News - 2026

സമാധാനത്തിനു വേണ്ടിയുള്ള മാർപാപ്പയുടെ ആഹ്വാനത്തിന് മാറ്റമില്ല: വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി

പ്രവാചകശബ്ദം 07-05-2026 - Thursday

വത്തിക്കാന്‍ സിറ്റി: സമാധാനത്തിനു വേണ്ടിയുള്ള മാർപാപ്പയുടെ ആഹ്വാനത്തിന് മാറ്റമില്ലായെന്നും സമാധാനത്തിന്റെ വക്താവായി ലെയോ പാപ്പ ഇനിയും മുന്നോട്ട് പോകുമെന്നും വത്തിക്കാന്‍ സ്റ്റേറ്റ് സെക്രട്ടറി കര്‍ദ്ദിനാള്‍ പിയട്രോ പരോളിന്‍. ആഗോള സമാധാനത്തിനു വേണ്ടിയുള്ള ലെയോ പതിനാലാമൻ പാപ്പയുടെ നിരന്തരമായ ആഹ്വാനം അമേരിക്കൻ പ്രസിഡന്റ് ഡൊണാൾഡ് ട്രംപിനെ ചൊടിപ്പിച്ചതും വിമർശനങ്ങൾക്കും ഇടയാക്കിയതുമായി ബന്ധപ്പെട്ട മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് മറുപടി നല്‍കുകയായിരിന്നു പാപ്പ. സമാധാനം പ്രോത്സാഹിപ്പിച്ചുകൊണ്ടുള്ള പരിശുദ്ധ പിതാവിന്റെ നിലപാട് ഇനിയും തുടരുമെന്ന് കർദ്ദിനാൾ തെക്കേ ഇറ്റലിയിലെ സാൻ ജോവാനി റൊത്തോന്തോയിൽ സന്ദർശനം നടത്തുന്നതിനിടെ കര്‍ദ്ദിനാള്‍ മാധ്യമങ്ങളോട് പറഞ്ഞു.

ഈ ചോദ്യങ്ങളും പരാമർശങ്ങളുമായി ബന്ധപ്പെട്ട് പാപ്പ ഇതിനോടകം തന്നെ പ്രതികരിച്ചിട്ടുണ്ടെന്നും, അത് ക്രൈസ്‌തോവോചിതമായ ഒന്നായിരുന്നുവെന്നും, തന്റെ ഉത്തരവാദിത്തം ആവശ്യപ്പെടുന്നതുപോലെ തന്നെയാണ് അദ്ദേഹം പ്രവർത്തിക്കുന്നതെന്നും വ്യക്തമാക്കി. മാർപാപ്പ തന്റെ ദൗത്യത്തിൽ മുന്നോട്ട് പോകുന്നുവെന്നും, സുവിശേഷം പ്രഘോഷിക്കുകയും സമാധാനത്തിനു വേണ്ടി നിലകൊള്ളുകയും ചെയ്യുകയെന്നതാണ് അദ്ദേഹത്തിന്റെ ലക്ഷ്യമെന്നും, വിശുദ്ധ പൗലോസ് ഓർമ്മിപ്പിക്കുന്നതുപോലെ, ‘സന്തോഷങ്ങളിലും ക്ലേശങ്ങളിലും അദ്ദേഹം തന്റെ ഈ സന്ദേശം തുടരുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ദക്ഷിണ ഇറ്റലിയിലെ സാൻ ജോവാനി റൊത്തോന്തോയിൽ വിവിധ രോഗങ്ങളാൽ കഷ്ട്ടപെടുന്നവർക്കുള്ള ആശ്വാസകേന്ദ്രമായ 'കാസ സൊള്ളിയേവോ ദെല്ല സോഫെറെൻസ’യുടെ എഴുപതാം വാർഷികാഘോഷങ്ങളിൽ സംബന്ധിക്കുന്നതിനായി എത്തിയപ്പോഴാണ് മാധ്യമപ്രവർത്തകരുടെ ചോദ്യങ്ങൾക്ക് സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ മറുപടി നൽകിയത്. വിശുദ്ധ പാദ്രെ പിയോ 1956-ൽ സ്ഥാപിച്ച ഈ ആശുപത്രി ഇന്ന് ദക്ഷിണ ഇറ്റലിയിലെ പ്രധാന ചികിത്സാ-ഗവേഷണ കേന്ദ്രങ്ങളിലൊന്നായി മാറിയിട്ടുണ്ട്. അതേസമയം ലെയോ പതിനാലാമൻ പാപ്പായും അമേരിക്കൻ വിദേശകാര്യ സെക്രട്ടറി മാര്‍ക്കോ റുബിയോയുമായി ഇന്ന് കൂടിക്കാഴ്ച നടത്തുന്നുണ്ട്.

♦️ 'പ്രവാചകശബ്‌ദ'ത്തെ സഹായിക്കാമോ? ♦️




Related Articles »