News - 2026
ഏകാധിപതിയുടെ ഭരണത്തെ തുടര്‍ന്നു പലായനം ചെയ്ത യുവ നിക്കരാഗ്വേൻ സെമിനാരി വിദ്യാർത്ഥി തിരുപ്പട്ടം സ്വീകരിച്ചു
പ്രവാചകശബ്ദം 11-05-2026 - Monday
മിയാമി: നിക്കരാഗ്വേയിലെ സ്വേച്ഛാധിപതി ഡാനിയേൽ ഒർട്ടേഗയുടെ ഭരണത്തിനു കീഴിലുള്ള കൊടിയ പീഡനങ്ങളിൽ നിന്ന് പലായനം ചെയ്ത യുവ നിക്കരാഗ്വേൻ സെമിനാരി വിദ്യാർത്ഥി തിരുപ്പട്ടം സ്വീകരിച്ചു. നിക്കരാഗ്വേൻ ഗവൺമെന്റിന്റെ കത്തോലിക്കാ സഭയ്ക്കെതിരായ അടിച്ചമർത്തലിനെ തുടര്‍ന്നു നാടുകടത്തപ്പെട്ട ക്രിസ്റ്റ്യൻ ഡേവിഡ് മെൻഡിയേറ്റ ഹെർണാണ്ടസാണ് അമേരിക്കയില്‍വെച്ചു തിരുപ്പട്ടം സ്വീകരിച്ചത്. ഇന്നലെ മെയ് 10 ന് മിയാമിയിലെ സെന്റ് മേരി കത്തീഡ്രലിൽവെച്ചായിരിന്നു പൗരോഹിത്യ പട്ട സ്വീകരണം.
നിക്കരാഗ്വേയിലെ സെമിനാരി പഠനകാലത്ത്, ഒർട്ടേഗ ഭരണകൂടത്തിന്റെ ഏറ്റവും തുറന്ന വിമർശകരിൽ ഒരാളായ ബിഷപ്പ് സിൽവിയോ ബേസിനൊപ്പം പ്രവര്‍ത്തിക്കുവാന്‍ ക്രിസ്റ്റ്യൻ ഡേവിഡിന് കഴിഞ്ഞിരിന്നു. കനത്ത പീഡനങ്ങൾക്കിടയിൽ 2019-ൽ നിക്കരാഗ്വയിൽ നിന്ന് ക്രിസ്റ്റ്യൻ പലായനം ചെയ്തു. ആദ്യം ഗ്വാട്ടിമാലയിലും പിന്നീട് കോസ്റ്റാറിക്കയിലും അഭയം തേടി. ഒടുവിൽ 2022 ജനുവരിയിൽ അദ്ദേഹം മിയാമിയിൽ എത്തി. മിയാമി അതിരൂപതയുടെയും ബിഷപ്പ് ബേസിന്റെയും സഹായത്തോടെ അദ്ദേഹം തന്റെ പൗരോഹിത്യ പരിശീലനം തുടരുകയായിരിന്നു.
El emotivo momento en que revestimos al P. Cristhian David Mendieta con la casulla sacerdotal durante su ordenación esta mañana. ¡Felicidades, Cristhian David! pic.twitter.com/NaBVUzidpE
— Silvio José Báez (@silviojbaez) May 9, 2026
തന്റെ സ്ഥാനാരോഹണത്തിനുശേഷം സംസാരിച്ച ഫാ. മെൻഡിയേറ്റ, താൻ ഇപ്പോഴും നിക്കരാഗ്വേയിലെ ജനത്തെയും രാഷ്ട്രത്തെയും ഹൃദയത്തിൽ വഹിക്കുന്നുവെന്നും രാജ്യത്തിനും അതിലെ ദുരിതമനുഭവിക്കുന്ന ജനങ്ങൾക്കും വേണ്ടി തന്റെ പ്രഥമ ബലിയര്‍പ്പണം നടത്തുമെന്നും പറഞ്ഞു. തന്നെ സ്വാഗതം ചെയ്തതിനും പ്രവാസജീവിതത്തിൽ തന്റെ ദൈവവിളി തുടരാൻ അനുവദിച്ചതിനും മിയാമി അതിരൂപതയ്ക്ക് ഫാ. മെൻഡിയേറ്റ നന്ദി പറഞ്ഞു. ആര്‍ച്ച് ബിഷപ്പ് തോമസ് വെന്‍സ്കി തിരുപ്പട്ട ശുശ്രൂഷകള്‍ക്ക് കാര്‍മ്മികത്വം വഹിച്ചു.
♦️ 'പ്രവാചകശബ്ദ'ത്തെ സഹായിക്കാമോ? ♦️

















