News - 2024

കണ്ണീരൊഴിയാതെ നൈജീരിയ: ആറുവയസുള്ള ബാലന്‍ അടക്കം മൂന്നു ക്രൈസ്തവര്‍ കൊല്ലപ്പെട്ടു

പ്രവാചക ശബ്ദം 05-10-2020 - Monday

മിയാംഗോ: നൈജീരിയായിലെ മിയാംഗോ ജില്ലയിലെ ക്പാചുടു ഗ്രാമത്തിൽ മുസ്ലിം ഫുലാനി ഗോത്രവർഗ്ഗക്കാർ നടത്തിയ തീവ്രവാദി ആക്രമണത്തിൽ ക്രൈസ്തവ വിശ്വാസികളായ രണ്ട് സ്ത്രീകളും ആറുവയസുകാരൻ ബാലനും കൊല്ലപ്പെട്ടു. സെപ്റ്റംബർ 28 തിങ്കളാഴ്ച വൈകുന്നേരത്തോടെയാണ് തീവ്രവാദികള്‍ ആക്രമണം നടത്തിയത്. ദിവസങ്ങള്‍ക്ക് ശേഷം മോര്‍ണിംഗ് സ്റ്റാര്‍ ന്യൂസാണ് വാര്‍ത്ത പുറംലോകത്തെ അറിയിച്ചത്. കൊല്ലപ്പെട്ട അസാബി ജോണിന് ഇരുപത്തിയഞ്ചും മേരി ആൻഡ്രൂവിനും പതിനെട്ടു വയസുമായിരിന്നു പ്രായം. കഴിഞ്ഞ ആഴ്ച പ്ലേറ്റോ സംസ്ഥാനത്ത് ഫുലാനികൾ നടത്തിയ ആക്രമണത്തില്‍ ക്രൈസ്തവ നേതാവായ ബുലുസ് ചുവാങ് ജെങ്ഗ എന്ന 64 വയസ്സുകാരനെ കൊലപ്പെടുത്തിയിരിന്നു. ഭാര്യയുടെയും, മകന്റെയും കൺമുമ്പിലാണ് അദ്ദേഹം ആക്രമിക്കപ്പെട്ടത്.

സെപ്റ്റംബർ 24നു വിവാങ് ജില്ലയിൽ ഫുലാനികൾ നടത്തിയ ആക്രമണത്തിൽ അഞ്ച് കത്തോലിക്ക വിശ്വാസികൾക്ക് ജീവൻ നഷ്ടമായി. ഒരാൾ പരിക്കുകളോടെ രക്ഷപ്പെട്ടു. ഇതിന്റെ തൊട്ടുതലേന്നു ഫുലാനികൾ വയലിൽ ജോലിചെയ്തിരുന്ന ഒമ്പത് പേരെ പരിക്കേൽപ്പിച്ചിരിന്നു. സെപ്റ്റംബർ മാസം ഇതിന് സമാനമായി ക്രൈസ്തവർക്ക് നേരെ നിരവധി ആക്രമണങ്ങൾ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ അരങ്ങേറി. തങ്ങളുടെ കൃഷിസ്ഥലങ്ങൾ പിടിച്ചടക്കി ഇസ്ലാമിക ആധിപത്യം സ്ഥാപിക്കാനാണ് ഫുലാനികൾ ശ്രമം നടത്തുന്നതെന്നു ക്രൈസ്തവ നേതാക്കൾ പറയുന്നു.

ഇപ്പോഴത്തെ നൈജീരിയ പ്രസിഡന്റ് മുഹമ്മദ് ബുഹാരി ഫുലാനി വിഭാഗക്കാരനാണ്. എന്നാൽ ഫുലാനികളുടെ അതിക്രമങ്ങൾ തടയാൻ വേണ്ടി പ്രസിഡന്‍റ് നടപടിയെടുത്തിട്ടില്ലായെന്ന ആരോപണം ശക്തമാണ്. നൈജീരിയയിൽ ക്രൈസ്തവർക്കെതിരെ നടക്കുന്ന അതിക്രമങ്ങൾ വംശഹത്യയുടെ വക്കിലെത്തിയിരിക്കുകയാണെന്നും നടപടി സ്വീകരിക്കണമെന്നും ഐക്യരാഷ്ട്രസഭയുടെ രക്ഷാസമിതിയിലെ അംഗരാജ്യങ്ങളോട് ജനുവരി 30നു ക്രിസ്ത്യൻ സോളിഡാരിറ്റി ഇന്റർനാഷ്ണൽ എന്ന സന്നദ്ധ സംഘടന ആവശ്യപ്പെട്ടിരുന്നു. നൈജീരിയായില്‍ നടക്കുന്ന ക്രൈസ്തവ നരഹത്യയില്‍ ബ്രിട്ടീഷ് മെത്രാന്‍മാരും ആശങ്ക പ്രകടിപ്പിച്ചിരിന്നു.

ക്രൈസ്തവ ലോകത്തെ ഓരോ ചലനങ്ങളും ഉടനടി അറിയുവാന്‍ ആഗ്രഹിക്കുന്നുവോ? പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »