News

വ്യാപക വിമര്‍ശനം: ഹാഗിയ സോഫിയ വിഷയത്തില്‍ തുര്‍ക്കിയ്ക്കെതിരെ ലോക രാജ്യങ്ങള്‍

പ്രവാചക ശബ്ദം 11-07-2020 - Saturday

തുര്‍ക്കിയിലെ പുരാതന ക്രിസ്ത്യന്‍ ദേവാലയമായിരിന്ന ഹാഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി മാറ്റിക്കൊണ്ടുള്ള തുര്‍ക്കി ഭരണകൂട നടപടിയ്ക്കെതിരെ ആഗോളതലത്തില്‍ പ്രതിഷേധം ശക്തമാകുന്നു. ഹാഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി മാറ്റിക്കൊണ്ടുള്ള തുര്‍ക്കിയിലെ പരമോന്നത കോടതി വിധി പുറത്തുവന്ന് ഒരു മണിക്കൂറിനുള്ളില്‍ തന്നെ പ്രസിഡന്റ് തയിബ് എര്‍ദോര്‍ഗന്‍ ഇസ്താംബൂളിന്റെ പ്രതീകമായ ഈ ചരിത്രസ്മാരകം മുസ്ലീങ്ങള്‍ക്ക് ആരാധനക്കായി തുറന്നുകൊടുക്കുമെന്ന്‍ പ്രഖ്യാപിച്ചിരിന്നു. ഇതിനു പിന്നാലെയാണ് അമേരിക്ക, റഷ്യ, സൈപ്രസ്, ഗ്രീസ് തുടങ്ങിയ ലോക രാജ്യങ്ങളും യൂറോപ്യന്‍ യൂണിയനും യുനെസ്കോയും പ്രതികരണവുമായി രംഗത്തെത്തിയിരിക്കുന്നത്.

തുര്‍ക്കി ഇക്കാര്യം ചര്‍ച്ച ചെയ്തില്ലെന്നും തീരുമാനം ഖേദകരമാണെന്നും യുനെസ്കോ പ്രതികരിച്ചു. സംഘടനയുടെ ലോക പൈതൃക കമ്മിറ്റി ഹാഗിയ സോഫിയയുടെ പദവി സംബന്ധിച്ച അവലോകനം നടത്തുമെന്നും യുനെസ്കോ പ്രസ്താവനയില്‍ വ്യക്തമാക്കി. ഈ ചരിത്രസ്മാരകം മതകാര്യ വകുപ്പിന്റെ കീഴിലാക്കിയ എര്‍ദോര്‍ഗന്റെ നടപടി ഖേദകരമായെന്ന് യൂറോപ്യന്‍ യൂണിയന്റെ വിദേശനയകാര്യ തലവന്‍ ജോസഫ് ബോരെല്‍ പറഞ്ഞു. തുര്‍ക്കിയുടെ നടപടിയെ ശക്തമായി അപലപിച്ച സൈപ്രസിലെ വിദേശകാര്യ മന്ത്രി നിക്കോസ് ക്രിസ്റ്റോഡൌലീഡസ് അന്താരാഷ്‌ട്ര ഇടപെടലുകളെ മാനിക്കുവാന്‍ തുര്‍ക്കി തയാറാകണമെന്നു ട്വീറ്റ് ചെയ്തു.

ഹാഗിയ സോഫിയയുടെ പദവി മാറ്റുവാനുള്ള തുര്‍ക്കി ഗവണ്‍മെന്റിന്റെ തീരുമാനത്തില്‍ നിരാശരാണെന്നു അമേരിക്കയുടെ സ്റ്റേറ്റ് ഡിപ്പാര്‍ട്ട്മെന്റിന്റെ വക്താവായ മോര്‍ഗന്‍ ഒര്‍ട്ടാഗസ് പുറത്തുവിട്ട പ്രസ്താവനയില്‍ പറയുന്നു. “പരിഷ്കൃത ലോകത്തോടുള്ള തുറന്ന പ്രകോപനം” എന്നാണ് ഗ്രീസ് തുര്‍ക്കിയുടെ നടപടിയെ വിശേഷിപ്പിച്ചത്. എര്‍ദോര്‍ഗന്‍ കാണിച്ച ദേശീയത രാഷ്ട്രത്തെ ആറാം നൂറ്റാണ്ടിലേക്ക് തിരികെ കൊണ്ടുപോയെന്നും, സ്വതന്ത്രമായൊരു നീതിവ്യവസ്ഥ തുര്‍ക്കിയിലില്ലെന്നത് പൂര്‍ണ്ണമായും ബോധ്യപ്പെട്ടുവെന്നും ഗ്രീസ് സാംസ്കാരിക വകുപ്പ് മന്ത്രി ലിനാ മെന്‍ഡോണി പ്രതികരിച്ചു.

തുര്‍ക്കിയുടെ നടപടിയെ 'തെറ്റ്' എന്ന ഒറ്റവാക്കിലാണ് റഷ്യന്‍ ഉപരിസഭയിലെ ഫോറിന്‍ അഫയേഴ്സ് കമ്മിറ്റിയുടെ ഡെപ്യൂട്ടി തലവനായ വ്ലാഡിമിര്‍ സാബാറോവ് വിശേഷിപ്പിച്ചത്. ഹാഗിയ സോഫിയയെ മുസ്ലീം പള്ളിയാക്കി മാറ്റിയതുകൊണ്ട് മുസ്ലീങ്ങള്‍ക്ക് യാതൊരു ഗുണവുമില്ലെന്നും, ഈ നടപടി രാഷ്ട്രത്തെ ഒരുമിപ്പിക്കുന്നതിന് പകരം വിഭാഗീയത ഉണ്ടാക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. ആയിരത്തിഅഞ്ഞൂറോളം വർഷം പഴക്കമുള്ള ദേവാലയം മുസ്ലിം പള്ളിയാക്കി മാറ്റരുതെന്ന് അന്താരാഷ്ട്രതലത്തിൽ വലിയ സമ്മർദ്ധം ഉണ്ടായിരുന്നെങ്കിലും തീവ്ര ഇസ്ലാം മത ചിന്താഗതി പുലർത്തുന്ന തുർക്കി പ്രസിഡന്റ് ഇതിനെ പൂര്‍ണ്ണമായി അവഗണിക്കുകയായിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »