News - 2024

ഞെട്ടിപ്പിക്കുന്ന റിപ്പോര്‍ട്ട് പുറത്ത്: രണ്ടു പതിറ്റാണ്ടിനിടെ നൈജീരിയയിൽ കൊല്ലപ്പെട്ടത് 96,000 ക്രൈസ്തവർ

സ്വന്തം ലേഖകന്‍ 23-08-2020 - Sunday

അബൂജ: കഴിഞ്ഞ രണ്ടു പതിറ്റാണ്ടിനിടയിൽ ആഫ്രിക്കൻ രാജ്യമായ നൈജീരിയയിൽ ഒരുലക്ഷത്തോളം ക്രൈസ്തവർ കൊല്ലപ്പെട്ടതായുള്ള ഞെട്ടിപ്പിക്കുന്ന റിപ്പോർട്ട് പുറത്ത്. ഇന്റർനാഷ്ണൽ ഓർഗനൈസേഷൻ ഫോർ പീസ് ബിൽഡിങ് ആൻഡ് സോഷ്യൽ ജസ്റ്റിസ്, ഇന്റർനാഷ്ണൽ കമ്മിറ്റി ഓൺ നൈജീരിയ, ഓൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പ് ഫോർ ഇന്റർനാഷ്ണൽ ഫ്രീഡം ഓഫ് റിലീജിയൻ ഓർ ബിലീഫ് എന്നീ സംഘടനകൾ ചേർന്ന് സംയുക്തമായി പുറത്തിറക്കിയ റിപ്പോർട്ടിലാണ് ഞെട്ടിക്കുന്ന വിവരങ്ങൾ ഉള്ളത്. ബൊക്കോഹറാം തീവ്രവാദികളും, മുസ്ലിം ഫുലാനി ഗോത്ര വർഗ്ഗക്കാരും അല്‍ക്വയ്ദയും മറ്റ് തീവ്ര സംഘടനകളും നടത്തിയ 21,000 വ്യത്യസ്ത ആക്രമണങ്ങളിൽ നിന്നാണ് 96,000 ക്രൈസ്തവര്‍ കൊല്ലപ്പെട്ടത്.

പതിനായിരക്കണക്കിന് ആളുകൾ ഇതുവരെ കൊല്ലപ്പെട്ടുവെന്നും, നിരവധി പേർക്ക് പീഡനങ്ങൾ ഏൽക്കേണ്ടി വരുന്നുവെന്നും, ഈ സാഹചര്യത്തെ അംഗീകരിക്കാൻ സാധിക്കില്ലെന്നും, ഇന്റർനാഷ്ണൽ ഓർഗനൈസേഷൻ ഫോർ പീസ് ബിൽഡിങ് ആൻഡ് സോഷ്യൽ ജസ്റ്റിസിന്റെ ചീഫ് എക്സിക്യൂട്ടീവ് അയോ അഡിഡോയിൻ പറഞ്ഞു. അതിക്രമങ്ങളുടെ നേർക്ക് കണ്ണടയ്ക്കുന്ന നൈജീരിയൻ രാഷ്ട്രീയക്കാരുടെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. വ്യക്തമായ പദ്ധതി തയ്യാറാക്കിയാണ് തീവ്രവാദികൾ ആക്രമണങ്ങൾ നടത്തുന്നതെന്ന് ഓൾ പാർട്ടി പാർലമെന്ററി ഗ്രൂപ്പ് ഫോർ ഇന്‍റര്‍നാഷണൽ ഫ്രീഡം ഓഫ് റിലീജിയൻ ഓർ ബിലീഫിന്റെ സഹ അധ്യക്ഷൻ ലോഡ് ആൾട്ടൺ ആരോപിച്ചു.

ക്രൈസ്തവ വിശ്വാസത്തെ തുടച്ചു നീക്കാനുള്ള ശ്രമം ആണോ നടക്കുന്നത് എന്ന സംശയവും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്. മാർക്കറ്റ് റിസർച്ച് കൺസൾട്ടൻസിയായ സാവന്ത കോംറസ് പുറത്തുവിട്ട ജനഹിത പരിശോധനയുടെ വിശദാംശങ്ങളും റിപ്പോർട്ടിൽ ഉൾക്കൊള്ളിച്ചിട്ടുണ്ട്. മനുഷ്യാവകാശ ധ്വംസനങ്ങൾ നടത്തിയ വ്യക്തികളുടെ മേൽ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുന്നതിനെ ബ്രിട്ടനിലെ അഞ്ചിൽ മൂന്ന് പൗരന്മാരും പിന്തുണയ്ക്കുന്നു. ക്രൈസ്തവ വിരുദ്ധ പീഡനങ്ങൾക്കെതിരെ ശബ്ദമുയർത്തണമെന്ന് 39% ആളുകളും ആഗ്രഹിക്കുന്നു. ക്രൈസ്തവ സന്നദ്ധ സംഘടനയായ ഓപ്പൺ ഡോർസിന്റെ റിപ്പോർട്ട് പ്രകാരം ക്രൈസ്തവ പീഡനം ഏറ്റവും ശക്തമായ രാജ്യങ്ങളുടെ പട്ടികയിൽ പന്ത്രണ്ടാം സ്ഥാനത്താണ് നൈജീരിയ. രാജ്യത്തെ സാഹചര്യം അതീവ ദയനീയമാണെങ്കിലും അന്താരാഷ്ട്ര സംഘടനകളും മാധ്യമങ്ങളും വിഷയത്തില്‍ നിശബ്ദത തുടരുകയാണ്.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍ 

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക  

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »