Arts - 2024

പാവങ്ങളുടെ കണ്ണീരൊപ്പിയ മിഷ്ണറി വൈദികന് ദക്ഷിണ കൊറിയയുടെ 'ഇമിഗ്രന്റ് ഓഫ് ദ ഇയർ' അവാർഡ്

പ്രവാചകശബ്ദം 19-06-2021 - Saturday

സിയോള്‍: രാജ്യത്തിന് സേവനം ചെയ്ത കുടിയേറ്റക്കാർക്ക് ദക്ഷിണ കൊറിയ എല്ലാവർഷവും നൽകി വരുന്ന 'ഇമിഗ്രന്റ് ഓഫ് ദ ഇയർ' അവാർഡ് ഐറിഷ് മിഷ്ണറി വൈദികനായ ഫാ. ഡൊണാൾ ഒകഫേയ്ക്ക്. ചേരികളിൽ ജീവിക്കുന്ന പാവപ്പെട്ടവരായ ജോലിക്കാരുടെ ഇടയിൽ 40 വർഷമായി ചെയ്തുവരുന്ന നിസ്വാർത്ഥമായ സേവനം പരിഗണിച്ചാണ് ദക്ഷിണ കൊറിയൻ സർക്കാർ ഫാ. ഒകഫേയ്ക്കു അവാര്‍ഡ് നല്‍കാന്‍ തീരുമാനിച്ചത്. പട്ടാളത്തിന്റെ ഏകാധിപത്യ ഭരണകാലത്താണ് അദ്ദേഹം കൊറിയയിൽ എത്തിയത്. സമൂഹത്തിൽ മാന്യമായ സ്ഥാനം ലഭിക്കാൻ വിദ്യാഭ്യാസം ഒരു യോഗ്യതയായി ജനങ്ങൾ കണ്ടിരുന്നു. ഇത് മനസ്സിലാക്കി ചേരികളിൽ നിന്ന് നഗരങ്ങളിലേക്ക് കുടിയേറുന്ന താഴെത്തട്ടിലുള്ള ജോലിക്കാർക്ക് സഹായങ്ങൾ ചെയ്തു നൽകാൻ ഫാ. ഡൊണാൾ ഒകഫേ ഇടപെടല്‍ ആരംഭിക്കുകയായിരിന്നു.

മിഷ്ണറി പ്രവർത്തനങ്ങൾക്ക് വലിയ നിയന്ത്രണങ്ങൾ ഉണ്ടായിരുന്ന സമയത്ത് ദേവാലയങ്ങളിൽ മാത്രമാണ് ആളുകൾക്ക് ഒത്തുകൂടാൻ സാധിച്ചിരുന്നത്. തിരുഹൃദയ സന്യാസിനി സഭയിലെ സന്യാസികൾക്ക് ഒപ്പം ജോലിക്കാരുടെ പ്രശ്നങ്ങൾ കേൾക്കാനും, അവർക്കാവശ്യമായ സേവനങ്ങൾ നൽകാനും ഒരു സ്ഥാപനത്തിന് തന്നെ അദ്ദേഹം തുടക്കമിട്ടു. പഠനം പാതിവഴിയിൽ ഉപേക്ഷിക്കേണ്ടി വന്നവരായിരുന്നു ഭൂരിഭാഗവും. വിദ്യാഭ്യാസം കുറവായിരുന്നതു കൊണ്ട് അവർക്ക് അപകർഷതാബോധം ഉണ്ടായിരുന്നു. ഇതിനെ മറികടക്കാനായി വ്യക്തിത്വ വികസനത്തിന് വേണ്ടിയുള്ള നിരവധി പദ്ധതികൾ അദ്ദേഹം ആവിഷ്കരിച്ചു. 1988ലെ സിയോൾ ഒളിമ്പിക്സിനു മുന്നോടിയായി നിരവധി മാറ്റങ്ങൾ രാജ്യത്ത് നടപ്പിലായി. ജനാധിപത്യത്തിനു വേണ്ടിയുള്ള പ്രക്ഷോഭങ്ങൾ പൊട്ടിപ്പുറപ്പെട്ടു.

1987ൽ ദക്ഷിണ കൊറിയയിൽ പ്രസിഡൻഷ്യൽ തെരഞ്ഞെടുപ്പ് നടന്നു. ഇതോടുകൂടി സാമ്പത്തിക ഭദ്രതയുള്ള ഒരു സ്വതന്ത്രരാജ്യമായി ദക്ഷിണ കൊറിയ മാറി. 1990കളിലെ സാമ്പത്തിക വളർച്ചയുടെ ഇടയിൽ നഗരത്തിൽ ജീവിച്ചിരുന്ന ആളുകൾ നഗരാതിർത്തിയിലുളള പ്രദേശങ്ങളിലേക്ക് മാറിത്താമസിക്കാൻ ആരംഭിച്ചു. വലിയ കെട്ടിടങ്ങൾ പണിയാനായി അവിടെ നേരത്തെ താമസിച്ചുകൊണ്ടിരുന്ന ദരിദ്രരായ ജനങ്ങൾ ആട്ടിപ്പായിക്കപെട്ടുവെന്ന് ഫാ. ഒകഫേ സ്മരിച്ചു. ആളുകളുടെ സാമൂഹ്യ ബന്ധത്തിലും വിള്ളലുകൾ ഉണ്ടായി. പലരുടെയും ജീവിതം ഏകാന്തതയിലേക്ക് വഴുതിമാറിയെന്നും അദ്ദേഹം സ്മരിച്ചു. ഇത്തരത്തില്‍ പ്രതിസന്ധികളില്‍ പതറുന്ന അനേകര്‍ക്ക് ബലമേകുകയാണ് ഈ വൈദികന്‍.


Related Articles »