India - 2024

ചരിത്രമായി ലത്തീന്‍ സമുദായ സംഗമവും റാലിയും: പതിനായിരങ്ങളുടെ പങ്കാളിത്തം

02-12-2019 - Monday

നെയ്യാറ്റിന്‍കര: ആറ് മണിക്കൂര്‍ അക്ഷരാര്‍ത്ഥത്തില്‍ നെയ്യാറ്റിന്‍കര പട്ടണത്തെ നിശ്ചലമാക്കി വെളളയും മഞ്ഞയും നിറത്തിലുളള പതാകകളും, നീലയും മഞ്ഞയും നിറത്തിലുളള കെഎല്‍സിഎ പതാകകളുമായി ലത്തീന്‍ കത്തോലിക്കര്‍ നിരത്ത് നിറഞ്ഞപ്പോള്‍ ലത്തീന്‍ കത്തോലിക്ക സമുദായ സംഗമവും റാലിയും പുതിയൊരു ചരിത്രമായി. മൂന്നു മണിക്ക് നെയ്യാറ്റിന്‍കര രൂപത വികാരി ജനറല്‍ മോണ്‍.ജി.ക്രിസ്തുദാസ് മുനിസിപ്പല്‍ സ്റ്റേഡിയത്തില്‍ ഫ്ളാഗ് ഓഫ് ചെയ്ത റാലിയുടെ മുന്‍ നിരയില്‍ സംസ്ഥാന നേതാക്കളും കേരളത്തിലെ 12 ലത്തീന്‍ രൂപതകളിലെ കെഎല്‍സിഎ പ്രതിനിധികളും അതിന് പിന്നിലായി നെയ്യാറ്റിന്‍കര രൂപതയിലെ നെയ്യാറ്റിന്‍കര, കാട്ടാക്കട, നെടുമങ്ങാട് താലൂക്കുളിലെ 11 ഫൊറോനകളിലെ വിശ്വാസികളും അണിനിരന്നു.

റാലി വൈകിട്ട് 8 വരെ നീണ്ടു. റാലിയുടെ മുന്‍നിര അക്ഷയ കോപ്ലക്സ് പരിസരത്ത് എത്തിയപ്പോള്‍ ആരംഭിച്ച പൊതു സമ്മളനവും റാലി അവസാനിക്കും വരെ തുടര്‍ന്നു. രൂപതയിലെ വിവിധ സ്കൂളുകളില്‍ നിന്നുളള പ്ളോട്ടുകളും, ഇടവകകളില്‍ നിന്നുളള പ്ളോട്ടുകളും അണി നിരന്നതോടെ റാലി വര്‍ണ്ണാഭമായി. പൊതു സമ്മേളനം നെയ്യാറ്റിന്‍കര ബിഷപ്പ്‌ ഡോ.വിന്‍സെന്റ്‌ സാമുവല്‍ ഉദ്ഘാടനം ചെയ്തു. കെഎല്‍സിഎ സംസ്ഥാന പ്രസിഡന്റ്‌ ആന്‍റണി നെറോണ അധ്യക്ഷത വഹിച്ച പരിപാടിയില്‍ മന്ത്രി കടകംപളളി സുരേന്ദ്രന്‍, പ്രതിപക് ഷനേതാവ് രമേശ് ചെന്നിത്തല തുടങ്ങിയവര്‍ മുഖ്യാതിഥികളായി പങ്കെടുത്തു.

കെഎല്‍സിഎ രൂപത പ്രസിഡന്റ്‌ ഡി.രാജു, സമുദായത്തിന്റെ വക്താവ് ഷാജി ജോര്‍ജ്ജ്, കെഎല്‍സിഎ സംസ്ഥാന ജനറല്‍ സെക്രട്ടറി ഷെറി ജെ തോമസ്, ശശിതരൂര്‍ എംപി, മുന്‍ കേന്ദ്രമന്ത്രി കെവി തോമസ്, ഫാ.ഫ്രാന്‍സിസ് സേവ്യര്‍ എംഎല്‍എ മാരായ എം.വിന്‍സെന്‍റ് കെ.എസ്.ശബരീനാഥന്‍, ടി.ജെ.വിനോദ്, മുന്‍ സ്പീക്കര്‍ എന്‍.ശക്തന്‍, നഗരസഭാ ചെയര്‍പേഴ്സണ്‍ ഡബ്ല്യൂ.ആര്‍.ഹീബ, സിപിഎം ജില്ലാ സെക്രട്ടറി ആനാവൂര്‍ നാഗപ്പന്‍, ഡിസിസി പ്രസിഡന്‍റ് നെയ്യാറ്റിന്‍കര സനല്‍, കേരള കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ്‌ ജെ.സഹായദാസ്, സംസ്ഥാന സമിതി അംഗം എസ്.ഉഷകുമാരി, മുന്‍ എംഎല്‍എ ആര്‍ സെല്‍വരാജ്, കൊച്ചി മുന്‍ മേയര്‍ ടോണി ചെമ്മണി തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles »