News - 2024

കുടുംബങ്ങളെക്കുറിച്ച് അജപാലകര്‍ കൂടുതല്‍ കരുതലുള്ളവരാകണം: വത്തിക്കാൻ തിരുസംഘം

പ്രവാചക ശബ്ദം 11-07-2020 - Saturday

വത്തിക്കാൻ സിറ്റി: കുടുംബങ്ങളുടെയും പ്രായമായവരുടെയും ഒറ്റപ്പെട്ടു കഴിയുന്നവരുടെയും അജപാലന പരിചരണം കൂടുതല്‍ ഉറപ്പുവരുത്തണമെന്ന് അല്‍മായര്‍, കുടുംബം, ജീവന്‍ എന്നിവയ്ക്കായുള്ള വത്തിക്കാന്‍ തിരുസംഘത്തിന്‍റെ ഉപകാര്യദര്‍ശി, ഗബ്രിയേല ഗംബീനോ. തെക്കേ അമേരിക്കന്‍ രാജ്യമായ കൊളംബിയായുടെ തലസ്ഥാന നഗരമായ ബോഗോട്ടായില്‍ സമ്മേളിച്ചിരിക്കുന്ന ദേശീയ മെത്രാന്‍ സംഘത്തിന്‍റെ നൂറ്റിപത്താമത് സംഗമത്തിന് അയച്ച ഹ്രസ്വവീഡിയോ സന്ദേശത്തിലാണ്, ഗബ്രിയേല ഗംബിനോ ഈ അഭ്യര്‍ത്ഥന നടത്തിയത്. യുവജനങ്ങളെ വൈവാഹിക ജീവിതത്തിന് ഒരുക്കുകയും അവരെ തുടര്‍ന്നും കുടുംബജീവിതത്തില്‍ അനുധാവനംചെയ്യുന്ന ദാമ്പത്യത്തിന്‍റെ നല്ല പ്രയോക്താക്കളാക്കി രൂപപ്പെടുത്തുവാന്‍ അജപാലകര്‍ കരുതലും ശ്രദ്ധയും കാണിക്കണമെന്ന് ഗബ്രിയേല സന്ദേശത്തില്‍ അഭ്യര്‍ത്ഥിച്ചു.

കുട്ടികളുടെ വിദ്യാഭ്യാസത്തില്‍ മാതാപിതാക്കളെ നയിക്കുകയും സഹായിക്കുകയും ചെയ്യേണ്ടതു അജപാലകരുടെ ധര്‍മ്മമാണ്. ഒപ്പം കുടുംബങ്ങളിലെ പ്രായമായവരുടെയും വ്രണിതാക്കളായവരുടെയും അനുദിന ആവശ്യങ്ങളില്‍ ഒരു സ്നേഹസമര്‍പ്പണം കുടുംബങ്ങളില്‍ യാഥാര്‍ത്ഥ്യമാക്കും വിധം ദമ്പതികളെ രൂപപ്പെടുത്തുവാന്‍ അവര്‍ ശ്രദ്ധിക്കേണ്ടതുണ്ട്. പ്രതിസന്ധികളുടെ ഈ കാലഘട്ടത്തില്‍ ലോകത്തിനു മുന്നില്‍ കുടുംബങ്ങളുടെ അജപാലന ശുശ്രൂഷ വര്‍ദ്ധിച്ചൊരു വെല്ലുവിളിയായി മാറുകയാണ്. കുടുംബം എന്നാല്‍ ക്ലേശങ്ങളുടെയും പ്രയാസങ്ങളുടെയും കേന്ദ്രമല്ല. മറിച്ച് സ്നേഹത്തിന്‍റെയും സന്തോഷത്തിന്‍റെയും, ദൈവവിളിയുടെയും ആനന്ദവഴികളുടെയും സ്രോതസ്സെന്ന് തെളിയിക്കുന്ന വിധത്തില്‍ ജീവിക്കാന്‍ യുവദമ്പതികളെ വാര്‍ത്തെടുക്കുവാനുള്ള വലിയ ഉത്തരവാദിത്ത്വവും വെല്ലുവിളിയും അജപാലകര്‍ക്കുണ്ടെന്ന് അനുസ്മരിപ്പിച്ചുകൊണ്ടാണ് വത്തിക്കാന്‍റെ പ്രഥമ വനിത ഉപകാര്യദര്‍ശിയും കുടുംബിനിയുമായ ഗബ്രിയേല ഗംബീനോ പ്രാര്‍ത്ഥനാശംസകളോടെ സന്ദേശം ഉപസംഹരിച്ചത്.


Related Articles »