Editor's Pick

ആനയെ ഓർത്തു കരയുന്ന മനുഷ്യാ നിന്റെ പേരോ 'കാപട്യം'?

എഡിറ്റോറിയല്‍ 04-06-2020 - Thursday

സോഷ്യൽ മീഡിയ നിറയെ ആനയെ ഓർത്തു കരയുന്നവരുടെ തിക്കും തിരക്കുമാണ്. കേരളത്തിൽ സ്ഫോടകവസ്തു പൊട്ടിത്തെറിച്ച് ചരിഞ്ഞ കാട്ടാന ഗർഭിണിയാണെന്ന് പോസ്റ്റ്മോർട്ടം റിപ്പോർട്ട് പുറത്തുവന്നപ്പോൾ മുതൽ സാംസ്കാരിക നായകന്മാരും പ്രകൃതി സ്നേഹികൾക്കും കരച്ചിൽ അടക്കാൻ കഴിയുന്നില്ല. സിനിമാ നടന്മാർ ഇന്നത്തെ അഭിനയം കരഞ്ഞു തീർക്കുകയാണ്. കായിക താരങ്ങൾ അവരുടെ കരച്ചിലിന് ലഭിക്കുന്ന സ്‌കോർ ബോർഡുകൾ എണ്ണി ഗാലറിയിൽ ഇരുന്ന് കളി കാണുകയാണ്. ഈ കരച്ചിൽ നാടകങ്ങളെ "കാപട്യം" എന്നു മാത്രമേ വിളിക്കാനാവൂ.

മൃഗങ്ങളോടുള്ള ക്രൂരത അപലപിക്കപ്പെടേണ്ടത് തന്നെയാണ്. ഇത്തരം കുറ്റകൃത്യങ്ങൾ ചെയ്യുന്നവരെ നിയമത്തിന്റെ മുൻപിൽ കൊണ്ടുവരേണ്ടതുമാണ്. എന്നാൽ ഓരോ ദിവസവും ലക്ഷക്കണക്കിന് മനുഷ്യജീവനുകൾ അവരുടെ അമ്മമാരുടെ ഉദരത്തിൽ വച്ച് മൃഗീയമായി കൊല ചെയ്യപെടുമ്പോൾ ഒരു ചെറുവിരൽ പോലും ആനക്കാത്തവർ, ആന ചരിഞ്ഞു എന്നു കേൾക്കുമ്പോൾ വാവിട്ടുകരയുന്നതിന്റെ പിന്നിലെ കാപട്യം നാം തിരിച്ചറിയുക തന്നെ ചെയ്യണം.

പ്രതിവര്‍ഷം 1.56 കോടി കുഞ്ഞുങ്ങള്‍ ഇന്ത്യയില്‍ മാത്രം ഗര്‍ഭഛിദ്രത്തിന് ഇരയാകുന്നുണ്ടന്നാണ് അന്താരാഷ്ട്ര പ്രോലൈഫ് സംഘടനയായ ഹ്യൂമന്‍ ലൈഫ് ഇന്‍റര്‍നാഷണൽ പുറത്തുവിട്ട കണക്ക് വ്യക്തമാക്കുന്നത്. ഈ വർഷത്തിന്റെ ആരംഭത്തിൽ, ഗര്‍ഭഛിദ്രത്തിനുള്ള കാലാവധി 20 ആഴ്ചയില്‍നിന്ന് 24 ആഴ്ചയാക്കി ഉയര്‍ത്തിക്കൊണ്ട് മെഡിക്കല്‍ ടെര്‍മിനേഷന്‍ പ്രഗ്നന്‍സി ബില്ലിന് അംഗീകാരം നൽകിയ കേന്ദ്രമന്ത്രിസഭയിലെ അംഗങ്ങളും ഇന്ന് ആനയെ ഓർത്തു കരയുകയാണ്. ഈ ബില്ല് ലോക്‌സഭ ശബ്ദ വോട്ടോടെ പാസാക്കിയപ്പോൾ ശബ്ദിക്കാതിരുന്ന സാംസ്കാരിക നായകന്മാരും, ഇന്ന് ഒരു ആനയെ ഓർത്തു കരയുന്ന തിരക്കിലാണ്. എത്രയോ വിചിത്രം നമ്മുടെ ലോകം.

ഗർഭഛിദ്രം നടത്തുന്നയാളുടെ വിവരങ്ങൾ രഹസ്യമായി സൂക്ഷിക്കാനും, വിവരങ്ങൾ പരസ്യപ്പെടുത്തിയാൽ ഒരു വർഷം വരെ തടവുശിക്ഷ നൽകാനും വ്യവസ്ഥ ചെയ്യുന്ന ബില്ല് പാസ്സാക്കിയപ്പോൾ ഉറക്കം നടിച്ച ഇക്കൂട്ടർ ഇന്ന് ആനയെ കൊന്നവരെ കണ്ടെത്തുന്നതിനുള്ള തെളിവെടുപ്പിനായി മുറവിളി കൂട്ടുന്നു. ആനയെ കൊല്ലുന്നവനു ശിക്ഷ, എന്നാൽ പിഞ്ചു മനുഷ്യജീവനുകളെ കൊല്ലുന്നവർക്കു സംരക്ഷണം. മനുഷ്യനെ ആരാണ് കൊന്നതെന്ന് വെളിപ്പെടുത്തുന്നവനാണ് നമ്മുടെ നാട്ടിൽ ശിക്ഷ. എത്രയോ വിചിത്രം നമ്മുടെ നിയമം.

ദൈവത്തിന്റെ സ്വന്തം ഛായയിലാണ് ഓരോ മനുഷ്യജീവനും സൃഷ്ടിക്കപ്പെടുന്നത്. ഒരു ശിശു എന്നത് കുടുംബത്തിനും, രാഷ്ട്രത്തിനും, ലോകത്തിനും ദൈവം നൽകുന്ന ഏറ്റവും വലിയ ദാനമാണ്. ഗർഭസ്ഥ ശിശുക്കളെ സംരക്ഷിക്കാൻ കഴിവില്ലാതെ ഒരു നാടിന് എങ്ങനെ ആ നാട്ടിലെ ജനങ്ങൾക്ക് സംരക്ഷണം നൽകാൻ കഴിയും? ഒരു ശിശു അവന്റെ അമ്മയുടെ ഉദരത്തിൽ സുരക്ഷിതനല്ലങ്കിൽ ലോകത്തിൽ എവിടെയാണ് അവന് സുരക്ഷിതനായിരിക്കാൻ കഴിയുന്നത്? അതിനാൽ ഓരോ ദിവസവും കൊല്ലപ്പെടുന്ന മനുഷ്യ ജീവനുകളെ ഓർത്തു ആദ്യം നമ്മുക്ക് കരയാം. എന്നിട്ടാവാം ആനയെ ഓർത്തുള്ള കരച്ചിൽ.

"ദൈവം മാത്രമാണ് ജീവന്റെയും മരണത്തിന്റെയും കര്‍ത്താവ്. "എന്റെ" ജീവന്‍ പോലും എന്റേതല്ല. ഓരോ ശിശുവിനും ഗര്‍ഭത്തില്‍ ഉരുവാകുന്ന നിമിഷം മുതല്‍ ജീവിക്കാന്‍ അവകാശമുണ്ട്. ഒരു ഗര്‍ഭസ്ഥ മനുഷ്യജീവി ആരംഭം മുതലേ ഒരു വ്യത്യസ്ത വ്യക്തിയാണ്. അവന്റെ അവകാശങ്ങള്‍ ആര്‍ക്കും- രാഷ്ട്രത്തിനോ, ഡോക്ടര്‍ക്കോ, അമ്മയ്ക്കു പോലുമോ ലംഘിക്കാനാവുകയില്ല. നിര്‍ദോഷമായ മനുഷ്യ ജീവനെ സംരക്ഷിക്കുകയെന്നത് രാഷ്ട്രത്തിന്റെ ഏറ്റവും ശ്രേഷ്ഠമായ ദൗത്യങ്ങളിലൊന്നാണ്. ഒരു രാഷ്ട്രം ഈ ഉത്തരവാദിത്വത്തില്‍ നിന്നു ഒഴിഞ്ഞു മാറിയാല്‍ അത് നിയമവാഴ്ചയുടെ അടിസ്ഥാനം തകര്‍ക്കുകയാണ്" (യൂകാറ്റ് 383).


Related Articles »