Life In Christ - 2024

'പരിശുദ്ധാത്മാവ് നല്‍കിയ ഉള്‍പ്രേരണ': ലെബനോന്‍ സ്ഫോടനത്തില്‍ വചനപ്രഘോഷകന്‍ രക്ഷപ്പെടുത്തിയത് 34 പേരെ

പ്രവാചക ശബ്ദം 18-08-2020 - Tuesday

ബെയ്റൂട്ട്: പരിശുദ്ധാത്മാവ് നല്‍കിയ ഉള്‍പ്രേരണയാല്‍ നിരവധി പേരുടെ ജീവന്‍ രക്ഷിക്കാനായതിന്റെ ചാരിതാര്‍ത്ഥ്യത്തിലാണ് ലെബനോനിലെ ബെയ്റൂട്ടിലെ ‘ലൈഫ് സെന്റര്‍’ ചര്‍ച്ചിലെ സുവിശേഷ പ്രഘോഷകനായ ദീബ്. സ്ഫോടനം നടന്ന ദിവസം ചര്‍ച്ചിലുണ്ടായിരുന്ന 34 പേരുടെ ജീവനാണ് പാസ്റ്റര്‍ ദീബിനുണ്ടായ പരിശുദ്ധാത്മാവ് നല്‍കിയ ഉള്‍പ്രേരണയാല്‍ രക്ഷപ്പെട്ടത്. സ്ഫോടനത്തിന്റെ അന്ന് വിവരിക്കുവാനാകാത്ത ഉത്കണ്ഠയും ഭയവും, ദുഃഖവും തന്നെ ഗ്രസിച്ചുവെന്നും തന്റെ സ്റ്റാഫിനൊപ്പം പ്രാര്‍ത്ഥിച്ചുവെങ്കിലും 'എന്തോ സംഭവിക്കുവാന്‍ പോകുന്നു'വെന്ന തോന്നല്‍ അനുഭവപ്പെട്ടതിനാല്‍ ദേവാലയത്തിയവരോടും ശുശ്രൂഷകരോടും വീട്ടിലേക്ക് നിര്‍ബന്ധപൂര്‍വ്വം തിരിച്ചയക്കുകയായിരുന്നുവെന്നും ദീബ് പറയുന്നു.

സ്ഫോടനം നടന്ന സ്ഥലത്തു നിന്നും കഷ്ടിച്ച് ഒരു മൈല്‍ ദൂരത്താണ് ‘ലൈഫ് സെന്റര്‍ ചര്‍ച്ച്’ സ്ഥിതി ചെയ്തിരിന്നത്. സ്ഫോടനത്തിന്റെ ശക്തിയില്‍ ദേവാലയത്തിലെ ജനലുകളും വാതിലുകളും തെറിച്ച് പോയി. ആ സമയത്ത് അവിടെ ആരെങ്കിലും ഉണ്ടായിരുന്നെങ്കില്‍ അവരുടെ ജീവന്‍ നഷ്ടപ്പെട്ടേനെ. ‘എന്തിനാ തിരിച്ചു പോകുന്നത്? ഞങ്ങള്‍ വളരെ ദൂരെ നിന്നുമാണ് വരുന്നത്’ തുടങ്ങീ നിരവധി ന്യായങ്ങള്‍ ദേവാലയത്തിലുണ്ടായിരുന്നവര്‍ പറഞ്ഞെങ്കിലും പരിശുദ്ധാത്മാവിന്റെ പ്രചോദനത്താല്‍ താന്‍ ക്ലാസ്സുകള്‍ റദ്ദാക്കുകയും, കംപ്യൂട്ടറുകള്‍ ഓഫ് ചെയ്ത് എല്ലാവരേയും വീട്ടിലേക്ക് മടക്കി അയക്കുകയായിരുന്നെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

"എന്റെ മനോനില നഷ്ടപ്പെട്ടിരിക്കുകയാണെന്ന് ഒരു പക്ഷേ അവര്‍ക്ക് തോന്നിയേക്കാമായിരിന്നു. പക്ഷേ പോകൂ! പോകൂ! എന്ന് പരിശുദ്ധാത്മാവ് എന്റെ ഉള്ളില്‍ മന്ത്രിച്ചുകൊണ്ടിരുന്നു". അഭയാര്‍ത്ഥികള്‍ക്ക് വേണ്ടി പാചകം ചെയ്തുകൊണ്ടിരുന്ന ഭക്ഷണം വരെ ഫ്രിഡ്ജില്‍ വെക്കാന്‍ നിര്‍ദ്ദേശിച്ച ശേഷമാണ് സ്റ്റാഫ് ഉള്‍പ്പെടെയുള്ളവരെ മടക്കിവിട്ടതെന്നും അദ്ദേഹം പറയുന്നു. സ്ഫോടനത്തിനു ശേഷം മുന്‍പെങ്ങുമില്ലാത്ത വിധമുള്ള ഒരു ഐക്യം വിശ്വാസികളില്‍ പ്രകടമായിട്ടുണ്ടെന്നും, മറ്റുള്ളവരുടെ സഹായത്തിനായി വിശ്വാസികള്‍ മുന്‍പോട്ട് വരുന്നുണ്ടെന്നും ദീബ് വെളിപ്പെടുത്തി.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »