News - 2024

മധ്യപൂര്‍വ്വേഷ്യന്‍ രാജ്യങ്ങളിലെ ക്രൈസ്തവരോടുള്ള പെരുമാറ്റം അപമാനത്തിനപ്പുറം: ഡൊണാള്‍ഡ് ട്രംപ്

പ്രവാചക ശബ്ദം 15-08-2020 - Saturday

വാഷിംഗ്ടണ്‍ ഡി‌.സി: മധ്യപൂര്‍വ്വേഷ്യയിലെ ചില രാജ്യങ്ങള്‍ ക്രൈസ്തവരോടു പെരുമാറുന്നത് അപമാനത്തിനും അപ്പുറമാണെന്ന് അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപ്. മധ്യപൂര്‍വ്വ ദേശത്ത് ക്രൈസ്തവര്‍ അടിച്ചമര്‍ത്തപ്പെടുന്നതിലുള്ള ആശങ്കകള്‍ ഇസ്രായേലും യുണൈറ്റഡ് അറബ് എമിറേറ്റ്സുമായുള്ള നയതന്ത്രബന്ധത്തിനു വേണ്ടി നടന്നുകൊണ്ടിരിക്കുന്ന മധ്യസ്ഥ ശ്രമങ്ങളിലെ ചര്‍ച്ചകളുടെ ഭാഗമാണെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. പതിവ് വാര്‍ത്ത സമ്മേളനത്തിനിടയില്‍ ഉയര്‍ന്ന, 'ഇസ്രായേലും യുഎഇയും തമ്മിലുള്ള ചരിത്രപരമായ സമാധാന കരാര്‍ മധ്യപൂര്‍വ്വേഷ്യയിലെ പീഡിപ്പിക്കപ്പെട്ടുകൊണ്ടിരിക്കുന്ന ക്രൈസ്തവര്‍ക്ക് എന്ത് ഗുണമാണുള്ളത്' എന്ന ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു ട്രംപ്.

ചോദ്യം ശരിയാണെന്നും മധ്യപൂര്‍വ്വേഷ്യയില്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടെന്നും അവിടത്തെ ക്രൈസ്തവരുടെ പ്രശ്നങ്ങള്‍ ഇപ്പോള്‍ നടന്നുകൊണ്ടിരിക്കുന്ന മാധ്യസ്ഥ ചര്‍ച്ചകളുടെ ഭാഗമാണെന്നും ട്രംപ് പറഞ്ഞു. കഴിഞ്ഞ കുറേക്കാലമായി മധ്യപൂര്‍വ്വേഷ്യയില്‍ ക്രിസ്ത്യാനികള്‍ക്ക് നേര്‍ക്ക് നടന്നിട്ടുള്ളത് കുറ്റം തന്നെയാണെന്ന് ട്രംപ് പ്രത്യേകം സൂചിപ്പിച്ചു. ഭാഗ്യവശാല്‍ യുഎഇ പോലെയുള്ള ചില രാജ്യങ്ങള്‍ ഇക്കാര്യത്തില്‍ നമ്മോടൊപ്പം നിലകൊള്ളുവാന്‍ ശക്തമായി മുന്നോട്ട് വന്നിട്ടുണ്ടെന്നും, അവര്‍ ക്രൈസ്തവരോട് ബഹുമാനപൂര്‍വ്വം പെരുമാറുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ഇസ്രായേലുമായി നയതന്ത്രബന്ധം സ്ഥാപിക്കുന്ന ആദ്യ ഗള്‍ഫ് അറബ് രാജ്യമാണ് യു.എ.ഇ. ഇസ്രായേല്‍ - യുഎഇ സമാധാന കരാര്‍ പശ്ചിമേഷ്യയുടെ ചരിത്രത്തില്‍ നിര്‍ണ്ണായകമാവുമെന്നാണ് പൊതുവേ വിലയിരുത്തപ്പെടുന്നത്. ചരിത്രപരമായ കരാറിനായി ഇടപെടല്‍ നടത്തിയത് ഡൊണാള്‍ഡ് ട്രംപിന്റെ മധ്യസ്ഥതയില്‍ നടത്തിയ ചര്‍ച്ചയായിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »