News

16 നവവൈദികര്‍, 25 ഡീക്കന്മാര്‍; ദക്ഷിണ കൊറിയന്‍ അതിരൂപതയില്‍ ദൈവവിളി വസന്തം

പ്രവാചകശബ്ദം 07-02-2024 - Wednesday

സിയോള്‍: മൂന്നുവര്‍ഷങ്ങള്‍ക്കുള്ളില്‍ ലോക യുവജന സംഗമത്തിന് ആതിഥേയത്വം വഹിക്കുവാന്‍ ഒരുങ്ങുന്ന ദക്ഷിണ കൊറിയയില്‍ ദൈവവിളി വസന്തം. 16 വൈദികരും 25 ഡീക്കന്മാരും അതിരൂപതയില്‍ അഭിഷിക്തരായി. ഫെബ്രുവരി 1, 2 തീയതികളിൽ മയോങ്‌ഡോംഗ് കത്തീഡ്രലിൽ നടന്ന തിരുക്കര്‍മ്മങ്ങളില്‍ സിയോളിലെ ആർച്ച് ബിഷപ്പ് പീറ്റർ ചുങ് സൂൻ-ടേക്ക് മുഖ്യകാര്‍മ്മികത്വം വഹിച്ചു.

അതേസമയം പുതിയ പട്ട സ്വീകരണത്തോടെ സിയോള്‍ അതിരൂപതയിലെ വൈദികരുടെ എണ്ണം 969 ൽ നിന്ന് 985 ആയി ഉയര്‍ന്നു. നിലവിലെ 25 ഡീക്കൻമാർ വൈദികരാകുകയാണെങ്കിൽ എണ്ണം 1010 ആയി ഉയരുമെന്നതും ശ്രദ്ധേയമായ വസ്തുതയാണ്. നിയുക്തരായ ഡീക്കൻമാരിൽ 21 പേർ അതിരൂപതയ്ക്കു വേണ്ടി വൈദികരാകുന്നവരാണ്. ഒരാൾ റിഡെംപ്‌റ്ററിസ്റ്റ് മെറ്റർ അംഗവും ഒരാൾ മിഷ്ണറീസ് ഓഫ് ദി വേഡ് അംഗവും മറ്റ് രണ്ട് പേർ ഡൊമിനിക്കൻ സമൂഹാംഗങ്ങളുമാണ്.

52.6 ദശലക്ഷം നിവാസികളുള്ള ദക്ഷിണ കൊറിയയിൽ 11% കത്തോലിക്ക വിശ്വാസികളാണുള്ളത്. വത്തിക്കാൻ വാർത്താ ഏജൻസിയായ ഏജന്‍സിയാ ഫിഡെസിൻ്റെ കണക്കനുസരിച്ച് രാജ്യത്ത് 5,700-ലധികം വൈദികരും 1,784 ഇടവകകളുമാണുള്ളത്. 2014 ഓഗസ്റ്റ് 13-18 തീയതികളില്‍ നടന്ന ആറാമത് ഏഷ്യൻ യുവജന സംഗമത്തോടനുബന്ധിച്ചു ഫ്രാൻസിസ് മാർപാപ്പ ദക്ഷിണ കൊറിയ സന്ദർശിച്ചിരിന്നു. 2027-ലെ യുവജനസംഗമത്തില്‍ മാര്‍പാപ്പ പങ്കെടുക്കുമെന്നാണ് സൂചന.

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »