News - 2025
യെമനിലെ മിഷനറീസ് ഓഫ് ചാരിറ്റിയിൽ നടന്ന ആക്രമണം 'പൈശാചികം': ഫ്രാൻസിസ് മാർപാപ്പ
സ്വന്തം ലേഖകന്‍ 06-03-2016 - Sunday
യെമനിൽ ഏഡനിലെ മിഷനറീസ് ഓഫ് ചാരിറ്റിയിൽ നാല് സന്യാസിനികളും പന്ത്രണ്ട് ജീവനക്കാരും കൊല്ലപ്പെട്ട സംഭവത്തിൽ പരിശുദ്ധ പിതാവ് അതീവ ദു:ഖം പ്രകടിപ്പിച്ചു. കഴിഞ്ഞ വെള്ളിയാഴ്ച്ചയാണ്, കുടുംബങ്ങളിൽ നിന്നും തിരസ്ക്കരിക്കപ്പെട്ട വൃദ്ധജനങ്ങളെ പരിപാലിക്കുന്ന മിഷനറീസ് ഓഫ് ചാരിറ്റിയുടെ ഭവനത്തിൽ തീവ്രവാദികള്‍, അതിക്രമിച്ചു കയറി സന്യാസിനികളെയും ജീവനക്കാരെയും ബന്ധനസ്ഥരാക്കി തലയിൽ വെടിവച്ചു കൊന്നത്.
ഈ പൈശാചിക ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി താൻ പ്രാർത്ഥിക്കുന്നു എന്ന പിതാവിന്റെ സന്ദേശം വത്തിക്കാൻ സ്റ്റേറ്റ് സെക്രട്ടറി കർദ്ദിനാൾ പീട്രോ പരോളിന്റെ ഒപ്പോടുകൂടിയാണ് പ്രസിദ്ധീകരിക്കപ്പെട്ടത്. യെമനിലെ അഭ്യന്തര യുദ്ധം അവസാനിപ്പിക്കണമെന്നുള്ള പിതാവിന്റെ അഭ്യർത്ഥനയും സന്ദേശത്തിൽ അടങ്ങിയിരിക്കുന്നു.
കർദ്ദിനാൾ പീട്രോ പരോളിലൂടെ പരിശുദ്ധ പിതാവ് നല്കിയ സന്ദേശത്തിന്റെ പൂർണ്ണരൂപം:
"ഏഡനിലെ വൃദ്ധസദനത്തിലുണ്ടായ ആക്രമണത്തിലും, നാലു സന്യാസിനികളും പന്ത്രണ്ട് ജീവനക്കാരും കൊല്ലപ്പെടുവാൻ ഇടയായതിലും ഫ്രാൻസിസ് മാർപാപ്പ ഞടുക്കവും ദുഃഖവും അറിയിക്കുന്നു. ഈ പൈശാചിക ആക്രമണത്തിൽ ജീവൻ നഷ്ടപ്പെട്ടവർക്കും അവരുടെ കുടുംബങ്ങൾക്കും വേണ്ടി അദ്ദേഹം പ്രാർത്ഥിക്കുന്നു."
"ഈ കൂട്ടക്കുരുതി മന:സാക്ഷികളെ ഉണർത്തുമെന്ന് അദ്ദേഹം പ്രത്യാശിച്ചു. മനുഷ്യർക്ക് ഹൃദയപരിവർത്തനമുണ്ടാകട്ടെയെന്നും, എല്ലാവരും ആയുധം ഉപേക്ഷിക്കാൻ തയ്യാറാകുകയും ചെയ്യട്ടെയെന്നും അദ്ദേഹം ആശംസിച്ചു. ദൈവ നാമത്തിൽ എല്ലാവരും അക്രമ മാർഗ്ഗം ഉപേക്ഷിക്കണമെന്ന് പരിശുദ്ധ പിതാവ് ആവശ്യപ്പെട്ടു.
കൊല്ലപ്പെട്ട സന്യാസിനികളും, സഹപ്രവർത്തകരും, അവര്‍ പരിചരണം നടത്തി കൊണ്ടിരുന്ന ദുഃഖിതരും തിരസ്ക്കിതരുമായവർ ഉൾപ്പടെ യെമനിലെ എല്ലാ ജനങ്ങളോടും നീതി പുലര്‍ത്താന്‍, അഭ്യന്തര യുദ്ധത്തിലേർപ്പെട്ടിരിക്കുന്ന എല്ലാ വിഭാഗങ്ങളോടും പിതാവ് അഭ്യർത്ഥിച്ചു. മിഷനറീസ് ഓഫ് ചാരിറ്റിക്കും അതിലുൾപ്പെട്ടിരിക്കുന്ന എല്ലാവർക്കും തന്റെ പ്രാർത്ഥനയും ഐക്യഭാവവും അദ്ദേഹം വാഗ്ദാനം ചെയ്യുന്നു."
കർദ്ദിനാൾ പീട്രോ പരോളിൻ
സെക്രട്ടറി ഓഫ് വത്തിക്കാന്‍ സ്റ്റേറ്റ്
