News

ചൈനയിലെ ക്രൈസ്തവര്‍ ഒരുവര്‍ഷത്തിനിടെ നേരിട്ട മതപീഡനങ്ങള്‍ ചൂണ്ടിക്കാട്ടി ഐ‌സി‌സി റിപ്പോര്‍ട്ട്

പ്രവാചകശബ്ദം 19-09-2021 - Sunday

വാഷിംഗ്‌ടണ്‍ ഡി.സി: ചൈനയിലെ ക്രൈസ്തവര്‍ ഒരുവര്‍ഷത്തിനുള്ളില്‍ നേരിടേണ്ടി വന്ന മതപീഡനങ്ങളെ കുറിച്ചുള്ള വിവരങ്ങളുമായി ലോകമെമ്പാടും ക്രിസ്ത്യാനികള്‍ക്കെതിരെ നടക്കുന്ന മതപീഡനങ്ങളെ നിരീക്ഷിച്ചു കൊണ്ടിരിക്കുന്ന അന്താരാഷ്ട്ര ക്രിസ്ത്യന്‍ സംഘടനയായ ‘ഇന്റര്‍നാഷണല്‍ ക്രിസ്ത്യന്‍ കണ്‍സേണ്‍’ (ഐ.സി.സി) ന്റെ പുതിയ റിപ്പോര്‍ട്ട് പുറത്ത്. 2020 ജൂലൈ മുതല്‍ 2021 ജൂണ്‍ വരെയുള്ള ഒരു വര്‍ഷക്കാലയളവില്‍ നടന്ന മതപീഡനങ്ങളുടെ വിവരങ്ങളാണ് ‘പേഴ്സിക്ക്യൂഷന്‍ ഇന്‍സിഡന്റ് റിപ്പോര്‍ട്ട്’ല്‍ പറയുന്നത്. ഇക്കാലയളവില്‍ ക്രിസ്ത്യാനികള്‍ പീഡിപ്പിക്കപ്പെട്ട നൂറിലധികം സംഭവങ്ങള്‍ ഉണ്ടായതായി റിപ്പോര്‍ട്ടില്‍ പറയുന്നു.

2018-ല്‍ തുടങ്ങിയ കമ്മ്യൂണിസവല്‍ക്കരണം രാജ്യത്തു ഇപ്പോഴും ശക്തമായി തുടരുകയാണെന്നും, അന്നുമുതല്‍ രാഷ്ട്രീയ ആവശ്യങ്ങള്‍ക്കായി സഭയെ ഉപയോഗിക്കുവാനും, ദേവാലയ കെട്ടിടങ്ങളെ കമ്മ്യൂണിസ്റ്റ് ആശയങ്ങളുടെ പ്രചാരണ കേന്ദ്രങ്ങളാക്കി മാറ്റുവാനും, സ്വതന്ത്ര മതസംഘടനകളെ നിര്‍ബന്ധപൂര്‍വ്വം ചൈനീസ് കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടെ ഭാഗമാക്കി പരിവര്‍ത്തനം ചെയ്യുവാനും തുടങ്ങിയതായും റിപ്പോര്‍ട്ട് പറയുന്നു. ക്രിസ്ത്യന്‍ സഭകള്‍ സര്‍ക്കാര്‍ അംഗീകൃത സഭയില്‍ രജിസ്റ്റര്‍ ചെയ്യുന്നില്ലെങ്കില്‍ അത് നിയമലംഘനമാവുകയും, ചൈനീസ് ഭരണകൂടത്തിന് ആ സഭയെ എപ്പോള്‍ വേണമെങ്കിലും അടച്ചുപൂട്ടാവുന്ന സാഹചര്യവുമാണ് നിലനില്‍ക്കുന്നത്.

സഭകളുടെ മേലുള്ള അന്യായമായ പരിശോധനകളാണ് ഇക്കാലയളവിലെ മതപീഡനത്തിലുണ്ടായ മറ്റൊരു പ്രവണതയെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഈ പരിശോധനകളുടെ ഫലമായി പല ദേവാലയങ്ങളും അടച്ചുപൂട്ടപ്പെട്ടു. ചില ദേവാലയങ്ങള്‍ തകര്‍ക്കപ്പെടുകയും ചെയ്തു. കഴിഞ്ഞ വര്‍ഷം സെപ്റ്റംബറില്‍ സിച്ചുവാന്‍ പ്രവിശ്യയിലുണ്ടായ പരിശോധന ഇതിനൊരുദാഹരണമായി റിപ്പോര്‍ട്ടില്‍ ചൂണ്ടിക്കാട്ടുന്നുണ്ട്. സോളാ ഫൈഡ് എന്ന പെന്തക്കോസ്ത് സഭാ കൂട്ടായ്മയില്‍ അതിക്രമിച്ചു കയറിയ പൊതു സുരക്ഷാ ബ്യൂറോ നിയോഗിച്ച മുപ്പതോളം പോലീസുദ്യോഗസ്ഥര്‍ വിശ്വാസികളെ അറസ്റ്റ് ചെയ്തതിന് പുറമേ, കുരിശുകളും ക്രിസ്ത്യന്‍ പ്രതീകങ്ങളും, ബൈബിളുകളും നശിപ്പിക്കുകയും ചെയ്തു.

ചൈനയില്‍ ക്രിസ്ത്യാനിയായി ജീവിക്കുക എന്നത് ഒരു ബുദ്ധിമുട്ടേറിയ കാര്യമാണെന്നാണ് റിപ്പോര്‍ട്ട് പറയുന്നത്. ഏതാണ്ട് എല്ലാ സംസ്ഥാനങ്ങളിലും ക്രൈസ്തവര്‍ക്കെതിരായ മതപീഡനങ്ങളില്‍ വര്‍ദ്ധനവ് ഉണ്ടായിട്ടുണ്ടെന്നും, കമ്മ്യൂണിസ്റ്റ് സ്വേച്ഛാധിപത്യത്തിനു ഭീഷണിയാകുന്നതെല്ലാം തടയുക എന്നതാണ് റിലീജിയസ് അഫയേഴ്സ് ബ്യൂറോയുടേയും, ചൈനീസ്‌ കമ്മ്യൂണിസ്റ്റ് പാര്‍ട്ടിയുടേയും ലക്ഷ്യമെന്നും റിപ്പോര്‍ട്ട് ചൂണ്ടിക്കാട്ടുന്നു. ചൈനയുടെ ക്രിസ്തുമത പീഡനം നിരീക്ഷകരെ സംബന്ധിച്ചിടത്തോളം ഒരു അത്ഭുതമല്ലെങ്കിലും മതപീഡനത്തിന്റെ കാഠിന്യവും, ആഴവും, പരപ്പുമാണ് ആശങ്കപ്പെടുത്തുന്നതെന്നാണ് ഐ.സി.സി യുടെ തെക്ക്-കിഴക്കന്‍ ഏഷ്യന്‍ റീജിയണല്‍ മാനേജര്‍ ജിനാ ഗോ പറയുന്നത്. കടുത്ത മനുഷ്യാവകാശ ലംഘനങ്ങള്‍ അവസാനിപ്പിക്കണമെന്ന് അന്താരാഷ്ട്ര സമൂഹം ചൈനയോട് ആവശ്യപ്പെടണമെന്ന അഭ്യര്‍ത്ഥനയുമായിട്ടാണ് റിപ്പോര്‍ട്ട് അവസാനിക്കുന്നത്.

പ്രവാചക ശബ്ദത്തിൽ പ്രസിദ്ധീകരിക്കുന്ന വാർത്തകളും ലേഖനങ്ങളും വീഡിയോകളും പ്രവാചകശബ്ദത്തിന്റെ മൊബൈൽ ആപ്പിലൂടെ നിങ്ങൾക്ക് നേരിട്ട് ലഭിക്കും. ‍

ആന്‍ഡ്രോയിഡ് ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍
ഐ‌ഓ‌എസ് വേര്‍ഷനിലുള്ള ആപ്ലിക്കേഷന്‍ ഡൌണ്‍ലോഡ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക ‍

പ്രവാചക ശബ്ദത്തിന്റെ വാട്സാപ്പ്/ ടെലഗ്രാം ഗ്രൂപ്പുകളിലേക്ക് സ്വാഗതം ‍

വാട്സാപ്പ് ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക
ടെലഗ്രാം ഗ്രൂപ്പിൽ അംഗമാകുവാൻ ഇവിടെ ക്ലിക്ക് ചെയ്യുക