News

നാഗാസാക്കിയിലെ കണ്ണു നഷ്ടപ്പെട്ട മാതാവ്

ഫാ. ജെയ്സണ്‍ കുന്നേല്‍/ പ്രവാചകശബ്ദം 09-08-2023 - Wednesday

ജപ്പാനിലെ നാഗസാക്കിയിൽ അമേരിക്കൻ സൈന്യം ആറ്റംബോംബ് വർഷിച്ചിട്ട് ഇന്നു (ആഗസ്റ്റ് 9 ) ന് എഴുപത്തിയെട്ടു വർഷം പൂർത്തിയാകുന്നു. നാഗാസാക്കി ദിനത്തിൽ കണ്ണു നഷ്ടപ്പെട്ട നാഗാസാക്കിയിലെ മാതാവിനെ നമുക്കു പരിചയപ്പെട്ടാലോ.

ഷിൻ്റോയിസവും ബുദ്ധമതവുമാണ് ജപ്പാനിലെ പ്രധാന മതങ്ങൾ. 1549 വി.ഫ്രാൻസീസ് സേവ്യറിന്റെ പ്രേഷിത പ്രവർത്തനം വഴിയാണ് ജപ്പാനിൽ കത്തോലിക്കാ സഭ എത്തുന്നത്. 1587 മുതൽ ക്രൈസ്തവർക്കു എതിരെയുള്ള പീഡനങ്ങൾ ജപ്പാനിൽ ആരംഭിച്ചു. പതിനേഴാം നൂറ്റാണ്ടിന്റെ ആരംഭത്തിൽ ക്രൈസ്തവ വിശ്വാസത്തെ ഔദ്യോഗികമായി നിരോധിച്ചു. എങ്കിലും നാഗസാക്കിയിലെ കത്തോലിക്കാ സമൂഹം നീണ്ട 250 വർഷം രഹസ്യമായി അവരുടെ വിശ്വാസം കാത്തു സൂക്ഷിച്ചു. 1859 ൽ ജപ്പാനും ഫ്രാൻസും തമ്മിലുള്ള വ്യാപാര കരാർ മൂലം വിദേശിയർക്കു നാഗാസാക്കിയിൽ ഒരു പള്ളി പണിയാൻ അനുവാദം കിട്ടി അതാണ് ഔറ കത്തീഡ്രൽ. ഫ്രാൻസിൽ നിന്നുള്ള വൈദീകരായിരുന്നു അജപാലന ശുശ്രൂഷ നടത്തിയിരുന്നത്.

1865 ൽ നാഗസാക്കിയിലെ കത്തോലിക്കർ രഹസ്യമായി നാലു ദേവാലയങ്ങൾ നിർമ്മിച്ചു. 1868ൽ ക്രൈസ്തവർക്കെതിരെയുള്ള മത മർദ്ദനം വീണ്ടും ജപ്പാനിൽ ആരംഭിക്കുകയും തൽഫലമായി നാഗസാക്കിയിലെ മൂവായിരത്തിലധികം കത്തോലിക്കരെ നാടുകടത്തുകയും ചെയ്തു. ക്രിസ്തുമതത്തിനെതിരായ നിരോധനം 1873 ൽ റദ്ദാക്കിയതിനാൽ നാടുകടത്തപ്പെട്ടവർ തിരികെ എത്തി. 1880 കളുടെ ആരംഭത്തിൽ നാഗാസാക്കിയിലെ ഉറാക്കാമി പ്രദേശത്തു തന്നെ അയ്യായിരത്തോളം കത്തോലിക്കർ ഉണ്ടായിരുന്നു. 1880 ആഗസ്റ്റു മാസം പതിനഞ്ചാം തീയതി താൽക്കാലികമായി ഉണ്ടാക്കിയ ചാപ്പലിൽ അവർ വിശുദ്ധ ബലി അർപ്പിച്ചു.

1889 ൽ ജപ്പാനിലെ ഭരണഘടന മത സാതന്ത്രത്തിനു അനുവാദം നൽകി. 1914 ൽ ഉറാകാമി കത്തിഡ്രൽ (Immaculate Conception Cathedral or the St. Mary’s Cathedral) നാഗസാക്കി നഗരത്തിൽ പണികഴിപ്പിച്ചു. ഫ്രാൻസിൽ നിന്നുള്ള മിഷനറി വൈദീകരാണ് അതിനു നേതൃത്വം നൽകിയത്. ഒരു കാലത്ത് ഏഷ്യയിലെ ഏറ്റവും വലിയ ദേവാലയമായിരുന്നു ഇത്. മൂന്നു വർഷങ്ങൾക്കു ശേഷം പള്ളിക്കകത്തു തടികൊണ്ടു അൾത്താരയുടെ ഭാഗം നവീകരിച്ചു. തടികൊണ്ടുള്ള പരിശുദ്ധ കന്യകാമറിയത്തിന്റെ ഒരു തീരുസ്വരൂപമായിരുന്നു അതിന്റെ ഏറ്റവും വലിയ സവിശേഷത.

1945 ആഗസ്റ്റ് 9ന്, രാവിലെ 11:02 നു അമേരിക്കൻ സൈന്യം രണ്ടാമത്തെ ആറ്റംബോംബ് നാഗാസാക്കി നഗരത്തിൽ വർഷിച്ചു. ഒരു ലക്ഷത്തിലധികം ജനങ്ങൾ തൽക്ഷണം മരണമടഞ്ഞു. ഉറാകാമി താഴ്‌വരയുടെ അഞ്ഞൂറു മീറ്റർ പരിധിയിലാണ് ബോംബ് പതിച്ചത്. പരിശുദ്ധ മറിയത്തിന്റെ സ്വർഗ്ഗാരോപണ തിരുനാളിനൊരുക്കമായി വിശ്വാസികൾ കുമ്പസാരത്തിനെത്തിയ സമയമായിരുന്നു. ബോംബു സ്ഫോടനം നടക്കുമ്പോൾ ദേവാലയത്തിൽ ഉണ്ടായിരുന്ന 24 വിശ്വാസികളും രണ്ടു വൈദീകരും തൽക്ഷണം മരിച്ചു. ദേവാലയം പൂർണ്ണമായും കത്തിനശിച്ചു. ഉറാകാമി ഇടവകയിലെ 12,000 വിശ്വസികളിൽ 8500 പേർ ആ ദിനം തന്നെ മരണത്തിനു കീഴടങ്ങി. ജപ്പാൻ കീഴടങ്ങി . രണ്ടാം ലോകമഹായുദ്ധം അവസാനിച്ചു.

1945 ഒക്ടോബർ മാസത്തിൽ എന്ന ജപ്പാനീസ് സൈന്യത്തിൽ നിന്നു വിടുതൽ കിട്ടിയ സൈനികനും കത്തോലിക്കാ വൈദീകനുമായ കാമോൻ നോഗുച്ചി തകർന്നടിഞ്ഞ ഉറാകാമി കത്തീഡ്രലിന്റെ ഉള്ളിൽ പ്രാർത്ഥിക്കാൻ കയറി ഹോക്കായിഡോയിലെ തങ്ങളുടെ ട്രാപ്പിസ്റ്റു ആശ്രമത്തിലേക്കു ഓർമ്മയ്ക്കായി എന്തെങ്കിലും എടുക്കുക എന്നതും അദ്ദേഹത്തിന്റെ ഉദ്ദേശമായിരുന്നു. അവശിഷ്ട കൂമ്പാരങ്ങൾക്കിടയിൽ ഒരു മണിക്കൂർ പരതിയെങ്കിലും ഒന്നും ലഭിച്ചില്ല. അവശനായി തകർന്നടിഞ്ഞ ദേവാലയത്തിന്റെ ഒരു കോണിൽ ഇരിക്കുമ്പോൾ അവശിഷ്ട കൂമ്പാരങ്ങൾക്കിടയിൽ ഒരു മാതാവിന്റെ രൂപം കിടക്കുന്നതു കണ്ടു. നോഗുച്ചി വേഗം തന്നെ രൂപമെടുത്തു പൊടി തട്ടിക്കളഞപ്പോൾ ആ മാതൃരൂപത്തിനു കണ്ണുകൾ നഷ്ടപ്പെട്ടതായി കണ്ടെത്തി. വർദ്ധിച്ച ഉത്സാഹത്തോടെ അദ്ദേഹം തന്റെ ആശ്രമത്തിലേക്കു അതു കൊണ്ടുപോയി. കണ്ണുകൾ നഷ്ടപ്പെട്ട ആ മാതാവിന്റെ തടികൊണ്ടുള്ള രൂപം നോഗുച്ചി അച്ചൻ പിന്നീടുള്ള മുപ്പതു വർഷം തങ്ങളുടെ ആശ്രമത്തിൽ സൂക്ഷിച്ചു. 1975 ആഗസ്റ്റു മാസത്തിൽ നോഗുച്ചി മാതൃ തിരുസ്വരൂപം തിരികെ നൽകാനായി നാഗസാക്കിയിലേക്കു പോയി. അവിടെ യാക്കിച്ചി കറ്റോക എന്ന പ്രൊഫസർക്കു മാതാവിന്റെ രൂപം കൈമാറി . തുടർന്നുള്ള പതിനഞ്ചു വർഷങ്ങൾ നാഗസാക്കിയില്ല യൂൺഷിൻ വനിതാ കോളേജിലായിരുന്നു ഈ വിശിഷ്ട രൂപത്തിന്റെ സ്ഥാനം.

1990 ൽ ഉറാകാമി ദേവാലയത്തിലെ മുഖ്യ പുരോഹിതൻ ദേവാലയത്തിന്റെ ചരിത്രത്തെപ്പറ്റി ഒരു ലേഖനം തയ്യാറാക്കി, അതിൽ തകർന്നടിഞ്ഞ ദേവാലയത്തിൽ നിന്നു ഒരു സൈനീനു മാതാവിന്റെ തിരുസ്വരൂപം കിട്ടിയതിനപ്പറ്റി പരാമർശം ഉണ്ടായിരുന്നു. ആ സൈനീകന്റെ പേര് അറിത്താൽ നന്നായിരിക്കും എന്നും അദ്ദേഹം എഴുതിയിരുന്നു. ഇതു വായിച്ചറിഞ്ഞ ഫാ. നോഗുച്ചി നടന്ന സംഭവങ്ങളെല്ലാം വിവരിച്ചു മുഖ്യ പുരോഹിതനു കത്തെഴുതി.

പ്രൊഫ. യാക്കിച്ചി കറ്റോക മാതൃരൂപം ഉറാകാമി ദേവാലയത്തിനു കൈമാറി. പിന്നീടു ഈ രൂപം ആറ്റംബോംബ് മ്യൂസിയത്തിലേക്കു മാറ്റി. 1998 ആഗസ്റ്റു മാസത്തിൽ യാസുഷികോ സാത (Yasuhiko Sata) നാഗസാക്കിയിലെ മാതാവിന്റെ കഥ വായിച്ചറിഞ്ഞ് നാഗസാക്കിയിലെത്തി. അറ്റംബോംബ് മ്യൂസിയത്തിൽ കണ്ടെത്തിയ തിരുസ്വരൂപം ഒരു കേവലം കാഴ്ചവസ്തു മാത്രമല്ല അതു ഒരു തിരുശേഷിപ്പായതിനാൽ അൾത്താരയിൽ പ്രതിഷ്ഠിക്കേണ്ടതുമാണു സാതയ്ക്കു ബോധ്യമായി. അതിനായി അദേഹം പല ശ്രമങ്ങളും നടത്തി അവസാനം 2000 ആണ്ടിലെ ഈസ്റ്റർ ദിനത്തിൽ മരിയൻ മാസമായ മെയ് മാസത്തിൽ മാതാവിനെ ഉറാകാമി കത്തീഡ്രലിൽ പ്രതിഷ്ഠിക്കാമെന്നു സാത്തായ്ക്കു ഉറപ്പു കിട്ടി.

2005 ആഗസ്റ്റു മാസം ഒൻപതാം തീയതി ചൊവ്വാഴ്ച രാവിലെ 10 : 30 നു ഉറാകാമി കത്തീഡ്രലിൽ നടന്ന പ്രൗഢഗംഭീരമായ ചടങ്ങിൽ നാഗാസാക്കിയിലെ ആറ്റംബോംബാക്രമണത്തിൽ തകർന്ന മാതാവിന്റെ കണ്ണില്ലാത്ത തടികൊണ്ടുള്ള രൂപം കത്തീഡ്രലിനുള്ളിൽ പ്രത്യേകം തയ്യാറാക്കിയ ചാപ്പലിൽ പുനപ്രതിഷ്ഠിച്ചു.

കണ്ണു നഷ്ടപ്പെട്ട നാഗാസാക്കി മാതാവ് ലോക സമാധാനത്തിന്റെ പ്രതീകവും സന്ദേശവുമാണ്. രാഷ്ടങ്ങൾ തമ്മിലുള്ള കുടിപ്പക അനേകരുടെ മുഖം വ്യകൃതമാക്കുമ്പോൾ ഒരു നിമിഷം കണ്ണു നഷ്ടപ്പെട്ട മാതാവിന്റെ മുമ്പിൽ ഉത്തരവാദിത്വപ്പെട്ടവരുടെ അക കണ്ണു തുറക്കാനായി ഒരു നിമിഷം നമ്മുടെ മിഴി അടയ്ക്കാം.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക


Related Articles »