India - 2024

ദുഃഖം അറിയിച്ച് ശ്രീലങ്കന്‍ മെത്രാൻ സമിതിക്കു കർദ്ദിനാൾ ജോർജ് ആലഞ്ചേരിയുടെ കത്ത്

സ്വന്തം ലേഖകന്‍ 22-04-2019 - Monday

കൊച്ചി: സഹനത്തിലും മരണത്തെ കീഴടക്കിയ ഈശോമിശിഹായുടെ ഉയിർപ്പ് തിരുന്നാൾ ആഘോഷിക്കുന്ന വേളയില്‍ ശ്രീലങ്കയിലെ ക്രൈസ്തവ ദേവാലയങ്ങളിലും ഹോട്ടലുകളിലും നടന്ന സ്ഫോടന പരമ്പരയെ അപലപിച്ച് സീറോ മലബാർ സഭ മേജർ ആർച്ച് ബിഷപ്പ് കർദ്ദിനാൾ മാർ ജോർജ് ആലഞ്ചേരി. ജീവൻ നഷ്ടപ്പെട്ടവരുടെ ബന്ധുക്കളുടെയും പരിക്കേറ്റവരുടെയും വേദനയിൽ പങ്കു ചേരുന്നതായി അദ്ദേഹം പറഞ്ഞു. ഇത് സംബന്ധിച്ചു ശ്രീലങ്കയിലെ കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്‍റിന് അദ്ദേഹം സന്ദേശമയച്ചു.

വംശീയതയുടെയും വർഗീയതയുടെയും മതവിദ്വേഷവും പേരിൽ ലോകത്തിന് വിവിധഭാഗങ്ങളിൽ നടന്നുകൊണ്ടിരിക്കുന്ന ഒരിക്കലും നീതീകരിക്കാനാവാത്ത കൊലപാതകങ്ങളുടെ തുടർച്ച എന്നപോലെ ശ്രീലങ്കയിലും സംഭവിച്ച ഈ ദുരന്തത്തിൽ തൻറെ ഐക്യദാർഢ്യവും പ്രാർത്ഥനാപൂർവ്വമായ പിന്തുണയും ശ്രീലങ്കയിലെ കത്തോലിക്കാ മെത്രാൻ സമിതി പ്രസിഡന്‍റിന് അയച്ച സന്ദേശത്തിൽ അറിയിച്ചു.

ശ്രീലങ്കയിലെ താരതമ്യേന സമാധാനപൂർണമായ സാഹചര്യത്തിലാണ് ലോക മനസാക്ഷിയെ ഞെട്ടിക്കുന്ന ആക്രമണം അരങ്ങേറിയിരുന്നത്. രാജ്യത്തെ ജനസംഖ്യയിൽ 15 ലക്ഷം മാത്രം വരുന്ന ക്രൈസ്തവർ ചെയ്തുവരുന്ന വിദ്യാഭ്യാസപരവും സാമൂഹികവുമായ സേവനങ്ങൾ എല്ലാവരും അംഗീകരിക്കുന്നതാണ്.

സമാധാനപൂർണമായ സഹവർത്തിത്വത്തിലും രാഷ്ട്രനിർമിതിയിൽ ഏർപ്പെട്ടിരിക്കുന്ന ക്രൈസ്തവരുടെ ഏറ്റവും പ്രധാനപ്പെട്ട തിരുനാൾ ദിവസം തന്നെയാണ് അക്രമികൾ സ്ഫോടനങ്ങൾ നടത്തുന്നതിന് തെരഞ്ഞെടുത്തത് എന്നത് നിസാരമായി കാണാനാവില്ല. ലോകം പുരോഗതി ചിറകിൽ അതിവേഗം സഞ്ചരിക്കുമ്പോൾ മനുഷ്യമനസ്സുകളിൽ അടിഞ്ഞുകൂടിയിരിക്കുന്ന പ്രാകൃതമായ പ്രകടനങ്ങൾ പരിഷ്കൃത സമൂഹത്തിന് യോജിച്ചതല്ല. ഏറ്റവും ഹീനമായ ഭീകരാക്രമണത്തെ ലോക മനസ്സാക്ഷിയോട് ചേർന്ന് അപലപിക്കുന്നു. ഇത്തരം നടപടികൾ ആവർത്തിക്കാതിരിക്കാൻ ബോധവൽക്കരണ ആവശ്യമായ മുൻകരുതലുകൾ ബന്ധപ്പെട്ടവർ സ്വീകരിക്കേണ്ടതാണ്.

വേദനയുടെയും അരക്ഷിതത്വത്തിൽ സാഹചര്യത്തിലൂടെ കടന്നു പോകുന്ന ശ്രീലങ്കയിലെ പൊതു സമൂഹത്തിനു വേണ്ടി പ്രാർത്ഥിക്കുവാൻ മാർ ആലഞ്ചേരി വിശ്വാസികളെ ആഹ്വാനം ചെയ്തു. മരണത്തിന് ഒരിക്കലും ജീവന് തകർക്കാൻ സാധിക്കില്ല എന്ന് ഉറക്കെ പ്രഘോഷിക്കുന്ന ഈസ്റ്ററിന്റെ ചൈതന്യം ഉൾക്കൊണ്ട് ധീരതയോടെ വിശ്വാസത്തിൻറെ ശക്തിയും ജീവിതത്തെ മുന്നോട്ടു കൊണ്ടുപോകാൻ ഈ ദുഃഖത്തിലും പ്രതിസന്ധിഘട്ടത്തിലും ആയിരിക്കുന്ന എല്ലാവർക്കും വേണ്ടി പ്രാർത്ഥിക്കുന്നതായും കർദ്ദിനാൾ പത്രക്കുറിപ്പിൽ രേഖപ്പെടുത്തി.


Related Articles »