India - 2024

ഫാ. സ്റ്റാന്‍ സ്വാമിക്ക് അടുത്തമാസം അഞ്ചുവരെ ചികിത്സ തുടരണം: ബോംബെ ഹൈക്കോടതി

പ്രവാചകശബ്ദം 18-06-2021 - Friday

മുംബൈ: എല്‍ഗാര്‍ പരിഷത്തുമായി ബന്ധമുണ്ടെന്ന ആരോപണത്തിന് അറസ്റ്റിലായ ജെസ്യൂട്ട് വൈദികനും മനുഷ്യാവകാശ പ്രവര്‍ത്തകനുമായ ഫാ. സ്റ്റാന്‍ സ്വാമിക്ക് അടുത്തമാസം അഞ്ചുവരെ മുംബൈയിലെ സ്വകാര്യാശുപത്രിയില്‍ ചികിത്സ തുടരണമെന്നു ബോംബെ ഹൈക്കോടതി. ഫാ. സ്റ്റാന്‍ സ്വാമിയുടെ ആരോഗ്യനില തൃപ്തികരമല്ലെന്ന മെഡിക്കല്‍ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണു ജസ്റ്റീസ് എസ്.എസ്.ഷിന്‍ഡെയും ജസ്റ്റീസ് എന്‍.ജെ. ജമാംദാറും അടങ്ങുന്ന ബഞ്ചിന്റെ ഉത്തരവ്.

മെഡിക്കല്‍ റിപ്പോര്‍ട്ട് പരിശോധിച്ച് ജാമ്യഹര്‍ജിയില്‍ നിലപാടറിയിക്കാന്‍ ദേശീയ അന്വേഷണസംഘത്തിനു കോടതി നിര്‍ദേശം നല്‍കുകയും ചെയ്തു. ജൂലൈ മൂന്നിന് കേസ് പരിഗണിക്കുന്‌പോള്‍ നിലപാട് അറിയിക്കാനാണ് നിര്‍ദേശിച്ചിരിക്കുന്നത്. അറസ്റ്റിലായ 2020 ഒക്ടോബര്‍ മുതല്‍ മുംബൈയിലെ തലോജ ജയിലില്‍ കഴിഞ്ഞുവന്ന 84 കാരനായ വൈദികനെ ബോംബെ ഹൈക്കോടതിയുടെ നിര്‍ദേശപ്രകാരം സബര്‍ബന്‍ ബന്ദ്രയിലെ ഹോളിഫാമിലി ആശുപത്രിയിലേക്കു മാറ്റിയിരുന്നു. പാര്‍ക്കിന്‍സണ്സ്പ ഉള്‍പ്പെടെയുള്ള ആരോഗ്യപ്രശ്‌നങ്ങള്‍ ചൂണ്ടിക്കാട്ടി ഇടക്കാല ജാമ്യം തേടി ഫാ. സ്റ്റാന്‍ സ്വാമിയുടെ അഭിഭാഷകന്‍ മിഹിര്‍ ദേശായി നല്‍കിയ ഹര്‍ജിയെത്തുടര്‍ന്നായിരുന്നു ഇത്.

സ്വകാര്യ ആശുപത്രിയിലെ പരിശോധനയ്ക്കിടെ ഫാ.സ്റ്റാന്‍ സ്വാമിക്കു കോവിഡ് സ്ഥിരീകരിച്ചതോടെ അത്യാഹിത വിഭാഗത്തിലേക്കു മാറ്റുകയും ചെയ്തു. കോവിഡ് മുക്തനാണെങ്കിലും അദ്ദേഹത്തിന്റെ ആരോഗ്യനില മോശമാണെന്നും അത്യാഹിതവിഭാഗത്തില്‍ പരിചരണം തുടരണമെന്നുമായിരുന്നു കോടതി ആവശ്യപ്പെട്ടതിനെത്തുടര്‍ന്ന് സ്വകാര്യ ആശുപത്രി അധികൃര്‍ സമര്‍പ്പിച്ച മെഡിക്കല്‍ റിപ്പോര്‍ട്ടിലുള്ളത്.


Related Articles »