Seasonal Reflections - 2024

ജോസഫ്: പ്രതീക്ഷയോടെ കാത്തിരുന്നവൻ

ഫാ. ജയ്സൺ കുന്നേൽ എംസിബിഎസ്/ പ്രവാചകശബ്ദം 30-11-2021 - Tuesday

തിരുപ്പിറവി പ്രതീക്ഷയുടെ ആഘോഷമാണ്. ആഗമനകാലം പ്രതീക്ഷയോടെ കാത്തിരിക്കേണ്ട കാലമാണന്നു സഭ പഠിപ്പിക്കുന്നു. “ സഭ ഓരോ വർഷവും ആഗമന കാലത്തിൽ ആരാധനക്രമം ആഘോഷിക്കുമ്പോൾ, പുരാതന കാലം മുതലേ മിശിഹായെ പ്രതീക്ഷിച്ചിരിക്കുന്നതിനെയാണു അവൾ വെളിപ്പെടുത്തുന്നത്. രക്ഷകന്റെ ആദ്യ വരവിൽ ജനം സുദീർഘമായി ഒരുങ്ങിയതു പോലെ, വിശ്വാസികൾ അവന്റെ രണ്ടാമത്തെ ആഗമനത്തിനായി - അവരുടെ ആദമ്യമായ ആഗ്രഹം നവീകരിക്കുന്നു.” (CCC 524).

പരിശുദ്ധ പിതാവ് ഫ്രാൻസിസ് മാർപാപ്പ യൗസേപ്പിതാവിനെ ദൈവപുത്രൻ്റെ മനുഷ്യവതാരത്തിന്റെ രഹസ്യത്തിന്റെ വിശ്വസ്ത ദാസനും ആഗമനകാലത്തിന്റെ മാതൃകയുമായി ഓർമ്മിപ്പിക്കുന്നു. അതിനുള്ള കാരണം യൗസേപ്പിതാവ് പ്രതീക്ഷയോടെ കാത്തിരുന്നതിനാലാണ്. ആഗമന കാലം പ്രതീക്ഷയോടുള്ള കാത്തിരിപ്പിൻ്റെ കാലമാണ്. വിശ്വാസത്തോടെ ഈശോയുടെ വരവിനായി കാത്തിരിക്കുമ്പോൾ നസറത്തിലെ യൗസേപ്പിൻ്റെ ഓർമ്മ നമുക്കു പ്രതീക്ഷ നൽകുന്ന ഒന്നാണ്. ദൈവപുത്രൻ്റെ മനുഷ്യവതാരത്തിൽ വിശ്വസ്ത ദാസനാകാനായിരുന്നു

അവൻ്റെ ജീവിത നിയോഗം. യജമാനനു വേണ്ടി , അവന്റെ സന്ദേശത്തിനു വേണ്ടി കാത്തിരിക്കുക എന്നത് ദാസൻ്റെ കടമയാണ്. ദൈവ വാഗ്ദാനങ്ങളുടെ നിറവേറലിനായി യൗസേപ്പ് പ്രതീക്ഷയോടെ കാത്തിരുന്നു. മാനുഷികമായ ചിന്തകളും പ്രയാസങ്ങളും അവൻ്റെ കാത്തിരിപ്പിനു വിഘാതം നിന്നില്ല. കാത്തിരിക്കാൻ ആരെങ്കിലും ഉണ്ട് എന്ന ചിന്ത നൽകുന്ന സുരക്ഷിതത്വബോധം വലുതാണ്. നമ്മുടെ ദൈവം കാത്തിരിക്കുന്ന ദൈവമാണ്. മനുഷ്യവംശത്തിനു വേണ്ടി കാത്തിരിക്കാനാണ് ദൈവപുത്രൻ മനുഷ്യനായത്. മനുഷ്യനുവേണ്ടി കാത്തിരിക്കുന്ന ദൈവപുത്രന്റെ വരവിനായി നമുക്കു പ്രതീക്ഷയോടെ ഒരുങ്ങാം.

ദൈവത്തിനും സഹോദരങ്ങൾക്കു വേണ്ടി കാത്തിരിക്കാൻ സമയമില്ലാത്ത ഒരു തലമുറ കാലഘട്ടത്തിന്റെ നൊമ്പരമാണ്. പ്രതീക്ഷയില്ലെങ്കിൽ കാത്തിരിപ്പ് ഭാരം നിറഞ്ഞതായി ഭവിക്കും. ദൈവീക ഇടപെടലുകൾക്കായി പ്രതീക്ഷയോടെ രാപാർക്കാനും സഹോദരങ്ങളുടെ നന്മയ്ക്കായി പ്രതീക്ഷയോടെ ഉണർന്നിരിക്കുവാനും യൗസേപ്പിതാവു നമ്മെ സഹായിക്കട്ടെ.

'


Related Articles »