India - 2024

മഹാമാരിയെ അതിജീവിക്കുവാൻ പ്രാർത്ഥന നിരന്തരം തുടരാം: കെ‌സി‌ബി‌സി

പ്രവാചക ശബ്ദം 10-05-2021 - Monday

കൊച്ചി: മഹാമാരിയില്‍ നിന്നുള്ള മോചനത്തിനായി നിരന്തരമായ പ്രാര്‍ത്ഥന തുടരാമെന്ന് ഓര്‍മ്മിപ്പിച്ച് കേരള കത്തോലിക്ക മെത്രാന്‍ സമിതിയുടെ സര്‍ക്കുലര്‍. തന്റെ ഈലോകജീവിതകാലം മുഴുവൻ പിതാവായ ദൈവത്തോട് പ്രാർത്ഥനാപൂർവ്വം ബന്ധപ്പെട്ടു പരിശുദ്ധാത്മാവിന്റെ ശക്തി സംഭരിച്ചാണ് ഈശോ തന്റെ വിമോചനദൗത്യം പൂർത്തീകരിച്ചതെന്നും ഈശോയുടെ ഈ മാതൃകയനുസരിച്ച് എല്ലാ ക്രൈസ്തവരും നിരന്തരമായ പ്രാർത്ഥനയിലൂടെ കോവിഡ് 19-ൽ നിന്നുള്ള മോചനത്തിനായി പരിശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നുവെന്നും സര്‍ക്കുലറില്‍ സൂചിപ്പിക്കുന്നു. കെസിബിസി കോവിഡ് പ്രതിരോധ പ്രവർത്തന ഏകോപന സമിതിയുടെ നേതൃത്വത്തിൽ മെഡിസിൻ കൺസൾട്ടേഷൻ സംവിധാനവും, ടെലി സൈക്കോ - സോഷ്യൽ സേവനമേര്‍പ്പെടുത്തിയിട്ടുണ്ടെന്നും കോവിഡ് ചികിത്സയ്ക്ക് മിനിമം ഫീസ് മാത്രമേ കത്തോലിക്കാ ആശുപ്രതികൾ ഈടാക്കുകയുള്ളു എന്ന് ഉറപ്പ് വരുത്തണമെന്നും സര്‍ക്കുലറില്‍ പറയുന്നു.

നിങ്ങളുടെ ഹൃദയം അസ്വസ്ഥമാകേണ്ട, ദൈവത്തിൽ വിശ്വസിക്കുവിൻ; എന്നിലും വിശ്വസിക്കുവിൻ (യോഹ. 14:1). തന്റെ പീഡാസഹനത്തെയും മരണത്തെയും കുറിച്ചു ശിഷ്യന്മാരെ ഈശോ അറിയിച്ചപ്പോൾ അവർ സ്വാഭാവികമായും അസ്വസ്ഥരായി. അപ്പോഴാണു മേൽപറഞ്ഞ തിരുവചനം കർത്താവ് അവരോടു പറഞ്ഞത്. ഒരിക്കൽ ഗലീലി തടാകത്തിലൂടെ ഈശോയും ശിഷ്യന്മാരും യാത്ര ചെയ്തപ്പോൾ കൊടുങ്കാറ്റ് ഉണ്ടായി. വഞ്ചിയിൽ വെള്ളം കയറി, അപകടത്തിലായി എന്നു ഭയപ്പെട്ട ശിഷ്യന്മാർ അടുത്തു കെ വഞ്ചിയിൽ ഉറങ്ങുകയായിരുന്ന ഈശോയെ ഉണർത്തി. ഈശോ എഴുന്നേറ്റ് കാറ്റിനെയും തിരികെ ശാസിച്ചു. അവ നിലച്ചു; ശാന്തതയുണ്ടായി. അപ്പോൾ അവിടന്നു ചോദിച്ചു: നിങ്ങളുടെ വിശ്വാസം എവിടെ (ലൂക്കാ 8:22 -25), മറ്റൊരിക്കൽ കടലിലൂടെ നടന്നുചെന്ന ഈശോയുടെ അടുത്തേക്ക് അവിടന്നു പറഞ്ഞതനുസരിച്ചു നടന്നുവരാൻ ശ്രമിച്ച പത്രോസ് കാറ്റ് ആഞ്ഞടിക്കുന്നതു കണ്ടു ഭയപ്പെട്ട് അവിടത്തോടു നിലവിളിച്ച് പറഞ്ഞു: കർത്താവേ രക്ഷിക്കണേ. ഈശോ കൈനീട്ടി പത്രോസിനെ പിടിച്ചുകൊണ്ട് പറഞ്ഞു. അവിശ്വാസീ, നീ സംശയിച്ചതെന്ത്? സര്‍ക്കുലറിന്റെ ആരംഭത്തില്‍ പറയുന്നു.

അപകടസന്ദർഭങ്ങളിൽ ശിഷ്യന്മാരെ രക്ഷിക്കാനെത്തുന്ന ഈശോയെയാണു നാം സുവിശേഷങ്ങളിൽ കാണുന്നത്. മനുഷ്യവംശത്തിനു മുഴുവൻ രക്ഷ നൽകിയ ദൈവപുത്രനാണല്ലോ അവിടന്ന്. വിശ്വാസക്കുറവാണ് അപകടസന്ധികളെ നേരിടാൻ ശിഷ്യന്മാരെ അശക്തരാക്കുന്നതെന്ന് അത്തരം സന്ദർഭങ്ങളിൽ ഈശോ പറയുന്നുണ്ട്. ശിഷ്യന്മാർ നേരിട്ടതിനെക്കാൾ അപകടകരമായ ഒരു സാഹചര്യമാണല്ലോ കോവിഡ് 19-ന്റെ പിടിയിലായിരിക്കുന്ന ലോകജനതയുടെ അവസ്ഥ. അതിനാൽ വിശ്വാസത്തോടെ ദൈവത്തിലാശ്രയിച്ചു നാം പ്രവർത്തനനിരതരാകേണ്ട അവസരമാണ് ഈ കോവിഡ് 19 പകർച്ചവ്യാധിയുടെ കാലം. പ്രാർത്ഥനയോടെ ഈ മഹാമാരിയെ പ്രതിരോധിക്കുവാനുള്ള ദൈവകൃപ നാം സ്വീകരിക്കണം. പ്രാർത്ഥിക്കുവാൻ നമ്മെ പഠിപ്പിച്ചവനാണ് ഈശോ. തന്റെ ഈലോകജീവിതകാലം മുഴുവൻ പിതാവായ ദൈവത്തോട് പ്രാർത്ഥനാപൂർവ്വം ബന്ധപ്പെട്ടു പരിശുദ്ധാത്മാവിന്റെ ശക്തി സംഭരിച്ചാണല്ലോ ഈശോ തന്റെ വിമോചനദൗത്യം പൂർത്തീകരിച്ചത്. ഈശോയുടെ ഈ മാതൃകയനുസരിച്ച് എല്ലാ ക്രൈസ്തവരും നിരന്തരമായ പ്രാർത്ഥനയിലൂടെ കോവിഡ് 19-ൽ നിന്നുള്ള മോചനത്തിനായി പരിശ്രമിക്കണമെന്ന് അഭ്യർത്ഥിക്കുന്നു. പ്രാർത്ഥനയോടൊപ്പം നാം ചെയ്യേണ്ട കാര്യങ്ങളുമുണ്ട്. ദൈവത്തോടൊപ്പം മനുഷ്യരുടെയിടയിൽ പ്രവർത്തിക്കുന്നവരായ നാം മറ്റുള്ളവർക്കായി നമ്മുടെ കഴിവുകളെയും ദൈവം നമുക്കു നൽകിയിട്ടുള്ള സവിശേഷദാനങ്ങളെയും വിനിയോഗിക്കേണ്ടതുണ്ടെന്ന് സര്‍ക്കുലറില്‍ ഓര്‍മ്മിപ്പിക്കുന്നു.

കോവിഡ്-19 പ്രതിരോധനത്തിനും കോവിഡ് രോഗികളുടെ ചികിത്സയ്ക്കുമായി കെസിബിസിയുടെ ഹെൽത്ത് കമ്മീഷനും കാത്തലിക് ഹെൽത്ത് അസോസിയേഷൻ ഓഫ് ഇന്ത്യയുടെ കേരളഘടകവും കേരള സോഷ്യൽ സർവീസ് ഫോറവും സിസ്റ്റർ ഡോക്ടേഴ്സ് ഫോറവും ബന്ധപ്പെട്ട മറ്റ് കത്തോലിക്കാ പ്രസ്ഥാനങ്ങളും സഹകരിച്ച് ആസൂത്രിതമായ പദ്ധതികൾ നടപ്പിലാക്കിക്കൊണ്ടിരിക്കുകയാണ്. സർക്കാരിന്റെ മാർഗനിർദ്ദേശങ്ങൾക്കനുസരിച്ചും സർക്കാരിൽ നിന്നുള്ള സഹകരണങ്ങൾ സ്വീകരിച്ചുമാണ് ഈ പ്രവർത്തനങ്ങൾ നടത്തുന്നത്. നമ്മുടെ ആശുപത്രികളെല്ലാം സജീവമായി രംഗത്തുണ്ട്.

നമ്മുടെ ആശുപത്രികളുടെ നെറ്റ്വർക്കുകൾ മേഖലാ അടിസ്ഥാനത്തിൽ നേരത്തെ തന്നെ രൂപീകരിച്ചു പ്രവർത്തിച്ച് വരുന്നതാണ്. എന്നാൽ കൂടുതൽ സൗകര്യങ്ങളോടെ അവ ഇപ്പോൾ സജ്ജീകരിച്ചിട്ടുമുണ്ട്. മാത്രമല്ല ഇപ്രകാരമുള്ള മേഖലാ നെറ്റ്വർക്കിൽ എല്ലാ ക്രൈസ്തവസഭകളുടെയും ഇതരമതസ്ഥാപനങ്ങളുടെയും സഹകരണത്തോടുകൂടി പ്രവർത്തനങ്ങൾ കൂടുതൽ ശക്തമാക്കുവാനുള്ള പരിശ്രമങ്ങളും ആരംഭിച്ചിട്ടുണ്ട്. സഭയുടെ ഈവക പ്രവർത്തനങ്ങളെക്കുറിച്ചുള്ള വിവരങ്ങൾ യഥാസമയം മാധ്യമങ്ങളിലൂടെ അറിയിക്കുന്നതാണ്. പി. ഒ. സി. കേന്ദ്രീകൃതമായി ഈ പ്രവർത്തനങ്ങളെ ഏകോപിപ്പിക്കുവാൻ കെസി ബിസി കോവിഡ് പ്രതിരോധ പ്രവർത്തന ഏകോപനസമിതി പ്രവർത്തനം ആരംഭിച്ചിട്ടുണ്ട്. ഈ സമിതി യുമായി ജനങ്ങൾക്കു ബന്ധപ്പെടാവുന്ന ഫോൺ നമ്പറുകൾ ഇവയാണ്: 9072822364, 9072822365, 9072822366, 9072822367, 9072822368, 907282237.

ഈ കത്തിന്റെ ആരംഭത്തിൽ പറഞ്ഞതുപോലെ എല്ലാറ്റിനുമുപരി ദൈവത്തിലായിച്ചു നമുക്ക് ഈ മഹാമാരിയെ അതിജീവിക്കുവാൻ അവിടത്തെ പ്രത്യേകമായ അനുഗ്രഹത്തിനുവേണ്ടി പ്രാർത്ഥിക്കാം. ഭയപ്പെടേണ്ട, ഞാൻ നിങ്ങളോടുകൂടെ ഉണ്ട് എന്ന വചനം നമുക്കു ശക്തി പകരട്ടെ. ചരിത്രത്തിൽ സംഭവിച്ചിട്ടുള്ള ഭൂകമ്പങ്ങൾ, പ്രളയങ്ങൾ, പകർച്ചവ്യാധികൾ, മറ്റു പ്രകൃതിദുരന്തങ്ങൾ, മഹാമാരികൾ എന്നിവയെ അതിജീവിച്ച മനുഷ്യസമൂഹം ദൈവകൃപയാൽ കോവിഡ്- മഹാമാരിയെയും അതിജീവിക്കും. ഇത്തരം ദുരന്തങ്ങളിൽ അനേകരുടെ ജീവഹാനി സംഭവിക്കാറുണ്ട്.

വ്യക്തികളുടെ മരണം പോലെ സമൂഹത്തിൽ ഇപ്പോൾ വർദ്ധിച്ചുവരുന്ന മരണങ്ങളെയും വിശ്വാസത്തിന്റെ അടിസ്ഥാനത്തിൽ നമുക്കു മനസിലാക്കാൻ പരിശ്രമിക്കാം. പരേതരുടെ നിത്യശാന്തിക്കായി പ്രാർത്ഥിക്കാം. അവരുടെ ബന്ധുമിത്രാദികളെ ആശ്വസിപ്പിക്കാം. പരസ്പരം സഹായവും ആശ്വാസവും ഏറ്റം അധികം ആവശ്യമായിരിക്കുന്ന കാലമാണിത്. സകലത്തെയും ആശീർവദിക്കുന്നവന്റെ അനുഗ്രഹവും സർവത്തെയും സാന്ത്വനപ്പെടുത്തുന്നവന്റെ സമാശ്വാസവും എല്ലാറ്റിലും കൃപ ചൊരിയുന്നവന്റെ കാരുണ്യവും സംരക്ഷണവും നമ്മിലും നമ്മുടെ സമൂഹത്തിലും മനുഷ്യവർഗം മുഴുവനിലും ഉണ്ടായിരിക്കട്ടെ. 'ദൈവത്തിനു സ്തുതി'യെന്ന വാക്കുകളോടെയാണ് കെസിബിസി പ്രസിഡന്റ് കർദ്ദിനാൾ ജോർജ് ആലഞ്ചേരി, കെസിബിസി വൈസ് പ്രസിഡന്റ് ബിഷപ്പ് വർഗ്ഗീസ് ചക്കാലയ്ക്കൽ, കെസിബിസി സെക്രട്ടറി ജനറാൾ ബിഷപ്പ് ജോസഫ് മാർ തോമസ് എന്നിവര്‍ സംയുക്തമായി പുറത്തിറക്കിയിരിക്കുന്ന സര്‍ക്കുലര്‍ അവസാനിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

More Archives >>

Page 1 of 390