News - 2024

കാനഡയിലെ കത്തോലിക്ക ദേവാലയങ്ങൾ കത്തിക്കാന്‍ ആഹ്വാനം: ഇന്ത്യന്‍ വംശജയായ സംഘടനാധ്യക്ഷയുടെ ട്വീറ്റ് വിവാദത്തിൽ: പ്രതിഷേധം

പ്രവാചകശബ്ദം 08-07-2021 - Thursday

ഒന്‍റാരിയോ: കാനഡയിലെ ഏതാനും കത്തോലിക്ക സ്കൂളുകളുടെ സമീപത്തുനിന്ന് ഗോത്രവർഗ്ഗക്കാരായ കുട്ടികളെ അടക്കം ചെയ്ത ശ്മശാനങ്ങൾ കണ്ടെത്തിയതിന് പിന്നാലെ കാനഡയിലെ കത്തോലിക്കാ ദേവാലയങ്ങൾ കത്തിക്കാൻ ആഹ്വാനം നൽകിയ രാജ്യത്തെ ഒരു പൗരസ്വാതന്ത്ര്യ സംഘടനാ അധ്യക്ഷയുടെ സാമൂഹ്യ മാധ്യമത്തിലെ പോസ്റ്റ് വിവാദത്തില്‍. വൈസ് ന്യൂസ് എന്ന മാധ്യമത്തിലെ റിപ്പോർട്ട് പങ്കുവെച്ചുക്കൊണ്ടാണ് ബ്രിട്ടീഷ് കൊളംബിയ സിവിൽ ലിബർട്ടീസ് അസോസിയേഷൻ എക്സിക്യൂട്ടീവ് ഡയറക്റും ജന്മം കൊണ്ട് ഇന്ത്യന്‍ വേരുകളുള്ള ആക്റ്റിവിസ്റ്റുമായ ഹർഷ വാലിയ ജൂൺ മുപ്പതാം തീയതി 'ബേൺ ഇറ്റ് ഡൗൺ' എന്ന് ട്വിറ്ററിൽ കുറിച്ചത്. അന്നേ ദിവസമായിരുന്നു വിശുദ്ധ സ്നാപക യോഹന്നാന്റെ നാമധേയത്തിലുള്ള ആൽബർട്ടയിലെ മോറിൻവില്ലയിൽ സ്ഥിതി ചെയ്തിരുന്ന ദേവാലയം അസ്വാഭാവികമായ അഗ്നിയിൽ കത്തിനശിച്ചത്. നോവ സ്കോട്ടിയയിലെ ഒരു ദേവാലയത്തിലും അന്ന് തീപിടുത്തമുണ്ടായി.

ഉന്നത പദവിയിലിരിക്കുന്ന ഒരാൾ തന്നെ ദേവാലയങ്ങൾ കത്തിക്കാൻ ആഹ്വാനം നടത്തിയതിൽ നിരവധി പ്രമുഖർ ഉൾപ്പെടെ ആശങ്ക രേഖപ്പെടുത്തി. എന്തുകൊണ്ടാണ് അക്രമത്തിനു വേണ്ടി സംഘടനയുടെ എക്സിക്യൂട്ടീവ് ഡയറക്ടർ ആഹ്വാനം നൽകുന്നതെന്ന് മനസ്സിലാകുന്നില്ലെന്ന് ബ്രിട്ടീഷ് കൊളംബിയയില്‍ ജീവിക്കുന്ന നിക്കോ സ്ലോബിൻസ്കി എന്നൊരാൾ ട്വിറ്ററിൽ കുറിച്ചു. ആദിവാസി സമൂഹങ്ങൾ മുന്നോട്ടുവയ്ക്കുന്ന പ്രശ്നപരിഹാരത്തിൽ അക്രമവും, വിദ്വേഷവും ഇല്ലെന്നും അവരുടെ ശബ്ദമാണ് ഈയൊരു വിഷയത്തിൽ കേൾക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ബ്രിട്ടീഷ് കൊളംബിയയിലെ സാമൂഹ്യ സുരക്ഷാ മന്ത്രി മൈക്ക് ഫാർൺവോർത്തും വാലിയയുടെ പരാമർശത്തിനെതിരെ രംഗത്തുവന്നു. ഹർഷവാലിയയുടെ ട്വീറ്റ് വെറുപ്പുളവാക്കുന്നതും, നിന്ദ്യവുമാണെന്ന് അദ്ദേഹം പറഞ്ഞു.

ആ പരാമർശങ്ങൾ ഒത്തുതീർപ്പിന് ഉപകാരപ്പെടില്ല, മറിച്ച് ഭിന്നതയും, സംഘർഷത്തിനും വഴിതെളിക്കും. ഷിംഷിയാങ് ഫസ്റ്റ് നേഷൻ എന്ന ആദിവാസി വിഭാഗത്തിലെ ബിസിനസുകാരനായ ക്രിസ് സാങ്കി, വാലിയ രാജിവെക്കണമെന്ന് ആവശ്യപ്പെട്ടു. അക്രമവും, വെറുപ്പും പ്രോത്സാഹിപ്പിക്കുകയാണെങ്കിൽ അവർക്ക് തൽസ്ഥാനത്ത് തുടരാൻ യോഗ്യതയില്ലെന്നും അദ്ദേഹം പറഞ്ഞു. സംഭവത്തിന് ശേഷം വാലിയുടെ ട്വിറ്റർ അക്കൗണ്ട് അവർ ലോക്ക് ചെയ്തിരിക്കുകയാണ്. മാധ്യമങ്ങളോടും പ്രതികരിക്കാൻ വാലിയ കൂട്ടാക്കിയിട്ടില്ല. ശവകുടീരങ്ങൾ കണ്ടെത്തിയതിനു ശേഷം ഇതുവരെ 23 ദേവാലയങ്ങൾ കാനഡയിൽ ആക്രമണത്തിന് ഇരയായിട്ടുണ്ട്. ഇതിൽ ഭൂരിപക്ഷവും കത്തോലിക്കാ ദേവാലയങ്ങളാണ്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »