Life In Christ - 2024

കുഴിയെടുക്കാന്‍ ആളില്ല: ക്രൈസ്തവോചിതമായ മൃതസംസ്കാരത്തിന് ഗോവയിലെ വൈദികര്‍ നേരിട്ടിറങ്ങി

പ്രവാചക ശബ്ദം 25-07-2020 - Saturday

പനജി: ഗോവയില്‍ മരണമടഞ്ഞവര്‍ക്ക് ആദരപൂർവ്വകമായ മൃതസംസ്‌ക്കാരം ഉറപ്പാക്കാൻ നേരിട്ടിറങ്ങിയ വൈദികനെ കുറിച്ചുള്ള വാര്‍ത്ത മാധ്യമങ്ങളില്‍ നിറയുന്നു. ഗോവൻ തലസ്ഥാനമായ പനജിയിലെ സെന്റ് ക്രിസ്റ്റഫർ ഇടവക വികാരിയായ ഫാ. മരിയനോ സിൽവീരയാണ് കൊറോണാ വ്യാപനം മൂലം മൃതസംസ്കാരത്തിന് കുഴി എടുക്കാൻ ആരും തയാറാകാതെ വന്നപ്പോള്‍ അത് ഒരുക്കാൻ സന്നദ്ധനായി മുന്നോട്ടുവന്നത്. സഹവികാരി ഫാ. ജോളിസൺ ഫെർണാണ്ടസ്, സെമിനാരി വിദ്യാർത്ഥി അലിസ്റ്റൺ ഫലേറിയോ എന്നിവർ ഫാ. മരിയനോയെ സഹായിക്കുന്നുണ്ട്. ഇരുപതു വര്‍ഷങ്ങളായി ഇടവകയിൽ സ്ഥിരമായി കുഴിമാടം ഒരുക്കുന്ന വ്യക്തി ആരോഗ്യപ്രശ്‌നങ്ങളാൽ അവധി എടുത്തതിനെ തുടര്‍ന്നു കുഴിയെടുക്കാന്‍ ആളില്ലാതെ വരികയായിരിന്നു.

ഈ സാഹചര്യത്തിലാണ് ക്രൈസ്തവോചിതമായ മൃതസംസ്കാരം നടത്തുവാന്‍ കുഴിയെടുക്കുവാന്‍ വൈദികര്‍ രംഗത്തു വന്നത്. കഴിഞ്ഞ ദിവസം മരിച്ച ഒരു കുട്ടിയുടെ മൃതസംസ്കാരത്തിന് വൈദികര്‍ കുഴിയെടുത്തതോടെയാണ് ഇവരെ കുറിച്ചുള്ള വാര്‍ത്ത ‘ടൈംസ് ഓഫ് ഇന്ത്യ’യില്‍ വരുന്നത്. എന്നാല്‍ ഇതിന് മുന്പ് നടന്ന മൃതസംസ്കാരത്തിനും വൈദികര്‍ കുഴി ഒരുക്കിയിരിന്നുവെന്ന് വാര്‍ത്ത സൂചിപ്പിക്കുന്നു. മൃതസംസ്‌ക്കാരം സുഗമമായി നടക്കുന്നുവെന്ന് ഉറപ്പാക്കേണ്ടത് തങ്ങളുടെ കടമയാണെന്നും ആ കുഞ്ഞിനോടുള്ള സ്‌നേഹത്തിൽനിന്നാണ് തങ്ങള്‍ ഇത് ചെയ്തതെന്നും ഫാ. മരിയനോ ‘ടൈംസ് ഓഫ് ഇന്ത്യ’യോട് പറഞ്ഞു. വൈദികരുടെ മാതൃകാപരമായ ഇടപെടലിന്റെ വാര്‍ത്ത ഉള്‍പ്പെടുന്ന പത്രത്തിന്റെ കട്ടിംഗ് ഉള്‍പ്പെടുത്തി നിരവധി പേര്‍ അഭിനന്ദന സന്ദേശങ്ങള്‍ സോഷ്യല്‍ മീഡിയ വഴി പങ്കുവെയ്ക്കുന്നുണ്ട്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »