Life In Christ

കൊറിയന്‍ സൈന്യത്തില്‍ നിന്നും കര്‍ത്താവിന്റെ സൈന്യത്തിലേക്ക്: മുന്‍ കൊറിയന്‍ മിലിറ്ററി ക്യാപ്റ്റന്‍ തിരുപ്പട്ടം സ്വീകരിച്ചു

പ്രവാചകശബ്ദം 16-07-2021 - Friday

കാര്‍ട്ടാജെന, സ്പെയിന്‍: ദക്ഷിണ കൊറിയന്‍ സൈന്യത്തില്‍ ക്യാപ്റ്റനായി സേവനം ചെയ്തിരുന്ന ഫ്രേ ഡാനിയല്‍ ബേ നീണ്ട പഠനത്തിനും പ്രാര്‍ത്ഥനയ്ക്കും ഒടുവില്‍ തന്റെ നാല്‍പ്പത്തിയാറാമത്തെ വയസ്സില്‍ നിഷ്പാദുക കര്‍മ്മലീത്ത സഭാംഗമായി തിരുപ്പട്ടം സ്വീകരിച്ചു. ഇക്കഴിഞ്ഞ ജൂലൈ പത്തിന് സ്പെയിനിലെ കാര്‍ട്ടാജെന രൂപതയിലെ കാരവാക്കാ ഡെ ലാ ക്രൂസ് കോണ്‍വെന്റില്‍വെച്ചായിരിന്നു തിരുപ്പട്ട സ്വീകരണം. സുഖലോലുപത വാഗ്ദാനം ചെയ്യുകയും, ദൈവത്തെ നിരാകരിക്കുകയും ചെയ്യുന്ന ഈ ലോകത്ത് ദക്ഷിണ കൊറിയയില്‍ നിന്നുള്ള ഈ യുവാവ് യേശുവിനെ പിന്തുടരുവാന്‍ തീരുമാനിച്ചത് സന്തോഷകരമായ കാര്യമാണെന്ന് വിശുദ്ധ കുര്‍ബാനമദ്ധ്യേ നടത്തിയ പ്രസംഗത്തിനിടയില്‍ ഡെ ലാ സിയറായിലെ മുന്‍ സഹായ മെത്രാനായ ബ്രോളിയോ സായെസ് മെത്രാപ്പോലീത്ത പറഞ്ഞു.

ദക്ഷിണ കൊറിയയിലെ ഒരു കത്തോലിക്കാ കുടുംബത്തിലാണ് ഫ്രേ ഡാനിയല്‍ ജനിച്ചത്. തന്റെ മുത്തശ്ശിയുടെ ദൈവവിശ്വാസമാണ് അദ്ദേഹത്തിന്റെ ജീവിതത്തിനു വിശ്വാസത്തിന് വലിയ ബലമേകിയത്. അദ്ദേഹത്തിന്റെ പിതാവ് വര്‍ഷങ്ങളോളം അല്‍മായ പ്രേഷിതന്‍ ആയിരിന്നു. ചെറുപ്പത്തില്‍ തന്നെ പൗരോഹിത്യത്തില്‍ താല്‍പ്പര്യമുണ്ടായിരുന്നെങ്കിലും സൈന്യത്തില്‍ ചേരുകയായിരുന്നു ഡാനിയല്‍ ചെയ്തത്. എങ്കിലും വൈദികനാകുവാനുള്ള ആഗ്രഹം അദ്ദേഹം എവിടെയൊക്കെയോ ഒളിപ്പിച്ചിരിന്നു. സൈനീക സേവനത്തിനിടയിലും ഒരു ഉത്തമ ക്രിസ്ത്യാനിയായി അദ്ദേഹം ജീവിതം തുടര്‍ന്നു. ദിവസവും വിശുദ്ധ കുര്‍ബാനയില്‍ പങ്കെടുക്കുവാനോ, പ്രാര്‍ത്ഥിക്കുവാനോ പറ്റിയില്ലെങ്കിലും താന്‍ ദൈവത്തെ മറന്നിരുന്നില്ലെന്നും, ദൈവത്തിന്റെ സ്നേഹവും, അടുപ്പവും അനുഭവിച്ചിരുന്നെന്നും അദ്ദേഹം ഇന്ന് പറയുന്നു.

10 വര്‍ഷക്കാലം സൈനീക സേവനം ചെയ്ത അദ്ദേഹം സൈന്യത്തിന്റെ ക്യാപ്റ്റന്‍ പദവി വരെ എത്തി. ജനറല്‍ പദവിയില്‍ എത്തുക എന്നതായിരുന്നു അദ്ദേഹത്തിന്‍റെ ആഗ്രഹം. അങ്ങനെയിരിക്കേയാണ് ഉള്ളില്‍ എവിടെയോ പതിഞ്ഞിരിന്ന വൈദികനാകാനുള്ള ആഗ്രഹം അദ്ദേഹത്തില്‍ വീണ്ടും നാമ്പിടുന്നത്. ഒരു ദിവസം ദൈവത്തിന്റെ സ്വരം ഡാനിയല്‍ കേട്ടു, “ഡാനിയല്‍ നീ എന്താണ് ചെയ്യുന്നത്. ജനറല്‍ ആയി ജീവിതത്തില്‍ വിജയിക്കുന്നത് മാത്രമാണോ വലിയ കാര്യം. അവയെല്ലാം ലോകത്തില്‍ നിന്നു ഇല്ലാതാകും. നീ എനിക്ക് വേണ്ടി ശുശ്രൂഷ ചെയ്യണം. ഒരിക്കലും ഭയപ്പെടരുത്. ഞാന്‍ നിന്റെ കൂടെ ഉണ്ട്”- ദൈവം തന്നോടു പറഞ്ഞ വാക്കുകളായാണ് ഡാനിയലിന് ഇത് അനുഭവപ്പെട്ടത്.

എന്നാല്‍ മൂന്നു വര്‍ഷം കൂടി കഴിഞ്ഞാണ് ഡാനിയല്‍ അന്തിമ തീരുമാനത്തിലെത്തി സൈനീക സേവനം മതിയാക്കി എല്ലാം ഉപേക്ഷിക്കുന്നത്. കൊറിയയില്‍ നിന്നു പരിചയപ്പെട്ട സ്പാനിഷ് ഡൊമിനിക്കന്‍ വൈദികന്റെ പ്രോത്സാഹനത്തില്‍ 12 വര്‍ഷങ്ങള്‍ക്ക് മുന്‍പ് ഡാനിയല്‍ സ്പെയിനില്‍ എത്തി. സലാമാന്‍കായില്‍ താമസിച്ച ആദ്യവര്‍ഷങ്ങളില്‍ അദ്ദേഹം ഭാഷ പഠിക്കുകയാണ് ചെയ്തത്. 2010-ല്‍ നിഷ്പാദുക കര്‍മ്മലീത്ത സഭയുമായി ബന്ധപ്പെട്ട അദ്ദേഹം സോറിയായിലെ ആശ്രമത്തില്‍ ഒരു വര്‍ഷം ചിലവഴിച്ചു. ആ കാലഘട്ടമാണ് ദൈവവിളി തിരിച്ചറിയുവാന്‍ തന്നെ ആഴത്തില്‍ സഹായിച്ചതെന്നാണ് ഡാനിയല്‍ പറയുന്നത്. പിറ്റേവര്‍ഷം തന്റെ സുപ്പീരിയര്‍മാരുടെ സഹായത്തോടെ ഗ്രാനഡായില്‍ എത്തിയ ഡാനിയല്‍ മറ്റ് മൂന്നു വൈദികാര്‍ത്ഥികള്‍ക്കൊപ്പം രണ്ടു വര്‍ഷത്തെ പോസ്റ്റുലന്‍സി ചെയ്തു.

തത്വശാസ്ത്രവും, ദൈവശാസ്ത്രവുമാണ് ഇക്കാലയളവില്‍ അദ്ദേഹം പഠിച്ചത്. കാസ്റ്റെല്ലോണ്‍ പ്രൊവിന്‍സില്‍വെച്ചായിരുന്നു നൊവീഷ്യെറ്റ്. 2019-ല്‍ കാരവാക്കാ ഡെ ലാ ക്രൂസ് കോണ്‍വെന്റില്‍ എത്തിയ അദ്ദേഹം അതേവര്‍ഷം നവംബര്‍ 14ന് ഡീക്കന്‍ പട്ടം സ്വീകരിച്ചു. ഇക്കഴിഞ്ഞ ജൂലൈ 10നായിരുന്നു തിരുപ്പട്ടം. മുന്‍പ് സൈനീകനായിരുന്ന താന്‍ ഇപ്പോള്‍ കര്‍ത്താവിന്റെ സൈനികനാണെന്നാണ്‌ ഫാ. ഡാനിയല്‍ പറയുന്നത്. 12 വര്‍ഷക്കാലം നീണ്ട നിഷ്പാദുക കര്‍മ്മലീത്ത രൂപീകരണ പ്രക്രിയയില്‍ തന്നെ സഹായിച്ചവര്‍ക്ക് നന്ദി പറഞ്ഞുകൊണ്ട് ഫ്രേ ഡാനിയല്‍ പറഞ്ഞത് ഇപ്രകാരമായിരിന്നു- “എല്ലാക്കാലത്തും ദൈവം എന്നെ അത്ഭുതപ്പെടുത്തിയിട്ടുണ്ട്. പൗരോഹിത്യത്തിലേക്ക് എന്നെ വിളിച്ചതിന് ദൈവത്തിന് നന്ദി. എനിക്ക് വേണ്ടതെല്ലാം അവിടുന്ന് ധാരാളമായി തരും”.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക

ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »