India - 2024

വീട്ടില്‍ വെള്ളക്കെട്ട്: ഹിന്ദുമത വിശ്വാസിയുടെ മൃതദേഹം സംസ്കരിക്കാന്‍ സ്ഥലം നല്‍കി എടത്വ പള്ളിയുടെ മാതൃക

പ്രവാചക ശബ്ദം 27-05-2021 - Thursday

എടത്വ: വ്യാപകമായ മഴയെ തുടര്‍ന്നുണ്ടായ വെള്ളക്കെട്ട് കാരണം കോവിഡ് ബാധിച്ചു മരിച്ച ഹിന്ദുമത വിശ്വാസിയുടെ മൃതദേഹം വീട്ടില്‍ സംസ്‌കരിക്കാന്‍ സാധിക്കാത്തതിനെ തുടര്‍ന്ന് സംസ്‌കാരത്തിനുള്ള സ്ഥലവും സൗകര്യങ്ങളും നല്‍കി എടത്വ സെന്റ് ജോര്‍ജ് ഫോറോനാ പള്ളി മാതൃകയായി. കോവിഡ് ബാധിച്ചു മരിച്ച കോയില്‍മുക്ക് പുത്തന്‍പുരയില്‍ ശ്രീനിവാസന്റെ (86) മൃതദേഹമാണ് ദേവാലയ സെമിത്തേരിയില്‍ അടക്കിയത്. ശ്രീനിവാസന്റെ വീട്ടിലെ സാഹചര്യം പഞ്ചായത്ത് അംഗം ബാബു മണ്ണാത്തുരുത്തിലാണ് എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളി വികാരി ഫാ. മാത്യൂ ചൂരവടിയെ അറിയിച്ചത്. ഉടനെ കൈക്കാരന്‍മാരും പാരിഷ് സബ് കമ്മിറ്റി അംഗങ്ങളുമായി ആലോചിച്ച് സംസ്‌കാരം പള്ളിയില്‍ നടത്താന്‍ ആവശ്യമായ സഹായങ്ങള്‍ ചെയ്ത് നല്‍കുകയുമായിരുന്നു.

സാമൂഹ്യ പ്രവര്‍ത്തകരായ വിപിന്‍ ഉണ്ണികൃഷ്ണന്‍, ജെഫിന്‍, ബിബിന്‍ മാത്യു, ജിജോ ഫിലിപ്പ് എന്നിവര്‍ പിപി കിറ്റ് അണിഞ്ഞും വികാരി ഫാ. മാത്യൂ ചൂരവടി, കൈക്കാരന്‍ കെ.എം. മാത്യൂ തകഴിയില്‍, ബില്‍ബി മാത്യൂ കണ്ടത്തില്‍, സാജു മാത്യൂ കൊച്ചുപുരക്കല്‍, സാബു ഏറാട്ട്, മണിയപ്പന്‍, ഹെല്‍ത് ഇന്‍സ്‌പെക്ടര്‍ ശ്രീജിന്‍, ദിലീപ്, റ്റിന്റു, എന്നിവര്‍ കോവിഡ് മാനദണ്ഡങ്ങള്‍ പാലിച്ചും സംസ്‌കാരത്തിന് നേതൃത്വം നല്‍കി. മഹാമാരിയെ തുടര്‍ന്നു എടത്വ സെന്റ് ജോര്‍ജ് ഫൊറോനാപള്ളി ഇത്തവണ തിരുനാള്‍ ഉപേക്ഷിച്ചിരുന്നു. കോവിഡ് പശ്ചാത്തലത്തില്‍ 212 വര്‍ഷത്തിനിടയില്‍ ആദ്യമായിട്ടായിരുന്നു തിരുനാള്‍ ഉപേക്ഷിച്ചത്.


Related Articles »