News

തട്ടിക്കൊണ്ടുപോകുന്ന കുട്ടികളിൽ തീവ്രവാദ ചിന്താഗതി കുത്തി നിറയ്ക്കുന്നു: ആശങ്ക പങ്കുവെച്ച് മൊസാംബിക്ക് വൈദികൻ

പ്രവാചകശബ്ദം 15-06-2021 - Tuesday

മാപുടോ: ഉത്തര മൊസാംബിക്കിൽ നിന്നും അൽ ഷബാബ് ഭീകരവാദ സംഘടന തട്ടിക്കൊണ്ടുപോകുന്ന കുട്ടികളിൽ തീവ്രവാദ ചിന്താഗതി കുത്തി നിറയ്ക്കുന്നുവെന്ന ആശങ്ക പങ്കുവെച്ച് മൊസാംബിക്ക് വൈദികൻ. നിരവധി ആൺകുട്ടികളെയാണ് മേഖലയിൽനിന്നും കഴിഞ്ഞ നാളുകളിൽ തീവ്രവാദികൾ തട്ടിക്കൊണ്ടു പോയത്. ഔദ്യോഗികമായ കണക്കുകൾ ഒന്നുമില്ലെങ്കിലും നൂറുകണക്കിനു ആൺകുട്ടികളെയും, പെൺകുട്ടികളെയും അൽ ഷബാബ് തീവ്രവാദികൾ തട്ടിക്കൊണ്ടുപോയി എന്ന് പറയാൻ സാധിക്കുമെന്ന് പെമ്പാ രൂപതയിൽ സേവനം ചെയ്യുന്ന കത്തോലിക്കാ വൈദികനായ ഫാ. ക്വിരിവി ഫോൻസെക്ക ക്രൈസ്തവ സന്നദ്ധ സംഘടനയായ എയിഡ് ടു ദി ചർച്ച് ഇൻ നീഡിനോട് വെളിപ്പെടുത്തി.

ആൺകുട്ടികളെ തീവ്രവാദ പോരാട്ടം നടത്തുന്നത് എങ്ങനെയെന്ന് തീവ്രവാദ സംഘടന പഠിപ്പിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. പെൺകുട്ടികളെ തീവ്രവാദികൾ നിർബന്ധിച്ചു വിവാഹം ചെയ്യുന്നു. ചില പെൺകുട്ടികൾ പീഡനം പോലും അഭിമുഖീകരിക്കുന്നു. തീവ്രവാദ പ്രവർത്തനത്തിന്റെ ഫലമായി പലായനം ചെയ്യേണ്ടിവന്ന ആളുകളുമായി ബന്ധമുള്ള രൂപതയുടെ കമ്മ്യൂണിക്കേഷൻ വിഭാഗം തലവനായ ക്വിരിവി ഫോൻസെക്കയ്ക്ക് ഈ വാക്കുകള്‍ക്ക് വലിയ പ്രാധാന്യമുണ്ടെന്നാണ് നിരീക്ഷിക്കപ്പെടുന്നത്. ഗാബോ ഡെൽഗാഡോ പ്രവിശ്യയിലുള്ള വൈദികരുമായും, സന്യസ്തരുമായും അദ്ദേഹം നിരന്തരം ബന്ധപ്പെടുന്നുണ്ട്. രണ്ടുവർഷം, അല്ലെങ്കിൽ ഒരു വർഷമായി വിവിധ സ്ഥലങ്ങളിൽ നിന്ന് തട്ടിക്കൊണ്ടുപോയ കുട്ടികൾ ഭീകരവാദികളായി സമ്പർക്കത്തിൽ ആണെന്നും ഇത് ക്രമേണ അവരിൽ തീവ്രവാദ ചിന്താഗതി വളർത്തുമെന്നും ഫാ. ക്വിരിവി വെളിപ്പെടുത്തി.

ഭാവിയിൽ ഏതെങ്കിലും പോരാട്ടത്തിൽ തട്ടിക്കൊണ്ടുപോകപെട്ട കുട്ടികൾ മരിക്കുമെന്ന ആശങ്കയും അദേഹം പങ്കുവെച്ചു. ഉത്തര മൊസാംബിക്കിൽ 2017 ഒക്ടോബർ മാസം ആരംഭിച്ച സംഘർഷത്തിൽ ഇതുവരെ 2500 ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ട്. 7,50,000 ആളുകൾ ഭവനരഹിതരായി. പ്രദേശത്തുനിന്ന് തട്ടിക്കൊണ്ടുപോകപെട്ടവരുടെ കൂട്ടത്തിൽ കത്തോലിക്കാ സന്യാസിനിമാരും ഉണ്ടെന്ന് ഫാ. ക്വിരിവി ഫോൻസെക്ക പറഞ്ഞു. കഴിഞ്ഞ ഓഗസ്റ്റിൽ തീവ്രവാദികൾ തട്ടിക്കൊണ്ടുപോയ ബ്രസീലിയൻ സന്യാസിനിയായ സിസ്റ്റര്‍ എലിയാന ഡാ കോസ്റ്റ, സിസ്റ്റര്‍ ഇനേസ് റാമോസ് എന്ന സന്യാസിനികളുടെ കാര്യവും അദേഹം സ്മരിച്ചു. ഇരുവരും തീവ്രവാദികളുടെ പക്കലുള്ള കുട്ടികളുടെ അവസ്ഥ നേരിട്ട് കണ്ടിരുന്നു.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »