India - 2024

ന്യൂനപക്ഷ സ്കോളര്‍ഷിപ്: സര്‍ക്കാരിന്റെ മതേതര മുഖത്തിനേറ്റ കളങ്കമെന്ന് കത്തോലിക്ക കോണ്‍ഗ്രസ്

പ്രവാചകശബ്ദം 24-10-2021 - Sunday

കൊച്ചി: കേരളത്തില്‍ ന്യൂനപക്ഷ സ്കോളര്‍ഷിപ് ആനുകൂല്യങ്ങളുടെ 80:20 എന്ന വിതരണാനുപാതം നീതിരഹിതമാണെന്ന കണ്ടെത്തലിന്റെ അടിസ്ഥാനത്തില്‍ ഇതു നിര്‍ത്തലാക്കിയ ഹൈക്കോടതി വിധിക്കെതിരേ സര്‍ക്കാര്‍ സുപ്രീം കോടതിയില്‍ അപ്പീല്‍ നല്‍കിയത് അനുചിതവും സര്‍ക്കാരിന്റെ മതേതര മുഖത്തിനേറ്റ കളങ്കവുമാണെന്ന് കത്തോലിക്ക കോണ്‍ഗ്രസ് ഗ്ലോബല്‍ സമിതി.

ന്യൂനപക്ഷ വിതരണാനുപാതം തെറ്റാണെന്നറിഞ്ഞിട്ടും ഒരു വിഭാഗത്തിനു വേണ്ടി മാത്രം സര്‍ക്കാര്‍ നിലകൊള്ളുന്നത് തികച്ചും പ്രതിഷേധാര്‍ഹമാണ്. ഹൈക്കോടതി വിധി മാനിക്കാന്‍ സര്‍ക്കാര്‍ തയാറാകാത്തത് ക്രൈസ്തവ വിഭാഗത്തോടുള്ള കടുത്ത വിവേചനമാണ്. കോടതി വിധി മാനിക്കാന്‍ തയാറാകുകയും, കോടതി വിധിക്കനുസരിച്ചുള്ള നീതിപൂര്‍വമായ നിയമനിര്‍മാണവുമാണ് നടക്കേണ്ടത്.

വിധി കാലതാമസം കൂടാതെ നടപ്പാക്കാനാണ് തയാറാകേണ്ടത്. അല്ലാത്ത പക്ഷം ശക്തമായ പ്രതിഷേധങ്ങള്‍ക്കും ജനാധിപത്യ രീതിയിലുള്ള സമരമുറകള്‍ക്കും കേരളമൊട്ടാകെ കത്തോലിക്ക കോണ്‍ഗ്രസ് നേതൃത്വം നല്‍കുമെന്നും യോഗം അറിയിച്ചു.കത്തോലിക്ക കോണ്‍ഗ്രസ് പ്രസിഡന്റ് അഡ്വ. ബിജു പറയന്നിലം അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി രാജീവ് കൊച്ചുപറമ്പില്‍, ഡയറക്ടര്‍ ഫാ. ജിയോ കടവി, ട്രഷറര്‍ ഡോ. ജോബി കാക്കശേരി തുടങ്ങിയവര്‍ പ്രസംഗിച്ചു.


Related Articles »