Question And Answer - 2024

വിശുദ്ധർ സ്വർഗത്തിൽ ദൈവത്തോടൊപ്പമാണോ? അന്ത്യവിധി സമയത്ത് എല്ലാവരെയും വിധിക്കുമെന്നല്ലേ പറയുന്നത്?

വിശ്വാസവഴിയിലെ സംശയങ്ങള്‍ 21-06-2021 - Monday

വിശുദ്ധർ മരണശേഷം ദൈവത്തോടൊത്താണ് എന്നുള്ളത് സത്യമാണ്. പൊതുവിധിയും, തനതുവിധിയും തമ്മിലുള്ള വ്യത്യാസം നാം ഇവിടെ അറിഞ്ഞിരിക്കണം. തനതുവിധി യെന്നു പറഞ്ഞാൽ മരണസമയത്തുതന്നെ ദൈവം ഒരാത്മാവിനെ വിധിക്കുന്നു. അതായത് എപ്പോഴാണോ ഒരാത്മാവ് ശരീരം വിടുന്നത് അഥവാ ശരീരത്തിന് മരണം സംഭവിക്കുന്നത് ആ നിമിഷത്തിൽ തന്നെ ദൈവം ആത്മാവിനെ വിധിക്കുന്നു. തനതുവിധിയുടെ സാധുതയെ വിശുദ്ധ ഗ്രന്ഥം അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നുണ്ട്. ധനവാന്റെയും ലാസറിന്റെയും ഉപമ തന്നെ ഇത് വ്യക്തമാക്കുന്നു: “ആ ദരിദ്രൻ മരിച്ചു. ദൈവദൂതന്മാർ അവനെ അബ്രാ ഹത്തിന്റെ മടിയിലേക്ക് സംവഹിച്ചു. ആ ധനികനും മരിച്ച് അടക്ക പ്പെട്ടു. അവൻ നരകത്തിൽ പീഡിപ്പിക്കപ്പെടുമ്പോൾ കണ്ണുകളുയർത്തി നോക്കി. ദൂരെ അബ്രാഹത്തെയും അവന്റെ മടിയിൽ ലാസറിനെയും കണ്ടു (ലൂക്കാ 16:22-23).

ലാസറിന്റെയും ധനവാന്റെയും മരണശേഷം ഉടനടി സംജാതമാകുന്ന അവസ്ഥയെക്കുറിച്ചാണ് ഈശോ ഇവിടെ വ്യക്തമാക്കുന്നത്. തനതുവിധിയുടെ സാധുതയിലേക്കാണ് ഈ ഉപമ വിരൽ ചൂണ്ടുന്നത്. നല്ല കള്ളനോട് ഈശോ അരുൾ ചെയ്യുന്നു. “നീ ഇന്നു എന്നോടുകൂടെ പറുദീസയിൽ ആയിരിക്കും" (ലൂക്കാ 23 3). അവന്റെ മരണത്തിന്റെ നിമിഷം മുതൽ ഈശോയോടൊത്ത് അവൻ പറുദീസായിലായിരിക്കും എന്നതിന്റെ അർത്ഥം മരണ ത്തോടെ ഒരുവന്റെ തനതുവിധി നടപ്പിലാകുന്നു എന്നതു തന്നെയല്ലേ? അല്ലായിരുന്നുവെങ്കിൽ ഈശോ പറയുമായിരുന്നു. നിന്റെ അപേക്ഷ ഞാൻ സ്വീകരിച്ചിരിക്കുന്നു; പക്ഷേ പൊതുവിധിവരെ നീ കാത്തിരിക്കണം. എന്നാൽ, ഇന്ന് നീ എന്നോടുകൂടി പറുദീസായിലായിരി ക്കുമെന്ന് വ്യക്തമാക്കികൊണ്ട് തനതുവിധിയുടെ സാധുതയെ ഈശോ അസന്ദിഗ്ദ്ധമായി പ്രഖ്യാപിക്കുന്നു. ബ്രായലേഖന കർത്താവും ഇതേ ആശയം തന്നെ വ്യക്തമാക്കുന്നുണ്ട്:

