ ജോർജ് മരിയോ ബര്‍ഗോളിയോയെ തെരഞ്ഞെടുത്തു. എളിമ, ലാളിത്യം എന്നീ വാക്കുകള്‍ കാലം പഴക്കം ചെന്നവയല്ലെന്ന് ഫ്രാന്‍സിസ് മാര്‍പാപ്പ തന്റെ ജീവിത മാതൃകയിലൂടെ തന്നെ ലോകത്തിന് കാണിച്ചു തന്നിരിന്നു.
ദിവംഗതനായി അഞ്ചു ദിവസങ്ങള്‍ക്ക് ശേഷമാണ് മൃതസംസ്കാരം നടന്നത്. മൃതസംസ്കാരം ശുശ്രൂഷയിലും ദിവ്യബലിയിലും ലക്ഷങ്ങള്‍ പങ്കെടുത്തു. സെന്‍റ് പീറ്റേഴ്സ് ചത്വരത്തിലെ പ്രാര്‍ത്ഥനകളും നടപടിക്രമങ്ങളും പൂര്‍ത്തിയാക്കി വത്തിക്കാനിൽ നിന്ന് നാല് കിലോമീറ്റർ അകലെയുള്ള സെൻ്റ് മേരീസ് ബസിലിക്കയില്‍ പാപ്പയുടെ മൃതദേഹം സംസ്ക്കരിച്ചു. ഇന്ന് അനുദിനം ആയിരകണക്കിന് ആളുകളാണ് പാപ്പയുടെ കബറിടത്തിങ്കല്‍ സന്ദര്‍ശനം നടത്തുന്നത്.
♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




















