Youth Zone - 2024

ഇസ്ലാമിക് സ്റ്റേറ്റിൽ നിന്നും മോചിപ്പിച്ച സ്ഥലത്ത് ക്രൈസ്തവ വിദ്യാലയം പുനഃരാരംഭിച്ചു

സ്വന്തം ലേഖകന്‍ 19-09-2019 - Thursday

ക്വാരഘോഷ്: ഇസ്ലാമിക് സ്റ്റേറ്റ്സിന്റെ ആധിപത്യത്തില്‍ മോചിതമായ ഇറാഖിലെ ക്വാരഘോഷിൽ ക്രൈസ്തവ വിദ്യാലയം വീണ്ടും തുറന്നു. പ്രാഥമിക വിദ്യാഭ്യാസം നൽകുന്ന സെന്റ് ജോസഫ് സ്കൂളാണ് വീണ്ടും തുറന്നത്. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ റിപ്പോർട്ട് പ്രകാരം 2014ൽ പണി പൂര്‍ത്തിയാക്കിയ സ്കൂള്‍ ഏതാനും ദിവസങ്ങൾക്കുള്ളിൽ ഇസ്ലാമിക് സ്റ്റേറ്റ് തങ്ങളുടെ ആധിപത്യത്തിലാക്കുകയായിരിന്നു. തുടര്‍ന്നു ആയിരകണക്കിന് കുട്ടികളാണ് കുടുംബത്തോടൊപ്പം ക്വാരഘോഷിൽ നിന്നും ഇസ്ലാമിക് സ്റ്റേറ്റിനെ ഭയന്ന് പലായനം ചെയ്തത്. ഇതിനിടെ സെന്റ് ജോസഫ് സ്കൂൾ തങ്ങളുടെ മിലിട്ടറി താവളമാക്കി ഇസ്ലാമിക് സ്റ്റേറ്റ്സ് തീവ്രവാദികള്‍ മാറ്റി.

2016-ലാണ് പ്രദേശം തീവ്രവാദികളുടെ കൈയില്‍ നിന്നു തിരികെ പിടിക്കാന്‍ സൈന്യത്തിന് സാധിച്ചത്. ഇതിനിടയിൽ സ്കൂൾ ഏതാണ്ട് പൂർണമായി തകർക്കപ്പെട്ടിരുന്നു. ഓപ്പൺ ഡോർസിന്റെയും, മറ്റ് സന്നദ്ധ സംഘടനകളുടെയും സഹായത്തോടെയാണ് സ്കൂൾ ഇപ്പോള്‍ പുനർനിർമ്മിച്ചിരിക്കുന്നത്. ഇപ്പോൾ ഏതാണ്ട് 130 കുട്ടികൾ സ്കൂളിൽ പഠിക്കുന്നുണ്ട്. ക്രൈസ്തവ വിശ്വാസിയായി ജീവിക്കാൻ ബുദ്ധിമുട്ടുള്ള അന്‍പതു രാജ്യങ്ങളുടെ ഓപ്പൺ ഡോർസ് പട്ടികയിൽ, 13ാം സ്ഥാനത്താണ് ഇറാഖ്. രാജ്യത്തെയും സിറിയയിലെയും ക്രൈസ്തവ പീഡനത്തെ പറ്റി ആഗോള ശ്രദ്ധ ക്ഷണിക്കുന്നതിനായി 'പശ്ചിമേഷ്യക്കു വേണ്ടിയുള്ള ആഗോള പ്രതീക്ഷ' എന്നപേരിൽ ഒരു പ്രചരണം ഓപ്പൺ ഡോർസ് സംഘടന മൂന്നു വർഷം മുന്‍പ് നടത്തിയിരുന്നു.


Related Articles »