“മനുഷ്യൻ ഒരു പ്രാവശ്യം മരിക്കണം. അതിനുശേഷം വിധിഎന്ന് നിശ്ചയിക്കപ്പെട്ടിരിക്കുന്നു” (ഹെബ്രാ 9:27-28). മരണശേഷമുള്ള ഈ വിധിയെയാണ് പരിശുദ്ധ കത്തോലിക്കാസഭ തനതുവിധി എന്നു പറയുന്നത്. ശരീ രത്തിൽ നിന്നകന്ന് മരിച്ച് ക്രിസ്തുവിനോടൊന്നായിരിക്കാൻ (2 കോറി 5:8) ആഗ്രഹിക്കുന്ന പൗലോസിനെ നാം കണ്ടുമുട്ടുന്നു. മരണ ശേഷമുള്ള ഉടമ്പടി ക്രിസ്തുവിനോടൊത്തു ചേരാനാകുമെന്നല്ലേ വിശുദ്ധ പൗലോസ് അർത്ഥമാക്കുന്നത്.

മരണസമയത്തെ വിധിയിലൂടെ ഒരു വ്യക്തി ഒന്നുകിൽ സ്വർഗ ത്തിലോ, നരകത്തിലോ അല്ലെങ്കിൽ ശുദ്ധീകരണസ്ഥലത്തിലോ എത്തിച്ചേരുന്നു. തനതുവിധിയിലൂടെയാണ് ദൈവം വിശുദ്ധർക്ക് സ്വർഗപ്രവേശനം നൽകിയിരിക്കുന്നത്. ഓരോരുത്തരുടെയും അന്ത്യ വിധി തനതുവിധിയിൽനിന്ന് വ്യത്യസ്തമല്ല. അതുപോലെതന്നെ വിശുദ്ധരുടെയും അന്ത്യവിധിയിൽ വിശുദ്ധരും ദൈവത്തോടൊത്ത് വാനമേഘങ്ങളിൽ ആഗതരാകും. വിശുദ്ധരെ സംബന്ധിച്ചിടത്തോളം തനതുവിധിയിൽ നിന്നും പൊതുവിധിയിലുള്ള വ്യത്യാസങ്ങൾ രണ്ടാണ്. എന്തുകൊണ്ട് ദൈവം അവർക്ക് സ്വർഗം കൊടുത്തു എന്നതും, അവരുടെ ജീവിതത്തിന്റെ മുഴുവൻ നന്മയും സകല സൃഷ്ടികൾക്കും മുമ്പിൽ വെളിപ്പെടുത്തുകയും, ആ വിശുദ്ധപദവിക്ക് അവർ സർവഥാ യോഗ്യരാണെന്ന് ലോകത്തിന് ബോധ്യപ്പെടുത്തുകയും ചെയ്യുന്നു.

രണ്ടാമതായുള്ള വ്യത്യാസമെന്നു പറയുന്നത് വിശുദ്ധരുടെ ആത്മാക്കളാണ് അതുവരേയും സ്വർഗത്തിൽ നിത്യഭാഗ്യം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. അന്ത്യവിധിയുടെ സമയത്ത് മറ്റെല്ലാ മനുഷ്യരുടെയും ശരീരങ്ങൾ ഉയിർക്കുന്നതോടൊപ്പം ഈ വിശുദ്ധരുടെയും ശരീരങ്ങൾ ഉയിർക്കുകയും, അവ മഹത്വീകരിക്കപ്പെട്ട അവസ്ഥയിൽ സ്വർഗഭാഗ്യം അനുഭവിക്കുന്ന ആത്മാവുമായി കൂടിച്ചേരുകയും അങ്ങനെ മനുഷ്യത്വത്തിന്റെ സമഗ്രതയിൽ അവർ സ്വർഗഭാഗ്യം അനുഭവിച്ചു തുടങ്ങുകയും ചെയ്യുന്നു. ഇതാണ് അന്ത്യവിധിയിലൂടെ സംഭവിക്കുന്ന യഥാർത്ഥമായ മാറ്റം.

More Archives >>

Page 1 of 3